ADVERTISEMENT

ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും നോക്കുകുത്തിയാക്കി, ബുൾഡോസർ പുതിയ ഭരണായുധമായി മാറുന്നതാണു പല സംസ്ഥാനങ്ങളിലും കണ്ടുവരുന്നത്. നിയമനിർവഹണത്തിന്റെ മറവിൽ ചിലരെ ഉന്നംവയ്ക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന രാഷ്ട്രീയ അജൻഡ നടപ്പാക്കാനുള്ള ശ്രമമാണിതെന്ന പരാതി നേരത്തേയുണ്ട്. അങ്ങനെയെങ്കിൽ ഈ നടപടി രാജ്യത്തോടും അതിന്റെ അടിസ്ഥാന മൂല്യങ്ങളോടുമുള്ള വെല്ലുവിളിതന്നെയാകുന്നു. അതുകെ‍ാണ്ടുതന്നെ, നിയമം നടപ്പാക്കാനെന്ന പേരിലുള്ള ബുൾഡോസർ പ്രയോഗം സുപ്രീം കോടതി ഒക്ടോബർ ഒന്നു വരെ രാജ്യമെങ്ങും മരവിപ്പിച്ചതിലെ പാഠം സുവ്യക്തമാണ്: ബുൾഡോസറല്ല ഈ മതനിരപേക്ഷ-ജനാധിപത്യ രാജ്യത്ത് നീതിയുടെ അടയാളമാകേണ്ടത്.

നിയമവിരുദ്ധമായ ഇടിച്ചുനിരത്തൽ ഒറ്റത്തവണ മാത്രമാണു സംഭവിക്കുന്നതെങ്കിൽപോലും അതു ഭരണഘടനയുടെ ധാർമികതയ്ക്കു വിരുദ്ധമാണെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പൊതുസ്ഥലങ്ങളിലെ കയ്യേറ്റം ഒഴിപ്പിക്കൽ ഒഴികെ സംസ്ഥാന സർക്കാരുകൾ നടത്തുന്ന എല്ലാത്തരം ഇടിച്ചുനിരത്തലുകൾക്കും മുൻകൂർ അനുമതി വേണമെന്നാണ് ഇടക്കാല ഉത്തരവ്. ക്രിമിനൽ കുറ്റം ചുമത്തി പിടികൂടുന്നവരുടെ കെട്ടിടങ്ങൾ ഇടിച്ചുനിരത്തുന്നതിലൂടെ ഏറെ വിമർശനം നേരിടുന്ന യുപി സർക്കാരിനു കനത്ത തിരിച്ചടിയാണ് പരമോന്നത നീതിപീഠത്തിന്റെ ഈ നടപടി. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള സമാനപരാതികൾ ഒരുമിച്ചാണ് കോടതി പരിഗണിക്കുന്നത്.

ബുൾഡോസർ പ്രയോഗത്തിനെതിരെ രാജ്യത്താകെ ബാധകമാകുന്ന മാർഗരേഖ പുറത്തിറക്കുമെന്നു സുപ്രീം കോടതി നേരത്തേ വ്യക്തമാക്കിയതാണ്. ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നവരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തുന്ന സർക്കാരുകളുടെ പ്രതികാര നടപടിക്കെതിരെ സുപ്രീം കോടതി കടുത്ത വിമർശനമുന്നയിച്ചത് ഈ മാസമാദ്യമാണ്. പ്രതിയായതുകൊണ്ട് ഒരാളുടെ വീട് ഇടിച്ചു നിരത്തുന്നത് എങ്ങനെയെന്നു ചോദിച്ച കോടതി, കുറ്റക്കാരനായാൽപോലും ‘ബുൾഡോസർ ശിക്ഷ’ പാടില്ലെന്നു വ്യക്തമാക്കിയിരുന്നു. പല സംസ്ഥാന സർക്കാരുകളും ഈ രീതി അവലംബിക്കുന്നുണ്ടെന്നും അന്നു കോടതി ചൂണ്ടിക്കാട്ടി.

കയ്യേറ്റമൊഴിപ്പിക്കൽ എന്ന പേരിൽ, നിസ്സഹായരുടെ വീടുകൾക്കും ജീവനോപാധികൾക്കും മേൽ ബുൾഡോസർ കയറ്റുന്നതു നാം കണ്ടുപോരുന്നുണ്ട്. ‘തട്ടുകടകളും കസേരകളും ബെഞ്ചുകളും നീക്കാൻ ബുൾഡോസറുകൾ വേണോ’ എന്ന് വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗീർപുരിയിൽ കയ്യേറ്റമൊഴിപ്പിക്കലിന്റെ പേരിലുണ്ടായ നടപടികളെക്കുറിച്ചു സുപ്രീം കോടതി 2022 ഏപ്രിലിൽ ഉന്നയിച്ച ചോദ്യം ഇപ്പോഴും പ്രസക്തമാണ്. നടപടി അതിരുകടന്നതായിരുന്നില്ലേ, നിയമം നടപ്പാക്കലെന്ന പേരിൽ എന്തുമാകാമോ തുടങ്ങിയ ചോദ്യങ്ങൾകൂടി ഉള്ളടങ്ങുന്നതായിരുന്നു സുപ്രീം കോടതിയുടെ ആ ചോദ്യം. 

എത്ര ഗൗരവമുള്ള കേസന്വേഷണത്തിന്റെ പേരിലായാലും വീട് ഇടിച്ചുനിരത്താൻ നിയമം അനുവദിക്കുന്നില്ലെന്നു ഗുവാഹത്തി ഹൈക്കോടതി‌ 2022 നവംബറിൽ വ്യക്തമാക്കിയിരുന്നു. അസമിലെ നാഗോൺ ജില്ലയിലെ ചില വീടുകൾ ജില്ലാ ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തിയ സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് കോടതി ഇക്കാര്യം ഓർമിപ്പിച്ചത്. ഇതൊരു ജനാധിപത്യ രാജ്യമാണെന്നും വീട് പരിശോധിക്കണമെങ്കിൽപോലും അനുമതി വേണമെന്നും അന്ന് ഓർമിപ്പിച്ച ഹൈക്കോടതി‌ ചീഫ് ജസ്റ്റിസ്, ‘നാളെ നിങ്ങൾ കോടതി മുറിയും കുഴിക്കുമല്ലോ’ എന്നു പരിഹസിക്കുകയുണ്ടായി.

സർക്കാർ റോഡുകൾ, നടപ്പാതകൾ, റെയിൽവേ ഭൂമി, പൊതു ജലസ്രോതസ്സുകൾ എന്നിവയിലെ കയ്യേറ്റമൊഴികെ എല്ലാ ഒഴിപ്പിക്കൽ നടപടികൾക്കും സുപ്രീം കോടതി കഴിഞ്ഞ ദിവസം കെ‍ാണ്ടുവന്ന നിയന്ത്രണം ബാധകമാണ്. അനധികൃത കയ്യേറ്റങ്ങൾ തടയാനും ഒഴിപ്പിക്കാനും നിയമപരമായ നടപടികളുണ്ടാവണമെന്നതിൽ നിയമലംഘകരൊഴികെ ആർക്കും തർക്കമുണ്ടാവില്ല. നിയമനടപടികൾ അതിനു നിർദേശിച്ചിട്ടുള്ള നടപടിക്രമങ്ങൾ പാലിച്ചുള്ളതാവണമെന്നുമാത്രം. നിയമം നടപ്പാക്കലിന്റെ മറവിൽ നിക്ഷിപ്ത താൽപര്യങ്ങൾ അധികാരധാർഷ്ട്യത്തോടെ അടിച്ചേൽപിക്കുമ്പോഴാണ് അതു ജനങ്ങൾക്കും ജനാധിപത്യത്തിനും നേരെയുള്ള വെല്ലുവിളിയായിമാറുന്നത്. അതുകെ‍ാണ്ടുതന്നെ, ബുൾഡോസർ രാജിനെതിരെ നീതിപീഠം തുടർച്ചയായി ശബ്ദമുയർത്തുമ്പോൾ അതിനു മുഴക്കമേറുന്നു.

English Summary:

Editorial about Supreme Court's intervention against abuse of power

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com