ADVERTISEMENT

കണ്ണൂർ ∙ സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരെ പോരാടി, ജീവിക്കുന്ന രക്തസാക്ഷിയായി, 30 വർഷം പാർട്ടി പ്രവർത്തകരുടെ വികാരമായിരുന്ന സിപിഎമ്മിന്റെ സഹനസൂര്യൻ പുതുക്കുടി പുഷ്പൻ ഇനി ഓർമ. 1994 നവംബർ 25ന് കൂത്തുപറമ്പിൽ പൊലീസിന്റെ വെടിയേൽക്കുമ്പോൾ പുഷ്പനു വയസ്സ് 24. ആത്മവീര്യം ചോരാതെ മൂന്നു പതിറ്റാണ്ടോളം ഒരേ കിടപ്പിൽ കഴിഞ്ഞ പുഷ്പൻ 53ൽ എത്തിയപ്പോഴും താങ്ങും തണലുമായി നിന്നതു പാർ‌ട്ടിയും അതിന്റെ സംവിധാനങ്ങളുമാണ്.‍

സമരകാലത്ത് ഉയർത്തിയ സ്വാശ്രയ വിദ്യാഭ്യാസ വിരുദ്ധ നിലപാട് സിപിഎമ്മും ഡിവൈഎഫ്ഐയും പിന്നീട് ഉപേക്ഷിച്ചെങ്കിലും അതിന്റെ പേരിൽ ജീവിതം തകർന്ന പുഷ്പന്റെ കാര്യങ്ങൾക്ക് ഒരു കുറവും വരുത്തിയിരുന്നില്ല. ഡിവൈഎഫ്ഐ പ്രവർത്തകർ മാത്രം പണം നൽകി സംസ്ഥാന കമ്മിറ്റി വീട് നിർമിച്ചുനൽകി. പുഷ്പന്റെ ശാരീരിക അവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ ആധുനിക സംവിധാനത്തിലാണു വീട്. വോൾട്ടേജ് ഇംപ്രൂവ്മെന്റ് ട്രാൻസ്ഫോമറും സ്ഥാപിച്ചു.

ആരോഗ്യ വകുപ്പ് നിയോഗിച്ച, കോഴിക്കോട് മെഡിക്കൽ കോളജിലെ പ്രത്യേക മെഡിക്കൽ സംഘത്തിന്റെ മേ‌ൽനോട്ടത്തിൽ ചികിത്സാസംവിധാനം ഒരുക്കി. പാർട്ടി പ്രവർത്തകർ നിഴലായി പരിചരിച്ചു. കൂത്തുപറമ്പ് രക്തസാക്ഷികളുടെ ആശ്രിതർക്കൊപ്പം‌ പുഷ്പന്റെ സഹോദരനും സർക്കാർ ജോലി നൽകി. പുഷ്പനു പാർട്ടി പ്രതിമാസ പെൻഷനും നൽകി. തണ്ടൊടിഞ്ഞിട്ടും കാലങ്ങളോളം വാടാത്ത ചെമ്പനിനീർ പൂവായി തലയുയർത്തി നിന്ന പുഷ്പൻ ഡിവൈഎഫ്ഐ പ്രവർത്തകരുടെ എക്കാലത്തെയും വികാരമാണ്.

മേനപ്രത്ത് പുഷ്പന്റെ വീട് സിപിഎം ദേശീയ നേതാക്കൾ മുതൽ സാധാരണ പ്രവർത്തകർ വരെ നിരന്തരം സന്ദർശിച്ചു. മുഖ്യമന്ത്രി ഉൾപ്പെടെ പാർട്ടിയിലോ ഭരണതലത്തിലോ പുതിയ സ്ഥാനങ്ങൾ ലഭിക്കുന്നവർ പുഷ്പനെ സന്ദർശിക്കുക പതിവായിരുന്നു. ഇ.കെ.നായനാർ, വി.എസ്.അച്യുതാനന്ദൻ, പിണറായി വിജയൻ എന്നിവർ മുഖ്യമന്ത്രിമാരായ സമയത്തു പുഷ്പന് എല്ലാ സഹായങ്ങളും നൽകി. വീട്ടിലേക്കുള്ള യാത്ര സുഗമമാക്കാൻ കോടിയേരി ബാലകൃഷ്ണൻ മന്ത്രിയായിരുന്ന സമയത്ത് എംഎൽഎ ഫണ്ടിൽ നിന്ന് റോഡിന് ഒരു കോടി അനുവദിച്ചു. കെ.കെ.ശൈലജ മന്ത്രിയായ സമയത്താണു പ്രത്യേകമായി രൂപകൽപന ചെയ്ത വീൽചെയർ പുഷ്പനു നൽകിയത്.സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിനു വച്ചപ്പോൾ പ്രിയ നേതാവിനെ ഒരു നോക്കു കാണാൻ പുഷ്പനെത്തിയത് വേദനയോടെയാണു പ്രവർത്തകർ കണ്ടുനിന്നത്.

ചലനമറ്റ് ഒരേ കിടപ്പിലായിരുന്നെങ്കിലും പുഷ്പന്റെ ഓർമശക്തിക്കു കുറവൊന്നുമുണ്ടായിരുന്നില്ല. വെടിയേറ്റശേഷം 8 മാസം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയായിരുന്നു. പിന്നീട് ആശുപത്രികളിൽനിന്ന് ആശുപത്രികളിലേക്കുള്ള യാത്രയും. കൂത്തുപറമ്പ് വെടിവയ്പു കേസിൽ പുഷ്പനെ പൊലീസ് പ്രതിചേർത്തിരുന്നു. ജഡ്ജിയുടെ മുൻപിൽ സ്ട്രെച്ചറിൽ എത്തിച്ചാണു പുഷ്പനെ വിസ്തരിച്ചത്.

വെടിയേറ്റ നാൾ മുതൽ കഴിഞ്ഞ 30 വർഷവും ചികിത്സയും മരുന്നുമായി വേദനകൾക്കു നടുവിലായിരുന്നു പുഷ്പൻ. രാത്രിയിൽ ഒരിക്കലും പൂർണമായ ഉറക്കം ലഭിച്ചിരുന്നില്ല. 

English Summary:

Pushpan was the revolutionary face of CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com