ദമ്പതികളുടെ കൊലപാതകം; ഫ്ളോറിഡയിൽ 64 കാരനായ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

Mail This Article
ഫ്ലോറിഡ ∙ റൈഫോർഡിലെ ഫ്ലോറിഡ സ്റ്റേറ്റ് ജയിലിൽ 64 കാരനായ ജെയിംസ് ഡെന്നിസ് ഫോർഡിനെ മാരകമായ കുത്തിവയ്പ്പിലൂടെ വധശിക്ഷയ്ക്ക് വിധേയനാക്കി. വ്യാഴാഴ്ച വൈകിട്ട് 6:19 ന് പ്രതി മരിച്ചതായി അധികൃതർ പ്രഖ്യാപിച്ചു.
1997-ൽ ഗ്രിഗറി, കിംബർലി മാൽനോറി എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് വിധി നടപ്പാക്കിയത്. ഈ വർഷം ഫ്ലോറിഡയിൽ നടന്ന ആദ്യ വധശിക്ഷയും അമേരിക്കയിലെ നാലാമത്തേതുമാണ് ഫോർഡിന്റെ വധശിക്ഷ. ഫോർഡിന്റെ മാനസിക വളർച്ച യഥാർഥ പ്രായത്തേക്കാൾ വളരെ കുറവാണെന്ന് ചൂണ്ടിക്കാട്ടി ഫോർഡിന്റെ അഭിഭാഷകർ വധശിക്ഷയ്‌ക്കെതിരെ വാദിച്ചിരുന്നു.
1997-ൽ ചെറുപ്പക്കാരായ രണ്ട് മാതാപിതാക്കളെ അവരുടെ കൊച്ചുമകളുടെ മുൻപിൽ വെച്ച് ക്രൂരമായി കൊലപ്പെടുത്തിയതിനാണ് കഴിഞ്ഞ ദിവസം ഫ്ലോറിഡ ജെയിംസ് ഡെന്നിസ് ഫോർഡിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയത്. 1997-ൽ ഗ്രിഗറിയുടെയും കിംബർലി മാൽനോറിയുടെയും കൊലപാതകങ്ങളിൽ ഫോർഡ് രണ്ട് പതിറ്റാണ്ടിലേറെയായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നു,
ഫോർഡിന്റെ അവസാനത്തെ ഭക്ഷണത്തിൽ സ്റ്റീക്ക്, മക്രോണി, ചീസ്, വറുത്ത വെണ്ടയ്ക്ക, മധുരക്കിഴങ്ങ്, മത്തങ്ങ പൈ, മധുരമുള്ള ചായ എന്നിവയാണ് ഉൾപ്പെടുത്തിയത്. വധശിക്ഷ നടപ്പാക്കിയ വ്യാഴാഴ്ച രാവിലെ മൂന്ന് കുടുംബാംഗങ്ങൾ ഫോർഡ് സന്ദർശിച്ചതായി ഫ്ലോറിഡ ഡിപ്പാർട്ട്‌മെന്റ് ഓഫ് കറക്ഷൻസിന്റെ വക്താവ് ടെഡ് വീർമാൻ പറഞ്ഞു.