ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന അതിര്‍ത്തികളുടെ പരിമിതിയില്ലാതെ രാജ്യവ്യാപകമായി ഉപയോഗിക്കാന്‍ അനുമതിയുള്ള ഭാരത് (ബിഎച്ച്) ശ്രേണിയിലെ വാഹന റജിസ്‌ട്രേഷന്‍ തല്‍ക്കാലം കേരളത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സൂചന നല്‍കി ഗതാഗതവകുപ്പ്. വാഹന ഉടമകള്‍ക്ക് നികുതിയില്‍ ഇളവു കിട്ടുന്ന പദ്ധതി തമിഴ്‌നാടും കര്‍ണാടകവും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നടപ്പാക്കിയിട്ടും കേരളം മുഖം തിരിക്കുന്നതില്‍ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. നികുതിയിനത്തില്‍ സംസ്ഥാനത്തിനുണ്ടാകുന്ന വരുമാനനഷ്ടം കാരണമായി പറഞ്ഞാണ് കേരളത്തിന്റെ പിന്മാറ്റം. നികുതി ഈടാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തിനു മേലുള്ള കടന്നുകയറ്റമാണ് കേന്ദ്രനീക്കമെന്നും സംസ്ഥാനം ആരോപിക്കുന്നു. ബിഎച്ചില്‍ പരമാവധി 13 ശതമാനം നികുതി ഈടാക്കുമ്പോള്‍, സംസ്ഥാനത്ത് 21 ശതമാനം വരെ നികുതിയാണ് ചുമത്തുന്നത്. 

ബിഎച്ച് സീരീസ് റജിസ്‌ട്രേഷന്‍ കേരളത്തില്‍ ആരംഭിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ അറിയിച്ചു. മോട്ടര്‍ വാഹനങ്ങളുടെ നികുതി നിശ്ചയിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. കേന്ദ്രനിര്‍ദേശപ്രകാരമുള്ള ബിഎച്ച് റജിസ്‌ട്രേഷന്‍ നടപ്പിലാക്കുന്നതു മൂലം നികുതിയിനത്തില്‍ സംസ്ഥാനത്തിനുണ്ടാകാവുന്ന വരുമാന നഷ്ടം പരിഗണിച്ചാണ് ബിഎച്ച് സീരീസ് റജിസ്‌ട്രേഷന്‍ ആരംഭിക്കാത്തതെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ ബിഎച്ച് റജിസ്‌ട്രേഷനു വേണ്ടിയുള്ള അപേക്ഷ പരിഗണിക്കാന്‍ ഹൈക്കോടതി ഉത്തരവുണ്ട്. ഇതിനെതിരെ ഒറ്റപ്പാലം സബ് ആര്‍ടി ഓഫിസ് അപ്പീല്‍ നല്‍കിയിട്ടുണ്ട്. വിഷയം കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ സംസ്ഥാനത്ത് നിലവില്‍ ഒരു വാഹനത്തിനും ബിഎച്ച് റജിസ്‌ട്രേഷന്‍ അനുവദിച്ചിട്ടില്ലെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കുന്നു.  

ഒന്നിലധികം സംസ്ഥാനങ്ങളില്‍ ജോലി ചെയ്യേണ്ടിവരുന്നവര്‍ക്ക് വ്യത്യസ്ത റജിസ്‌ട്രേഷന്‍ കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ബിഎച്ച് റജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയത്. സൈനികര്‍ക്കും കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നാലോ അതിലധികമോ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഓഫിസുള്ള പൊതു, സ്വകാര്യ മേഖല കമ്പനികളിലെ ജീവനക്കാര്‍ക്കുമാണ് അവരുടെ സ്വകാര്യ വാഹനങ്ങള്‍ ബിഎച്ച് ശ്രേണിയില്‍ റജിസ്റ്റര്‍ ചെയ്യാന്‍ അവസരമുള്ളത്. പല സംസ്ഥാനങ്ങളും ഈ സംവിധാനം നടപ്പാക്കി. ആദ്യം പുതിയ വാഹനങ്ങള്‍ക്കായിരുന്നു ബിഎച്ച് റജിസ്‌ട്രേഷന്‍ അനുവദിച്ചിരുന്നത്. പിന്നീടത് പരിഷ്‌കരിച്ചു. സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത വാഹനം നിശ്ചിത തുക അടച്ചാല്‍ ബിഎച്ച് സീരീസിലേക്കു മാറ്റാം. ബിഎച്ച് സീരീസ് വാഹനങ്ങളുടെ ഉടമസ്ഥാവകാശം വ്യക്തികള്‍ക്ക് കൈമാറ്റം ചെയ്യാം. താമസ സ്ഥലത്തോ ജോലി സ്ഥലത്തോ റജിസ്‌ട്രേഷന്‍ മാറ്റത്തിന് അപേക്ഷ നല്‍കാം. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ബിഎച്ച് സീരീസ് റജിസ്‌ട്രേഷന്‍ ലഭിക്കാന്‍ നടപടികള്‍ ലഘൂകരിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വര്‍ക്കിങ് സര്‍ട്ടിഫിക്കറ്റും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സര്‍വീസ് സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കാം.

വാഹനം വാങ്ങുന്നവര്‍ക്കു വലിയ സാമ്പത്തിക നേട്ടമാണെങ്കിലും നികുതി നഷ്ടം ചൂണ്ടിക്കാട്ടിയാണ് കേരളം ഉള്‍പ്പെടെ എതിര്‍ത്തത്. ഇപ്പോള്‍ 15 വര്‍ഷത്തെ നികുതി ഒരുമിച്ച് അടയ്ക്കുന്നതാണ് രീതി. എന്നാല്‍ ബിഎച്ച് റജിസ്‌ട്രേഷനില്‍ 2 വര്‍ഷത്തെ നികുതിയടച്ചാല്‍ മതി. ഇതോടെ സംസ്ഥാനത്തിന് ഒരുമിച്ചു കിട്ടുന്ന തുകയില്‍ വലിയ കുറവുണ്ടാകും. കേരളത്തില്‍ വാഹന വിലയുടെ 9% മുതല്‍ 21% വരെയാണ് നികുതി. കേന്ദ്ര റജിസ്‌ട്രേഷന്‍ വരുമ്പോള്‍ 8% മുതല്‍ 12% വരെ എന്നതാണു നികുതി പരിധി. മാത്രമല്ല കേരളത്തില്‍ നികുതി ഏര്‍പ്പെടുത്തുന്നത് വാഹന വിലയും ജിഎസ്ടിയും കോംപന്‍സേറ്ററി സെസും ചേര്‍ന്ന തുകയുടെ മുകളിലാണ്. 28% ആണ് ജിഎസ്ടി. വാഹനത്തിന്റെ നീളത്തിനനുസരിച്ചുള്ള കോംപന്‍സേറ്ററി സെസ് 22% വരെയാണ് ഉടമയില്‍നിന്ന് ഈടാക്കുന്നത്. കേന്ദ്ര റജിസ്‌ട്രേഷനില്‍ വാഹനവില മാത്രം കണക്കാക്കി അതിന്റെ മുകളിലാണ് നികുതി ഏര്‍പ്പെടുത്തുന്നത്. ഇതോടെ ഉപയോക്താവിനു വലിയ ലാഭമുണ്ടാകും. 

കേരളത്തില്‍ നിലവില്‍ വാഹന നികുതി (ഇലക്ട്രിക് വാഹനങ്ങൾ ഒഴികെയുള്ളത്)

5 ലക്ഷം വരെ 10%

10 ലക്ഷം വരെ 13%

15 ലക്ഷം വരെ 15%

20 ലക്ഷം വരെ 17%

20 ലക്ഷത്തിനു മുകളില്‍ 22%

ഇലക്ട്രിക് വാഹനങ്ങളുടെ നികുതി– 5%

കേന്ദ്രം ഏര്‍പ്പെടുത്തുന്ന നികുതി

10 ലക്ഷം വരെ 8%

20 ലക്ഷം വരെ 10%

20 ലക്ഷത്തിനു മുകളില്‍ 12%

മേൽപറഞ്ഞ കേന്ദ്ര നികുതികളിൽ നിന്ന് ഡീസൽ വാഹനങ്ങൾക്ക് 2 ശതമാനം അധിക നികുതിയും ഇലക്ട്രിക് വാഹനങ്ങൾക്ക് 2 ശതമാനം കുറവുമാണ്.

English Summary:

Kerala delays implementation of the Bharat (BH) series vehicle registration, citing potential revenue loss despite criticism and its adoption by neighboring states

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com