ADVERTISEMENT

മുംബൈ ∙ നടൻ സൽമാൻ ഖാന്റെ വീടിനു പുറത്ത് വെടിയുതിർത്ത കേസിലെ പ്രതികളിലൊരാൾ ആത്മഹത്യ ചെയ്തു. അനൂജ് തപാൻ (32) ആണു മരിച്ചത്. കസ്റ്റഡിയിലായിരുന്ന അനൂജ് ആത്മഹത്യയ്ക്കു ശ്രമിച്ചെന്നും മുംബൈയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും പൊലീസ് അറിയിച്ചു. ഏപ്രിൽ 26ന് പഞ്ചാബിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാവിലെ പതിനൊന്നോടെ ലോക്കപ്പിനോട് ചേർന്നുള്ള ശുചിമുറിയിലാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണു വിവരം. നാലഞ്ചു പൊലീസുകാരുടെ കാവലിലാണു പ്രതി ലോക്കപ്പിൽ കഴിഞ്ഞിരുന്നത്. ഇയാളും മറ്റൊരു പ്രതിയായ സോനു സുഭാഷ് ചന്ദറും ചേർന്ന് ഏപ്രിൽ 14ന് സൽമാന്റെ മുംബൈയിലെ വസതിക്കു പുറത്ത് വെടിവച്ചെന്നാണു കേസ്. അനൂജ് ജീവനൊടുക്കാൻ എന്താണു കാരണമെന്ന് അന്വേഷിക്കണമെന്നു പൊലീസ് പറഞ്ഞു.

ലോക്കപ്പിലെ മരണം കൊലപാതകമായാണു റിപ്പോർട്ട് ചെയ്യപ്പെടുകയെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പൊലീസുകാരെയും സിഐഡി വിഭാഗം ചോദ്യം ചെയ്യുമെന്നും മഹാരാഷ്ട്രയിലെ മുതിർന്ന മുൻ പൊലീസ് ഉദ്യോഗസ്ഥൻ പി.കെ.ജെയിൻ ദേശീയ മാധ്യമത്തോടു പറഞ്ഞു. വെടിയുതിർത്തതായി ആരോപിക്കപ്പെടുന്ന വിക്കി ഗുപ്ത, സാഗർ പാൽ എന്നിവരും കസ്റ്റഡിയിലുണ്ട്. ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുമായി 4 പ്രതികൾക്കും ബന്ധമുണ്ടെന്നാണു സൂചന.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

English Summary:

Accused In Salman Khan House Firing Case Suicide In Custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com