ഇൻഷുറൻസും ഇഖാമയുമില്ല; അസുഖബാധിതനായി സൗദിയിൽ ദുരിതമനുഭവിച്ച മലയാളിക്ക് തുണയായത് കാരുണ്യത്തിന്റെ സഹായഹസ്തം

Mail This Article
ദമാം ∙ അസുഖബാധിതനായി ദുരിതത്തിലും സാമ്പത്തിക പ്രതിസന്ധിയിലുമായ പ്രവാസി മലയാളി നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ കൈത്താങ്ങിൽ നാട്ടിലേക്ക് മടങ്ങി.
ദമാമിലെ സ്വകാര്യ കമ്പനിയിൽ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്തിരുന്ന സുരേഷ് കുടലിൽ അസുഖം ബാധിച്ചതിനെ തുടർന്ന് ഒരു മാസം മുൻപ് അത്യാസന്നനിലയിലായി. കമ്പനിയുടെ ഇഖാമയോ,ആരോഗ്യ ഇൻഷുറൻസോ ഇല്ലാത്തതിനാൽ ആശുപത്രി ചികിത്സ ലഭിക്കുന്നത് ബുദ്ധിമുട്ടായി. തുടർന്ന് നവയുഗം അൽഹസ ഷുഖൈഖ് യൂണിറ്റ് പ്രവർത്തകനും, നോർക്ക കൺവീനറുമായ സുജി കോട്ടൂരിന്റെ സഹായം സുരേഷ് തേടുകയായിരുന്നു.
ദയനീയവസ്ഥ മനസ്സിലാക്കി നവയുഗം അൽഹസ്സ ജീവകാരുണ്യവിഭാഗം സുരേഷിനെ സഹായിക്കാൻ തീരുമാനിച്ചു. നവയുഗം ജീവകാരുണ്യപ്രവർത്തകരായ ജലീൽ കല്ലമ്പലവും, സിയാദ് പള്ളിമുക്കും കൂടി നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകത്തിന്റെ സഹായത്തോടെ സുരേഷിനെ ആശുപത്രിയിൽ അഡ്മിറ്റ് ആക്കുകയും, മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുകയും ചെയ്തു. തുടർ ചികിത്സയുടെയും പരിചരണത്തിന്റെയും ഫലമായി അസുഖത്തിനു കുറവുണ്ടായി.
എന്നാൽ ഇൻഷുറൻസ് ഇല്ലാത്തതിനാൽ ചികിത്സാ ചെലവ് ഉയരുകയും വലിയൊരു തുക ആശുപത്രി ബില്ല് ഇനത്തിൽ വരികയും ചെയ്തതോടെ സുരേഷ് വീണ്ടും വിഷമത്തിലായി. ഷാജി മതിലകം ആശുപത്രി അധികൃതരുമായി അവസ്ഥയും സാഹചര്യവും ബോധ്യപ്പെടുത്തിയതോടെ ബിൽ തുക മൂന്നിലൊന്നായി കുറയ്ക്കുകയും ചെയ്തു. എന്നിട്ടും ഡിസ്ചാർജ് ചെയ്യാൻ 37000 റിയാലോളം തുക ബിൽ ഇനത്തിൽ ബാക്കി അടയ്ക്കണമായിരുന്നു.
തുടർന്ന് സിയാദ് പള്ളിമുക്ക്, ജലീൽ കല്ലമ്പലം, ഷിബു താഹിർ, സുന്ദരേഷൻ, ഹനീഫ, സൈയ്ദലവി, ഹനീഫ, അൻവർ എന്നിവരുടെ നേതൃത്വത്തിൽ നവയുഗം അൽ ഹസ മേഖല ഷുഖൈഖ് യൂണിറ്റ് കേന്ദ്രീകരിച്ചു ചികിത്സാസഹായ ഫണ്ട് സ്വരൂപിച്ചു ആശുപത്രി ബിൽ അടച്ചു.
നവയുഗം കേന്ദ്രനേതാക്കളായ ലത്തീഫ് മൈനാഗപ്പള്ളി, ഉണ്ണി മാധവം, അൽഹസ്സ മേഖല നേതാക്കൾ എന്നിവർ ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുത്തു. തുടർന്ന് ഡിസ്ചാർജ് വാങ്ങി, ഇതിനുവേണ്ടി പ്രവർത്തിച്ച നവയുഗം ജീവകാരുണ്യ പ്രവർത്തകരോടും, സഹായിച്ച സുമനസ്സുകളോടും നന്ദി പറഞ്ഞുകൊണ്ട് സുരേഷ് നാട്ടിലേക്ക് മടങ്ങി.