ഒളിച്ചിരുന്നു ആക്രമിക്കാന്‍ ഉത്തരകൊറിയയുടെ 'ഹിഡൻ കോബ്ര',ഗിറ്റ്ഹബിൽ മാൽവെയർ?; ആണവപദ്ധതികൾക്ക് പണമുണ്ടാക്കുക ലക്ഷ്യം!

Mail This Article
ഓപ്പറേഷൻ മാർസ്ടെക് മെയ്ഹെം എന്ന ക്യാംപെയ്നിൽ പുതിയൊരു മാൽവെയറുമായി ഉത്തര കൊറിയയിൽ നിന്നുള്ള കുപ്രസിദ്ധ ഹാക്കിങ് സംഘമായ ലസാറസ് ഗ്രൂപ്പ്. മാർസ്ടെക് 1 എന്നാണു മാൽവയറിന്റെ പേര്. ഡവലപ്പർമാരുടെ പ്ലാറ്റ്ഫോം ഗിറ്റ്ഹബിലും മറ്റും ഇവർ മാൽവയർ കയറ്റുന്നു എന്നാണ് ആരോപണം. ഡവലപ്പർമാർ തങ്ങളുടെ പ്രോജക്ടുകളിലേക്ക് ഗിറ്റ്ഹബിൽ നിന്നു ജാവസ്ക്രിപ്റ്റുകൾ എടുക്കുമ്പോൾ മാൽവെയറും രംഗത്തെത്തും.
ക്രിപ്റ്റോ പണം തട്ടിയെടുത്ത് ആണവ, മിസൈൽ പദ്ധതികൾക്ക്..
ക്രിപ്റ്റോ കറൻസി, വെബ് 3 ഡവലപ്പർമാർ ഉപയോഗിക്കുന്ന എന്‍പിഎം പാക്കേജുകളിലും ഈ മാൽവെയറിനെ കടത്തിവിടുന്നുണ്ട്.ലോകത്തെ പ്രമുഖ ക്രിപ്റ്റോ എക്സ്ചേഞ്ചുകളിൽ നിന്ന് കോടിക്കണക്കിനു ഡോളറുകൾ മൂല്യം വരുന്ന സമ്പാദ്യം കൊള്ളയടിച്ച സംഭവങ്ങളിൽ കുപ്രസിദ്ധരാണ് ഉത്തരകൊറിയൻ ഹാക്കർമാർ. ഉത്തര കൊറിയയുടെ വിവാദമായ ആണവ, മിസൈൽ പദ്ധതികളുടെ ഫണ്ടിങ്ങിനായാണ് ഈ തുക ഉപയോഗിക്കുന്നതെന്നു യുഎൻ വിദഗ്ധർ ഇതെപ്പറ്റി പറഞ്ഞിട്ടുണ്ട്.
2020 മുതൽ 2021 വരെയുള്ള കാലയളവിൽ 5 കോടി ഡോളർ ഇത്തരത്തിൽ വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിൽ സ്ഥിതി ചെയ്യുന്ന ക്രിപ്റ്റോ എക്സ്ചേഞ്ചുകളിൽ നിന്നു ചോർത്തി. ഇതേ വർഷം തന്നെ 40 കോടിയോളം ഡോളർ മറ്റ് എക്സ്ചേഞ്ചുകളിൽ നിന്നു ചോർത്തിയതായും റിപ്പോർട്ടുകളുണ്ട്.
ഫിഷിങ്, മാൽവെയർ, സോഷ്യൽ എൻജിനീയറിങ് തുടങ്ങി പലവിധ മാർഗങ്ങളുപയോഗിച്ചാണ് ഉത്തര കൊറിയ സൈബർ ആക്രമണങ്ങൾ നടത്തുന്നത്. ക്രിപ്റ്റോ എക്സ്ചേഞ്ചുകളുടെ വോലറ്റുകളിൽ നിന്ന് ഉത്തര കൊറിയയിലേക്കു മാറ്റുകയാണ് ഉത്തര കൊറിയൻ ഹാക്കർമാർ ചെയ്യുന്നത്. തുടർന്ന് പലവിധ പ്രവർത്തനങ്ങളിലൂടെ ഇതു പണമാക്കി മാറ്റും.

2019 മുതൽ 2020 വരെയുള്ള കാലയളവിൽ 31 കോടി യുഎസ് ഡോളർ മൂല്യം വരുന്ന സമ്പാദ്യം ഉത്തര കൊറിയ സൈബർ ആക്രമണം വഴി അപഹരിച്ചെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.ഉത്തര കൊറിയയുടെ ആണവ, മിസൈൽ പദ്ധതികൾ രാജ്യാന്തര സമൂഹത്തിന്റെ, പ്രത്യേകിച്ച് യുഎസിന്റെ നിശിത വിമർശനങ്ങൾ സ്ഥിരം ഏറ്റുവാങ്ങുന്നവയാണ്. നിരവധി ഉപരോധങ്ങളും ഇതു മൂലം രാജ്യത്തിനു മേൽ ചുമത്തപ്പെട്ടിട്ടുണ്ട്.
ഹിഡൻ കോബ്ര
2006ൽ ഉത്തര കൊറിയ നടത്തിയ ആദ്യ ആണവ പരീക്ഷണത്തിനു ശേഷം യുഎൻ രക്ഷാ സമിതി ഉപരോധം ഏർപ്പെടുത്തിയിരുന്നു. സർക്കാരിന്റെ പിന്തുണയോടെ ഒട്ടേറെ ഉത്തര കൊറിയൻ ഹാക്കിങ് സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് അഭ്യൂഹം. ഇക്കൂട്ടത്തിൽ ഏറ്റവും കുപ്രസിദ്ധം ലസാറസ് ഗ്രൂപ്പ് തന്നെ. ഗാർഡിയൻസ് ഓഫ് പീസ്, ഹൂയിസ് ടീം എന്ന പേരുകളിലും അറിയപ്പെടുന്ന ഇവരെ വലിയ സൈബർ സുരക്ഷാ ഭീഷണി ഉയർത്തുന്ന സംഘമായാണു വിലയിരുത്തിയിരിക്കുന്നത്.
'ഹിഡൻ കോബ്ര' എന്നു യുഎസ് അധികൃതരും 'സിങ്ക്' എന്നു മൈക്രോസോഫ്റ്റും ഇവരെ വിളിക്കുന്നു. ബ്ലൂനോറോഫ്, ആൻഡ്ഏരിയൽ എന്ന രണ്ടു യൂണിറ്റുകളായാണ് ലസാറസ് പ്രവർത്തിക്കുന്നത്. ഇതിൽ ആൻഡ്ഏരിയൽ ദക്ഷിണ കൊറിയയിൽ സൈബർ ആക്രമണം നടത്തുന്നതിൽ മാത്രമാണു ലക്ഷ്യം കേന്ദ്രീകരിക്കുന്നത്.