ഒമാനിൽ ഇ– പേയ്‌മെന്റ് സംവിധാനം ഒരുക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ

Mail This Article
മസ്‌കത്ത് ∙ വാണിജ്യ സ്ഥാപനങ്ങളിൽ പണമിടപാടിന് ഫോൺ നമ്പർ വഴിയുള്ള ബാങ്ക് ട്രാൻസ്ഫറുകൾ ഒഴിവാക്കണമെന്ന് ഒമാൻ വാണിജ്യ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. പകരം കാർഡ് ഉപയോഗിച്ച് പേയ്മെന്റ് നടത്താനുള്ള സംവിധാനം എല്ലാ സ്ഥാപനങ്ങളിലും സ്ഥാപിക്കണം.
പണമിടപാട്, ഉപഭോക്തൃ സേവനം എന്നിവയിലെ അപകട സാധ്യതകൾ കുറയ്ക്കുക, സമഗ്രമായ ഡിജിറ്റൽ പരിവർത്തനം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഇ-പേയ്‌മെന്റ് സംവിധാനം കൊണ്ടുവന്നിരിക്കുന്നത്.
ഇത് നടപ്പിൽ വരുത്താത്ത സ്ഥാപനങ്ങൾക്കെതിരെ പിഴയടക്കമുള്ള നടപടിയെടുക്കും. ഇ–പേയ്‌മെന്റ് ഓപ്ഷനുകൾ നൽകാത്തവർക്കെതിരെ ഉപഭോക്താക്കൾക്ക് തജാവുബ് പ്ലാറ്റ്‌ഫോം വഴി റിപ്പോർട്ട് ചെയ്യാം. ഇ- പേയ്മന്റ് സംവിധാനമില്ലെങ്കിൽ 100 റിയാലാണ് പിഴ. മോഷണം, വഞ്ചന, വ്യാജ ബില്ലിങ് എന്നിവ തടയലും ഇതിന്റെ ലക്ഷ്യങ്ങളാണ്.
ഭക്ഷ്യോൽപ്പന്ന സ്ഥാപനങ്ങൾ, സ്വർണം, വെള്ളി വ്യാപാര സ്ഥാപനങ്ങൾ, റസ്റ്ററന്റുകൾ, കഫേകൾ, പച്ചക്കറി പഴ വർഗ വ്യാപാര സ്ഥാപനങ്ങൾ, ഇലക്ട്രോണിക് സ്ഥാപനങ്ങൾ, കെട്ടിട നിർമാണ ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യവസായ മേഖല, കോംപ്ലക്‌സുകൾ, മാളുകൾ, ഗിഫ്റ്റ് ഇനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവയിലാണ് ഇ – പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കിയത്.