ശ്രീനാരായണ ഗുരു സർവകലാശാലയുടെ ആദ്യ പരീക്ഷ ജനപ്രതിനിധികൾക്കായി

Mail This Article
കൊല്ലം ∙ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ആദ്യ പരീക്ഷ ഇന്നലെ നടത്തി.ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും (കില) ഡിജിറ്റൽ യൂണിവേഴ്സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച‘അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണ നിർവഹണവും’ എന്ന സർട്ടിഫിക്കറ്റ് പ്രോഗ്രാമിന്റെ ആദ്യ ബാച്ചിന്റെ സെമസ്റ്റർ പരീക്ഷയാണു സംസ്ഥാനത്തെ 28 പരീക്ഷാ കേന്ദ്രങ്ങളിലായി നടന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ മൂവായിരത്തോളം ജനപ്രതിനിധികൾ കോഴ്സിനു റജിസ്റ്റർ ചെയ്തതിൽ 2117 പേർ പരീക്ഷയെഴുതി.
ഒക്ടോബറിൽ ആരംഭിച്ച കോഴ്സിന്റെ ഭാഗമായി പഠിതാക്കൾ പ്രോജക്ട് റിപ്പോർട്ടും പ്രാദേശിക ഭരണ നിർവഹണ-വികസന പ്രശ്നങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടും പൂർത്തീകരിച്ചു സമർപ്പിച്ചിട്ടുണ്ട്. ഇതു കൂടാതെയുള്ള 3 തിയറി പേപ്പറുകളുടെ പരീക്ഷയാണ് നടന്നത്.കിലയുടെ വിഷയ വിദഗ്ധരും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ അക്കാദമിക് കൗൺസിലർമാരും ചേർന്നുള്ള മുന്നൂറോളം അധ്യാപകരാണ് കഴിഞ്ഞ 6 മാസമായി ജില്ലാ-ബ്ലോക്ക് തലങ്ങളിൽ ക്ലാസുകളും കൗൺസലിങ് സെഷനുകളും സംഘടിപ്പിച്ചത്. ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയാണു പഠിതാക്കൾക്കുള്ള ഓൺലൈൻ പോർട്ടൽ തയാറാക്കിയത്.
കോവിഡ് പ്രതിസന്ധി രൂക്ഷമായ സമയങ്ങളിൽ ഓൺലൈൻ ക്ലാസുകളും സംഘടിപ്പിച്ചു.വ്യത്യസ്ത പ്രായപരിധിയും വിദ്യാഭ്യാസ യോഗ്യതകളുമുള്ള പഠിതാക്കൾക്കായി സ്വയം പഠന സാമഗ്രികളും വിഡിയോകളും ഓൺലൈൻ പോർട്ടലിൽ ലഭ്യമാക്കിയിരുന്നു. കൊല്ലത്തെ പരീക്ഷാകേന്ദ്രമായ ഫാത്തിമാ മാതാ നാഷനൽ കോളജിൽ സർവകലാശാല വൈസ് ചാൻസലർ ഡോ. എസ്.വി സുധീർ, പരീക്ഷാ കൺട്രോളർ ഡോ. ജെ. ഗ്രേഷ്യസ് എന്നിവർ സന്ദർശിച്ചു.
അക്കാദമിക് കൂട്ടായ്മ കൊല്ലത്ത്
ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയും കിലയും ഡിജിറ്റൽ യൂണിവേഴ്സിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന അക്കാദമിക് കൂട്ടായ്മയും പഠനോത്സവവും മേയ് 31, ജൂൺ ഒന്ന് തീയതികളിൽ കൊല്ലത്തു നടക്കും. 31 നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സർവകലാശാല നടത്തിയ കോഴ്സിൽ വിജയിച്ചവർക്ക് ജൂൺ ഒന്നിനു നടക്കുന്ന സമാപന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
നവകേരള നിർമിതിയിൽ വിജ്ഞാനം സാമൂഹിക പരിവർത്തനത്തിന്’ എന്നതാണു അക്കാദമിക് കൂട്ടായ്മ മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യമെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധർ വിവിധ സെഷനുകളിൽ പങ്കെടുക്കുമെന്നും സർവകലാശാല വൈസ് ചാൻസലർ ഡോ. പി.എം മുബാറക് പാഷ അറിയിച്ചു. സർട്ടിഫിക്കറ്റ് കോഴ്സ് പരീക്ഷയിൽ വിജയികളാകുന്നവരെ പഠനോത്സവത്തിലേക്കു ക്ഷണിക്കും. ഉന്നത വിജയം നേടുന്ന 10 പേർക്ക് പ്രത്യേക പുരസ്കാരവും ഏർപ്പെടുത്തിയിട്ടുണ്ട്.