സ്പേസ് സ്റ്റേഷനിൽ കുടുങ്ങിയ സുനിത; 50 മണിക്കൂർ സ്പേസിൽ നടന്ന സഞ്ചാരി
![sunitha-williams1 sunitha-williams1](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഇന്ത്യൻ വംശജയായ സുനിത വില്യംസ് കുടുങ്ങിയതിനെപ്പറ്റി അറിഞ്ഞല്ലോ. 58 വയസ്സുള്ള സുനിത ബോയിങ് സ്റ്റാർലൈനർ പേടകത്തിലേറിയാണ് നിലയത്തിലേക്ക് പോയത്. കഴിഞ്ഞ ദിവസം ഇവർ മടങ്ങി വരേണ്ടതായിരുന്നെങ്കിലും ഇപ്പോൾ യാത്ര അനിശ്ചിതാവസ്ഥയിലായിരിക്കുകയാണ്.
യുഎസ് നേവൽ അക്കാദമിയിൽ പഠിച്ചിറങ്ങിയ സുനിത വില്യംസ് 1998 ൽ ആണു നാസയുടെ ബഹിരാകാശയാത്രയ്ക്കു തിരഞ്ഞെടുക്കപ്പെട്ടത്. കൂടുതൽ നേരം ബഹിരാകാശത്തു നടന്ന (50 മണിക്കൂർ 40 മിനിറ്റ്) രണ്ടാമത്തെ വനിതയാണ്.
![Sunita Williams | Barry Wilmore (Photo by Miguel J. Rodriguez Carrillo / AFP) സ്പേസ് കമാൻഡർ ബാരി വിൽമോറും പൈലറ്റ് സുനിത വില്യംസും ബോയിങ് സ്റ്റാർലൈനറിലേക്കു പ്രവേശിക്കുന്നതിനു മുന്നോടിയായി ഓപ്പറേഷൻസ് സെന്ററിൽനിന്നു പുറത്തേക്കുവരുന്നു. Photo by Miguel J. Rodriguez Carrillo / AFP)](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
1965 സെപ്റ്റംബറിലാണ് സുനിത ജനിച്ചത്. യുഎസിലെ ഒഹായോയിലുള്ള യൂക്ലിഡിലായിരുന്നു ജനനം. ഗുജറാത്തുകാരനായ ദീപക് പാണ്ഡ്യയുടെയും സ്ലോവേനിയ സ്വദേശി ബോണിയുടെയും മകൾ. 1983ൽ യുഎസിലെ നീധാം ഹൈ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ സുനിത 1987ൽ യുഎസ് നേവൽ അക്കാദമിയിൽ നിന്നാണ് ബിരുദം നേടിയത്. ഫിസിക്കൽ സയൻസസിലായിരുന്നു ഇത്. 1995ൽ ഫ്ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എൻജിനീയറിങ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി.
1987 മുതൽ തന്നെ യുഎസ് നേവിയിൽ സുനിത പ്രവർത്തിക്കുന്നുണ്ടായിരുന്നു. 1989ൽ നേവൽ ഏവിയേറ്റർ എന്ന സ്ഥാനത്തെത്തി. ധാരാളം സൈനിക ദൗത്യങ്ങളിൽ സുനിത വില്യംസ് പങ്കെടുത്തിട്ടുണ്ട്. 1998ൽ നാസയിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോൾ സുനിത മൂവായിരത്തിലേറെ മണിക്കൂറുകൾ വിമാനം പറത്തിയിട്ടുണ്ടായിരുന്നു. നാസയിലെ ജോൺസൺ സ്പേസ് സെന്ററിലായിരുന്നു സുനിതയുടെ പരിശീലനം. ബഹിരാകാശത്തേക്ക് പോകുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജയാണ് സുനിത. ഇന്ത്യ പദ്മഭൂഷൺ ബഹുമതി സുനിതയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.