ബെംഗളൂരുവിൽ വിദേശ ജോലി തട്ടിപ്പ്; മലയാളി കോടികളുമായി മുങ്ങി

Mail This Article
പുൽപള്ളി ∙ ചെറിയ മുതൽമുടക്കിൽ വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയെന്നാരോപിച്ച് ഒട്ടേറെ പരാതികൾ. ബെംഗളൂരു രാമമൂർത്തിനഗറിൽ മലയാളികൾ നടത്തുന്ന ജസ്റ്റ് സെറ്റ് ജേണി എന്ന സ്ഥാപന നടത്തിപ്പുകാർക്കെതിരെയാണ് പരാതി. കേരളത്തിനകത്തും പുറത്തുമായി 350ൽ ഏറെ പേർ തട്ടിപ്പിനിരയായെന്നു പറയുന്നു. സ്ഥാപനവുമായി ബന്ധമുണ്ടെന്നു പറയുന്ന പുൽപള്ളി സ്വദേശിനിയായ യുവതിയെ തിരഞ്ഞ് ഇന്നലെ മുപ്പത്തഞ്ചോളം പേരെത്തിയിരുന്നു.
ഭൂദാനത്ത് അവരുടെ വീടിനു സമീപത്തു റോഡിലിരുന്നു പ്രതിഷേധിച്ചവരെ പൊലീസെത്തി മടക്കിയയച്ചു. എറണാകുളത്തുനിന്നെത്തിയവരാണിവർ. കൈക്കുഞ്ഞുള്ള യുവതികളും സംഘത്തിലുണ്ടായിരുന്നു. ഓസ്ട്രിയ, ലക്സംബർഗ്, ജർമനി എന്നീ രാജ്യങ്ങളിലേക്കാണ് ജോലി വാഗ്ദാനമുണ്ടായത്. അൺ സ്കിൽഡ് വിഭാഗത്തിൽ ജോലിക്കുള്ള വീസയ്ക്കും മറ്റുമായി 3.5 ലക്ഷം രൂപയാണ് നിരക്ക്. തുടക്കത്തിൽ 3 ഗഡുക്കളായി 1.5 ലക്ഷം രൂപ സ്ഥാപനം വാങ്ങി. നടപടിക്രമങ്ങൾ പൂർത്തിയാക്കി 90 ദിവസത്തിനകം വിദേശത്തേക്ക് കയറ്റിവിടുമെന്നും ബാക്കി തുക ജോലിയിൽ പ്രവേശിച്ച ശേഷം ഗഡുക്കളായി നൽകിയാൽ മതിയെന്നുമായിരുന്നു വ്യവസ്ഥ. പണം വാങ്ങിയതിനുള്ള രേഖകളും ഉദ്യോഗാർഥികൾക്കു നൽകിയിരുന്നു.
എന്നാൽ അവധി കഴിഞ്ഞിട്ടും ആർക്കും വീസയോ, വർക് പെർമിറ്റോ, എംബസികളുടെ അറിയിപ്പോ ലഭിച്ചില്ല. ഫോണിൽ ബന്ധപ്പെട്ടാലും കിട്ടാതായി. വഞ്ചിതരായവർ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു പുറത്തായത്. നൽകിയ പണമാവശ്യപ്പെട്ട് കഴിഞ്ഞദിവസം എറണാകുളത്തുനിന്നെത്തിയ യുവതികളെ ഏജന്റിന്റെ വീട്ടുകാർ ഭീഷണിപ്പെടുത്തി മടക്കിവിട്ടു. ഇന്നലെ കൂടുതൽ പേരെത്തിയതോടെ ഭൂദാനത്തെ വീട്ടിൽനിന്നു യുവതി മുങ്ങിയെന്നാണു വിവരം.വീട്ടുകാരും കൈമലർത്തി. കബളിപ്പിക്കപ്പെട്ടവർ കൂട്ടത്തോടെ ബെംഗളൂരു രാമമൂർത്തിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പുൽപള്ളി, ആറളം, കണ്ണൂർ സ്വദേശികളാണ് സ്ഥാപന നടത്തിപ്പുകാരെന്നു പരാതിക്കാരായ മനുബാബു, പി.കെ.സുനിൽ, കെ.എം.അനിൽകുമാർ, ഡിജിൽ ജോസഫ് എന്നിവർ പറയുന്നു.