വീണ്ടും ടൂറിസം ദയനീയ സ്ഥിതിയിലേക്ക്
![tourisam tourisam](https://img-mm.manoramaonline.com/content/dam/mm/mo/news/business/images/2021/4/24/tourisam.jpg?w=1120&h=583)
Mail This Article
കൊച്ചി∙ മാസങ്ങൾ നീണ്ട ലോക്ഡൗണിൽനിന്ന് ഉയിർത്തെഴുന്നേറ്റ ടൂറിസം രംഗത്തിന് കോവിഡിന്റെ രണ്ടാം വരവ് അതിജീവനത്തിനുതന്നെ തിരിച്ചടിയാകുന്നു. ഹോട്ടലുകളും റിസോർട്ടുകളും ഹോം സ്റ്റേകളും അറ്റകുറ്റപ്പണി നടത്തി തുറക്കാൻ ബാങ്ക് വായ്പയെടുത്തവർ തിരിച്ചടയ്ക്കാനാവാതെ നിസ്സഹായാവസ്ഥയിൽ.
മാസത്തവണ മുടങ്ങിയതോടെ ഹോട്ടലുകൾക്കു നൽകിയ വായ്പകളിൽ 70 ശതമാനത്തിലേറെ നിഷ്ക്രിയ ആസ്തിയായി മാറുന്ന സ്ഥിതിയാണ്. വേനലായതോടെ ഹൈറേഞ്ചിലെ ഹോംസ്റ്റേകളിലും റിസോർട്ടുകളിലും 50 ശതമാനത്തിലേറെ മുറികൾ ബുക്ക് ചെയ്യപ്പെടുന്ന സ്ഥിതി ഉണ്ടായിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും ബുക്കിങ് ലഭിച്ചിരുന്നു. അവയെല്ലാം കോവിഡ് യാത്രാ നിയന്ത്രണങ്ങളോടെ നിശ്ചലമായി.
മുറിവാടക 33 രൂപ!
ഹോട്ടലുകളും റിസോർട്ടുകളും മറ്റും കലക്ടർമാർ ദുരന്ത നിവാരണ നിയമപ്രകാരം ഏറ്റെടുത്ത് ക്വാറന്റീൻ കേന്ദ്രങ്ങളാക്കിയിരുന്നു. ഇപ്പോഴാണ് അവയ്ക്ക് പ്രതിഫലം നൽകാൻ ആരംഭിച്ചത്. മിക്ക ജില്ലകളിലും 50 രൂപ, 70 രൂപ പോലുള്ള നിരക്കുകളാണ് ദിവസവാടകയായി നിശ്ചയിച്ചുനൽകുന്നത്. വെറും 33 രൂപ നിശ്ചയിച്ച ജില്ല പോലുമുണ്ട്. ദിവസം 3000 രൂപയിലേറെ വാടകയുണ്ടായിരുന്ന മുറികൾക്കാണ് 33 രൂപ! ക്വാറന്റീൻ കഴിഞ്ഞതോടെ ഈ മുറികൾ വൃത്തിയാക്കാൻ വേണ്ടിവന്ന ചെലവോ വൈദ്യുതിച്ചെലവോ പോലും ലഭിക്കുന്നില്ല. ദിവസവാടക 500–700 രൂപയെങ്കിലും പ്രതീക്ഷിച്ചിരുന്നുവെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.
തൊഴിൽ രഹിതരുടെ പട
ഹോട്ടലുകളിലെയും മറ്റും ജീവനക്കാർ കഷ്ടത്തിലാണ്. ലക്ഷത്തിലേറെ ശമ്പളം വാങ്ങിയിരുന്ന ഉയർന്ന തസ്തികകളിലുള്ളവർക്കുപോലും പ്രതിസന്ധി. വീണ്ടും തുറന്ന ഹോട്ടലുകളിൽ ജോലിക്കു വന്നവർക്ക് വരുമാനക്കുറവു മൂലം തുച്ഛമായ ശമ്പളമാണു ലഭിച്ചിരുന്നത്. അതും ഇല്ലാതാകുകയാണ്.
സർക്കാർ അവഗണന
ടൂറിസം ഉപദേശക സമിതി ഒരു വർഷമായി യോഗം ചേർന്നിട്ടില്ല. സംഘടനാ പ്രതിനികൾക്കു പറയാനുള്ളതു കേൾക്കാതെയാണ് തീരുമാനങ്ങളുണ്ടാവുന്നത്. ബ്രിട്ടൻ, ഇസ്രയേൽ പോലുള്ള രാജ്യങ്ങളിൽ വാക്സിനേഷൻ ഏകദേശം പൂർണമായതിനാൽ അവിടെനിന്നു സഞ്ചാരികളെത്തുന്ന സ്ഥിതി വന്നപ്പോഴാണിത്. ഉത്തരേന്ത്യയിലെ മേയ്,ജൂൺ കൊടുംവേനൽക്കാല മാസങ്ങളിലേക്കു ലഭിച്ച ബുക്കിങ്ങുകളും റദ്ദാവുകയാണ്. മേയ് ഒന്നിനു കരിദിനമാചരിക്കാനാണ് ടൂറിസം വ്യവസായികളുടെ തീരുമാനം.
–ജോസ് ഡൊമിനിക്, സിജിഎച്ച് എർത്ത്. ടൂറിസം രംഗത്തുള്ളവർക്കു പറയാനുള്ളതു കൂടി ഗവ. കേൾക്കണം. തീരുമാനങ്ങൾ എടുക്കുംമുൻപ് അവ എങ്ങനെ ഈ രംഗത്തെ ബാധിക്കും എന്നു പരിശോധിക്കണം. സർക്കാർ ശമ്പളം കൃത്യമായി ലഭിക്കുന്നവർക്ക് മറ്റു രംഗങ്ങളിലെ ദയനീയ സ്ഥിതി മനസ്സിലാകില്ല. അതിനാൽ യോഗങ്ങളിൽ ടൂറിസം പ്രതിനിധികളെ പങ്കെടുപ്പിക്കണം.