ADVERTISEMENT

കോട്ടയം ∙ ആശുപത്രികളിലെ ഒപി ബഹിഷ്കരിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) നടത്തുന്ന 24 മണിക്കൂർ പ്രക്ഷോഭം വരുന്ന തലമുറയ്ക്ക് വേണ്ടിയാണെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവൻ. 25 ലക്ഷം കുട്ടികളാണ് ഒരു വർ‌ഷം യുജി നീറ്റ് പരീക്ഷ എഴുതുന്നത്. അത്രയും പേരാണ് ഡോക്ടർമാരാകാൻ വേണ്ടി ആഗ്രഹിക്കുന്നത്. അവർ അഞ്ചു വർഷത്തെ പഠനത്തിനു ശേഷം ഒരു നരകത്തിലേക്കു കയറി വരരുതെന്നും അദ്ദേഹം മനോരമ ഓൺലൈനിനോട് പറഞ്ഞു.

കൊൽക്കത്ത ആർജി കാർ ആശുപത്രിയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിലാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഐഎംഎ നടത്തുന്ന 24 മണിക്കൂർ രാജ്യവ്യാപക പ്രക്ഷോഭം നടക്കുന്നത്. ആരോഗ്യപ്രവർത്തകരുടെ സംരക്ഷണത്തിന് കേന്ദ്ര സർക്കാർ നിയമം കൊണ്ടുവരണമെന്നും എല്ലാ ആശുപത്രികളെയും ആരോഗ്യ സ്ഥാപനങ്ങളെും പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിക്കണമെന്നും ജോസഫ് ബെനവൻ ആവശ്യപ്പെട്ടു.

‘‘കൊൽ‌ക്കത്ത കേസിൽ വളരെ വൈകിയാണ് പ്രതിയെ പിടികൂടിയത്. സമരം ചെയ്യുന്ന കുട്ടികൾക്കു നേരെ ഗുണ്ടാ ആക്രമണമുണ്ടായി. സംഭവം നടന്ന സ്ഥലത്ത് തെളിവു നശിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നു. കുറ്റക്കാരയവരെ എത്രയും വേഗം പ്രതികളെ അറസ്റ്റ് ചെയ്ത് നിയമനടപടികൾ വേഗത്തിൽ തീർപ്പാക്കണമെന്നതാണ് ഞങ്ങളുടെ പ്രധാന ആവശ്യം. അതു മാത്രം പോരാ. ഡോക്ടർമാരുടെ സംരക്ഷണത്തിന് കേന്ദ്ര സർക്കാർ നിയമം കൊണ്ടുവരണം. ഇപ്പോൾ ഈ നിയമം 9 സംസ്ഥാനങ്ങളിൽ മാത്രമാണുള്ളത്. ചില സംസ്ഥാനങ്ങളിൽ കേരളത്തെക്കാൾ കർശന നിയമങ്ങളുണ്ട്.

ആശുപത്രികളെ പ്രത്യേക സംരക്ഷണ മേഖലയാക്കണമെന്നാണ് ഞങ്ങളുടെ രണ്ടാമത്തെ ആവശ്യം. രാജ്യത്തെ എല്ലാ ആശുപത്രികളെയും ആരോഗ്യ സ്ഥാപനങ്ങളെയും പ്രത്യേക സംരക്ഷണ മേഖലയായി പ്രഖ്യാപിക്കണം. അപ്പോൾ ഇവിടങ്ങളിലെല്ലാം സുരക്ഷ വർധിപ്പിക്കേണ്ടി വരും. എല്ലാ മെഡിക്കൽ കോളജുകളുടെയും മാനദണ്ഡങ്ങൾ തീരുമാനിക്കുന്നത് ദേശീയ മെഡിക്കൽ കമ്മിഷനാണ്. മെഡിക്കൽ കമ്മിഷന്റെ മാനദണ്ഡങ്ങളിൽ സുരക്ഷയും ഉൾപ്പെടുത്തണം. നിർബന്ധമായും കമ്മിഷൻ സെക്യൂരിറ്റി ഓഡിറ്റും നടത്തണം. ഞങ്ങളുടെ ആവശ്യങ്ങളെല്ലാം ജോലി സുരക്ഷിതത്വത്തിനു വേണ്ടിയാണ്.

കേരളത്തിലെ സ്ഥിതി എന്താണെന്ന് ഡോ. വന്ദനാ ദാസിന്റെ മരണത്തിലൂടെ മനസ്സിലായതാണ്. അതിനെ തുടർന്നു നടന്ന സമരത്തിലൂടെയാണ് ആശുപത്രി സംരക്ഷണ ഭേദഗതി നിയമം നടപ്പിലാകുന്നത്. അത് എത്രമാത്രം നടപ്പാക്കി എന്നതാണ് ചോദ്യം. നിയമം നടപ്പിലായ ശേഷം കേരളത്തിൽ ഡോക്ടർമാർക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. കാര്യങ്ങൾ കുറച്ചുകൂടി കാര്യക്ഷമമായി പൊലീസ് കൈകാര്യം ചെയ്യുന്നുണ്ട്. ഐഎംഎയും ഡോക്ടർമാർക്ക് സംരക്ഷണം ഒരുക്കുന്നുണ്ട്. എന്നാൽ മെഡിക്കൽ കോളജുകളിലും സർക്കാർ ആശുപത്രികളിലും ഡോക്ടർമാർക്ക് സുരക്ഷിതമായ പ്രത്യേക വിശ്രമ മുറികളില്ല.

പിജി ഡോക്ടർമാർക്ക് 32 മുതൽ 48 മണിക്കൂർ വരെയൊക്കെ ജോലി ചെയ്യേണ്ട അവസ്ഥ പലപ്പോഴുമുണ്ടാകും. നിലവിലുള്ള വിശ്രമ മുറികൾ എവിടെയാണ് എന്നതും പ്രധാനമാണ്. സിസിടിവികളൊക്കെ വയ്ക്കാൻ നിയമം അനുശാസിക്കുന്നുണ്ടെങ്കിലും മിക്ക മെഡിക്കൽ കോളജ് ക്യാംപസുകളും വളരെ വലുതാണ്. അവിടെയൊക്കെ ഇരുണ്ട മുറികളും സ്ഥലങ്ങളും ധാരാളമുണ്ട്. രാത്രി 12 മണിക്കൊക്കെ പെൺകുട്ടികൾക്ക് ഒറ്റയ്ക്ക് സ‍ഞ്ചരിക്കേണ്ടി വരും. അവരൊക്കെ എത്രമാത്രം സുരക്ഷിതരാണെന്ന് ചോദിച്ചാൽ എനിക്കറിയില്ല’’ – ഡോ.ജോസഫ് ബെനവൻ പറയുന്നു.

ഐഎംഎ സമരത്തിൽ രോഗികൾ വലയില്ലെന്നും ഡോ. ജോസഫ് ബെനവൻ പറഞ്ഞു. അടിയന്തരമായി ചികിൽസ വേണ്ട രോഗികളെ നോക്കും. അതൊന്നും സമരത്തിന്റെ ഭാഗമല്ല. അത്യാഹിത വിഭാഗത്തിൽ വരുന്ന എല്ലാ രോഗികൾക്കും വേണ്ട ചികിത്സ ഒരുക്കും. ചികിത്സയിലുള്ള ഒരു രോഗിക്കും ഒരു ബുദ്ധിമുട്ടും വരുത്തരുതെന്നു നിർദേശിച്ചിട്ടുണ്ടെന്നും ‍ഡോ.ജോസഫ് ബെനവൻ പറഞ്ഞു.

English Summary:

Kerala Health Workers' Safety Under Scrutiny: IMA Calls for Protected Zones in Hospitals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com