ADVERTISEMENT

വ്യാജവാർത്തകൾ ആരുടെ സൃഷ്ടിയാണ് ? ഒരിക്കലും റേഡിയോയുടെ അല്ല. പറയുന്നത് ഐക്യരാഷ്ട്ര സഭ. നാളെ റേഡിയോ ദിനം ആഘോഷിക്കുമ്പോൾ ശബ്ദം കൂട്ടിവച്ച് ലോകം ഈ ചോദ്യത്തിന് ഉത്തരം തേടുന്നു. കോവിഡ് കാലം പിന്നിടാൻ ഒരുങ്ങുമ്പോൾ സമൂഹം പഠിച്ച ഒരു സത്യം ഇതാണ്; ഏറ്റവും വിശ്വസിക്കാവുന്ന മാധ്യമങ്ങളുടെ മുൻനിരയിൽ ദിനപ്പത്രങ്ങൾക്കൊപ്പം ഈ ആറിഞ്ച് പെട്ടിയും ഇടം പിടിച്ചിരിക്കുന്നു. വാനൊലിയായ റേഡിയോ വാണരുളുന്ന ലോകമാവും ഇനി.

ഭോപ്പാലിൽ വിഷവാതകം ചോർന്നു (1984), ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചു (1984) തുടങ്ങിയ നൂറ്റാണ്ടിന്റെ വാർത്തകൾ ‘അതീവ ദുഃഖത്തോടെ’ ആദ്യം ലോകത്തെ അറിയിച്ച ആകാശവാണി, പാട്ടും വർത്തമാനങ്ങളുമായി എത്തുന്ന എഫ്എം റേഡിയോകളും ബിബിസി, വോയിസ് ഓഫ് അമേരിക്ക, വിവിധ കമ്മ്യൂണിറ്റി റേഡിയോകളും തുടങ്ങി വൈവിധ്യമാർന്ന റേഡിയോ നിലയങ്ങൾ ലോകത്തെ സദ്‌വാർത്തയുടെ പ്രവാചക ശബ്ദമായി മാറുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. വെറുപ്പിന്റെ ദൃശ്യങ്ങൾ കണ്ടുമടുത്ത ലോകം നേരും നേരും നെറിയുമുള്ള റേഡിയോയെ വീണ്ടും ചേർത്തു പിടിക്കുന്നതിൽ അത്ഭുതമില്ല.

ആഗോള ചെവിക്കൂട്ടായ്മ

ചെവികളുടെ ആഗോള കൂട്ടായ്മ. അന്ധരുടെയും കിടപ്പുരോഗികളുടെയും സഹചാരി. ഏകാന്തതയിലെ നേർത്ത മനുഷ്യശബ്ദം. കാണാതെ, മിണ്ടാതെ, അറിയാതെ പരസ്പരം ഇഷ്ടപ്പെടാനാവുമെന്നു മനുഷ്യനെ പഠിപ്പിച്ച ആധുനിക വിനിമയോപാധി. റേഡിയോ എന്ന പദം ഉരുത്തിരിയുന്നതു തന്നെ ചക്രത്തിന്റെ കാലുകൾ എന്നർഥം വരുന്ന റേഡിയസ് എന്ന ലത്തീൻ പദത്തിൽ നിന്നാണ്. ചക്രത്തിന്റെ കാലുകൾ മറ്റാരുമല്ല, ഇരുന്നോ കിടന്നോ, നടന്നോ ചെവിയോർക്കുന്ന അജ്ഞാതനായ ആ കേൾവിക്കാരൻ തന്നെ. ഒരു പഠനത്തിന്റെ തലക്കെട്ട് അന്വർഥമാണ്. ‘റേഡിയോ: ആർട്ട് ഓഫ് സൗണ്ട്’.

ദൃശ്യങ്ങൾ വിളമ്പി ടിവി– സിനിമ–വീഡിയോകൾ നമ്മുടെ ഭാവനയെ മടി പഠിപ്പിക്കുന്നു. എന്നാൽ റേഡിയോ യ്ക്ക് ദൃശ്യമില്ല. രംഗങ്ങളെ മനസ്സിൽ രൂപപ്പെടുത്തിയെടുക്കണം. ഇത് മാനസിക ആരോഗ്യത്തെ മെച്ചപ്പെടുത്തും. ക്രൂരദൃശ്യങ്ങളും ഞെട്ടിപ്പിക്കുന്ന കാഴ്ചകളും തത്സമയം കണ്ടു കണ്ട് നമ്മളൊക്കെ ഇന്ന് ഏതു നിലയിൽ എത്തി എന്ന് ഒന്ന് ആലോചിച്ചാൽ ആ വ്യത്യാസം മനസ്സിലാകും.

ജോലിയും ചെയ്യാം; കാര്യവുമറിയാം

കേൾവിക്കിടെ മറ്റു ജോലിയും തടസ്സമില്ലാതെ നടത്തിക്കൊണ്ടുപോകാമെന്നതാണ് വേറൊരു സാധ്യത. ചാനലിനും കേബിളിനും നെറ്റിനും അതിന്റെ കുരുക്കുകൾക്കുമെല്ലാം പണം വാരിക്കോരി നൽകണമെങ്കിൽ റേഡിയോയ്ക്ക് ഇപ്പറയുന്ന യാതൊരു ശല്യവുമില്ല. കേൾക്കുക, കേൾക്കുക, കേട്ടുകൊണ്ടേയിരിക്കുക എന്നു മാത്രം. വൈദ്യുതിയോ റീ ചാർജോ ആവശ്യമില്ല. എവിടെയും കിട്ടും.

ഭാഷയ്ക്കും ഉച്ചാരണശുദ്ധിക്കും ആകാശവാണിയും മറ്റും നൽകുന്ന പ്രാധാന്യം അതിനെ മൂല്യാധിഷ്ഠിത വിദ്യാഭ്യാസ ഉപാധികൂടിയാക്കി മാറ്റുന്നു. സുഭാഷിതത്തിൽ പുലർന്ന് മഹിളാരംഗം, ബാലലോകം വഴി രാത്രി 11 ന്റെ ഡൽഹി വാർത്തയോടെ കടപൂട്ടുന്ന ആകാശവാണിയെ വെല്ലാൻ ആർക്കുകഴിയും? പാട്ടിനിടെ വാർത്താശകലങ്ങൾ ചേർത്ത് വിളമ്പുന്ന ഇൻഫോടെയ്ന്മെന്റുകളാണ് എഫ്എമ്മിന്റെ രീതി.

റേഡിയോയ്ക്ക് ലൈസൻസ്

ഓൾ ഇന്ത്യ റേഡിയോ ആരംഭിക്കുന്നതിനും 13 വർഷം മുൻപ് ബോംബെ റേഡിയോ ക്ലബാണ് ഇന്ത്യയിൽ ആദ്യമായി റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നത്. ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസാണ് 1936 ൽ ഓൾ ഇന്ത്യ റേഡിയോ ആയി മാറുന്നത്. 1935 ൽ ആകാശവാണി മൈസൂർ എന്ന സ്വകാര്യ റേഡിയോ സ്റ്റേഷൻ തുടങ്ങി. 1956 ൽ ആകാശവാണി എന്ന പേര് ഇന്ത്യയുടെ ദേശീയ പ്രക്ഷേപണ ശൃംഖലയ്ക്കു ലഭിച്ചു. വിനോദ റേഡിയോ ആയ വിവിധ് ഭാരതിയും പിറ്റേ വർഷം അകാശസാന്നിധ്യം അറിയിച്ചു.90 ഭാഷകളിലായി 647 പ്രതിദിന വാർത്താ ബുള്ളറ്റിനുകൾ. 262 സ്റ്റേഷനുകളിലൂടെ രാജ്യത്തിന്റെ 92 ശതമാനം സ്ഥലങ്ങളിലും എത്തുന്ന സിഗ്നലുകൾ. . 

23 പ്രധാന ഭാഷകളിലും 146 പ്രാദേശിക ഭാഷകളിലും പരിപാടികൾ. ലോകറേഡിയോ രംഗത്തെ ഇടിമുഴക്കമാണ് ഇന്ന് എഐആർ. വാർത്താ വിതരണ മന്ത്രാലയത്തിന്റെ കീഴിലെ പ്രസാർ ഭാരതി ബോർഡിനാണ് എഐആറിന്റെയും ദൂരദർശന്റെയും ഭരണച്ചുമതല. 450 എഐആർ എഫ്എം ചാനലുകൾക്കു പുറമെ നാനൂറോളം പ്രൈവറ്റ് എഫ്എം റേഡിയോകളും രാജ്യത്തുണ്ട്.   കേരളത്തിൽ ആകാശവാണി പ്രക്ഷേപണം ആരംഭിച്ചിട്ട് ഏകദേശം 65 വർഷം പിന്നിട്ടു. 1980 കൾ വരെ റേഡിയോയ്ക്ക് ലൈസൻസ് നിർബന്ധമായിരുന്നു. പോസ്റ്റ് ഓഫിസിൽ പണം അടച്ചില്ലെങ്കിൽ കുറ്റമായി കണക്കാക്കി റേഡിയോ പിടിച്ചെടുക്കുമായിരുന്നു.

ഓർമയിലെ സിലോൺ

ബിബിസി റേഡിയോ ആരംഭിച്ച് 3 വർഷങ്ങൾക്കു ശേഷം 1925 ൽ തുടക്കമിട്ട സിലോൺ റേഡിയോ ആണ് ഏഷ്യയിലെ ആദ്യ  നിലയം. നാലുമണി സമയത്ത് മലയാളം പാട്ടുകേൾക്കാൻ ഒരു കാലത്ത് മലയാളികൾ ഏറ്റവുമധികം ട്യൂൺ ചെയ്തിരുന്നതും സിലോൺ റേഡിയോ ആയിരുന്നു.ഇത് ശ്രീലങ്കാ പ്രക്ഷേപണ നിലയം. ഇപ്പോൾ സമയം മൂന്നു മണി മുപ്പതു നിമിഷം. 1970–80 കാലഘട്ടത്തിൽ റേഡിയോ സിലോണിൽ നിന്ന് കേട്ടിരുന്ന ഈ അനൗൺസ്മെന്റിന് കാതോർക്കാത്ത മലയാളികൾ കുറവ്. ഒരു മണിക്കൂറോളം മലയാളം പാട്ടുകൾക്കായി അന്നു മാറ്റി വയ്ക്കുമായിരുന്നു. സരോജിനി ശിവലിംഗം എന്ന ഇന്ത്യക്കാരിയായിരുന്നു അന്ന് ഈ ശബ്ദത്തിനു പിന്നിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com