ADVERTISEMENT

ഷൊർണൂർ ∙ 400 വർഷം മുൻപ്, കൊല്ലങ്കോട് രാജാവ് എല്ലാ ശുഭ കാര്യങ്ങൾക്കും മുൻപും തോൽപ്പാവക്കൂത്ത് കാണും. അതൊരു ഐശ്വര്യമാണ്. പുത്തൂർ സംഘം എന്ന പേരിൽ പാവക്കൂത്ത് കലാകാരന്മാർ അന്ന് കൊല്ലങ്കോട് രാജ്യവംശത്തിന് കീഴിലുണ്ട്.

കവളപ്പാറ നാട്ടുരാജ്യത്തിന്റെ അധിപൻ മൂപ്പിൽ നായർക്ക് സന്തതി പരമ്പരകളില്ല. സർവഐശ്വര്യവും നൽകുന്ന രാമായണ കഥ സ്വന്തം തട്ടകത്തിലും അരങ്ങേറണം. കവളപ്പാറ  മൂപ്പിൽ നായരും കൊല്ലങ്കോട് രാജാവുമായി ചർച്ച ചെയ്തു. കൊല്ലങ്കോടിന്റെ ഐശ്വര്യം കവളപ്പാറയ്ക്കും തരണം. പൊൻപണം കൊടുത്ത് കൂത്ത് കലാകാരന്മാരെ അന്ന് കൊല്ലങ്കോട് നിന്ന് കവളപ്പാറ നായർ വിലയ്ക്ക് വാങ്ങി. കമ്പോളം നിറഞ്ഞ കൂനത്തറയിൽ അവരെ പാർപ്പിച്ചു. കലയും കമ്പോളവും നിറഞ്ഞ പ്രദേശത്തിനു മൂപ്പിൽ നായർ കൂനത്തറ നഗരം എന്ന് പേര് നൽകി. കൂനത്തറയിലെ പുലവർ സംഘത്തിന്റെ പേരിനൊപ്പം കൂനത്തറ നഗരം എന്ന നാമം അങ്ങനെ രേഖകളിൽ ഇടംനേടി.

kk-ramachandra-pulavar-tholpavakoothu
കെ.കെ.രാമചന്ദ്ര പുലവർ.

രാമചന്ദ്ര പുലവരുടെ വീട് ഒരു കൂത്തുമാടമാണ്. ഏതു പാതിരാത്രിയിൽ ആരു കയറി വന്നാലും പാവക്കൂത്തിന്റെ നിഴലും നിലാവും തെളിയുന്ന വീട്. കൂത്തിനായി സ്വയം സമർപ്പിത ജീവിതത്തിന് ഇവിടെ ഭാര്യയും മക്കളും മരുമക്കളുമൊക്കെ കൂട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നു പത്മശ്രീ പുരസ്കാരത്തിന്റെ അറിയിപ്പു ലഭിച്ചപ്പോഴും കൂത്തിന്റെ പുതുരീതികളിലേക്കുള്ള തയ്യാറെടുപ്പിലായിരുന്നു പുലവർ. പുലവർ എന്ന തമിഴ് പദത്തിന് അർഥം പണ്ഡിതൻ എന്നാണ്. പാണ്ഡിത്യത്തിന്റെ മറുമൊഴി താൻ പ്രതിനിധാനം ചെയ്യുന്ന കലാ രൂപത്തിന്റെ പ്രചരണം തന്നെയെന്ന് ഉറച്ച് വിശ്വസിക്കുന്നു രാമചന്ദ്രൻ. 

ഒരു പക്ഷേ പോസ്റ്റൽ ഡിപ്പാർട്ട്മെന്റിലെ ജോലി ഉപേക്ഷിച്ച് പാവക്കൂത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ആദ്യ കാലത്ത് രാജ്യം തന്നെ ഒരു കാലത്ത് ആദരിക്കുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല. സന്തോഷം (തമിഴിൽ മകിഴ്ച്ചി) ... എന്ന് മാത്രം പറയും കൂത്തിലെ ഇന്നത്തെ ഈ ആചാര്യൻ. 

വേഷം മാറി വന്ന കൊച്ചി രാജാക്കന്മാർ

മീന മാസം പിറന്നാൽ ആരിയങ്കാവ് ക്ഷേത്രത്തിൽ പാവക്കൂത്ത് തൂടങ്ങും. കൂത്തിന് കഥ കമ്പ രാമായണമാണ്. തമിഴ് മഹാകവി കമ്പർ എഴുതിയ രാമായണം പലരും വായിച്ചതും കേട്ടതുമാണ്. പക്ഷേ കാര്യം അതല്ല. രാമായണ കഥ പറയുന്ന കൂത്ത് ആചാര്യന്മാർ അരങ്ങിൽ പാവകൾ നിറഞ്ഞാടുമ്പോൾ നടത്തുന്ന വിശകലനങ്ങളുണ്ട്. പലപ്പോഴും അതു സരസമാകും. ചിലപ്പോൾ ചില ആനുകാലിക സംഭവങ്ങളുടെ വിശകലനവുമാകും. അത് കേൾക്കാൻ അക്കാലത്ത് വേഷ പ്രച്ഛന്നരായി വന്നിരുന്നത് കൊച്ചി രാജാക്കന്മായിരുന്നു.

tholpavakoothu-image
തോൽപ്പാവക്കൂത്ത് ഒരു ദൃശ്യം.

അപ്പൻ തമ്പുരാൻ, കൊച്ചുണ്ണി തമ്പുരാൻ ഇങ്ങനെ ഒട്ടേറേ പേർ. തമിഴ് മഹാകവി കമ്പരെ പോലെ അദ്ദേഹത്തിന്റെ കാവ്യാനുസാരികളും അതേ നിർഭയത്വം സൂക്ഷിച്ചു. അക്കാലത്ത് വന്നവരാണ് തഞ്ചാവൂരിൽ നിന്നുള്ള പാവക്കൂത്ത് കലാകാരന്മാർ. ഇപ്പോൾ 13 തലമുറ പിന്നിട്ടു.

പിതാവ് കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ് ജേതാവ് കൃഷ്ണൻകുട്ടി പുലവർക്ക് സപര്യ തന്നെയായിരുന്നു ഇൗ പരമ്പരാകൃത കലാരൂപം. കലയല്ല. അനുഷ്ഠാനം തന്നെയായിരുന്നു അത്. 

ഐതിഹ്യവും പുരാണവും

ദാരികൻ എന്ന അസുരനെ ഭദ്രകാളി നിഗ്രഹിച്ചു. ദാരികനും കാളിയും തമ്മിൽ നടന്ന യുദ്ധകാലത്തായിരുന്നുവത്രെ രാമരാവണ യുദ്ധം. കാളിക്ക് യുദ്ധം കാണാനായില്ല. പിന്നീട് കാളി ക്ഷേത്രങ്ങളിൽ രാമ–രാവണ യുദ്ധം വർണിച്ചിരുന്നത് പുലവർമാരായിരുന്നു. ശ്രീരാമ ജനനം മുതൽ പട്ടാഭിഷേകം വരെയുള്ള കഥ രാവു പുലരുവോളം ദേവി കേട്ടിരുന്നുവെന്നാണ് ഐതിഹ്യം. ഇതിന്റെ തുടർച്ച തന്നെയാണ് പുലവർ കുടുംബത്തിന് നൂറോളം ദേവീ ക്ഷേത്രങ്ങളിലുള്ള പാവക്കൂത്തിന്റെ അവതരണ അധികാരം.

ramachandra-pulavar-with-other-artists
തോൽപ്പാവക്കൂത്ത് കലാകാരന്മാർക്കൊപ്പം രാമചന്ദ്ര പുലവർ.

കാലം മാറി, കഥ മാറി

പിതാവ് കൃഷ്ണൻകുട്ടി പുലവർ തന്നെയാണ് അനുഷ്ഠാനമായി ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് മാത്രം അരങ്ങേറിയിരുന്ന കലാ രൂപത്തെ വിശാലതയിലേക്കെത്തിച്ചതെന്ന് രാമചന്ദ്രൻ പറയുന്നു. അതിന് ചുവട് പിടിച്ച് പുതുകഥകൾ തേടി. അങ്ങനെ ഗാന്ധിജിയുടെ ജീവിതവും ക്രിസ്തുദേവന്റെ ത്യാഗവും അറബിക്കഥകളുമൊക്കെ കൂത്തായി അരങ്ങിലെത്തി.

രാമചന്ദ്ര പുലവരുടെ ഭാര്യ രാജലക്ഷ്മിയും മക്കൾ രാജീവും രാഹുലും രജിതയുമടങ്ങുന്ന അടുത്ത തലമുറ കോവിഡ് ബോധവൽക്കരണത്തിനുൾപ്പെടെ പാവക്കൂട്ടിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി. മരുമക്കളായ അശ്വതിയും ബാങ്ക് മാനേജർ കൂടിയായ സുരേഷും ഈ പരീക്ഷണങ്ങൾക്ക് കൂട്ടായി. 

കേരളക്കൂത്ത് വിദേശത്ത്

റഷ്യ, സിംഗപ്പൂർ, സ്വീഡൻ, സ്പെയിൻ, അയർലൻഡ്, ജർമനി, ഗ്രീസ്... രാമചന്ദ്ര പുലവരും സംഘവും പാവക്കൂത്തുമായി പ്രചാരണം നടത്തിയ രാജ്യങ്ങൾ ഒട്ടേറെ. പല രാജ്യങ്ങളുടെയും അതിഥിയായി തന്നെ പുലവരും സംഘവുമെത്തി. 

അംഗീകാരങ്ങൾ

tholpavakoothu-gandhiji
തോൽപ്പാവക്കൂത്തിൽ ഗാന്ധിജിയെ അവതരിപ്പിക്കുന്നു.

അനുഷ്ഠാനമായി ക്ഷേത്രാങ്കണങ്ങളിൽ കൂത്ത് അവതരിപ്പിക്കുന്നത് തന്നെ പാരമ്പര്യമായി ലഭിച്ച അംഗീകാരമാണ്. 2011ൽ തായ്‌ലൻഡ് ഗവ. അവാർഡ്,2012ൽ അംബേദ്കർ അവാർഡ്, സംസ്ഥാന സംഗീതനാടക അക്കാദമി അവാർഡ്, കലാശ്രീ പുരസ്കാരം ഇങ്ങനെ ലഭിച്ചത് അനവധി അവാർഡുകൾ...

പരീക്ഷണങ്ങൾ തുടരുന്നു...

ഗാന്ധിക്കൂത്ത്, യേശുക്കൂത്ത്, മഹാബലി ചരിതം, ചണ്ഡാലഭിക്ഷുകി, എച്ച്ഐവി ബോധവൽക്കരണം, കൊറോണക്കൂത്ത് ഇങ്ങനെ പുരാണത്തിൽ നിന്ന് മാറി കഥകൾ കൂത്തായി. കോവിഡ് കാലത്ത് ഓൺലൈനിലും കൂത്ത് നിറഞ്ഞാടി. 

tholpavakoothu-artists-and-ramachandra-pulavar
തോൽപ്പാവക്കൂത്ത് കലാകാരന്മാർക്കൊപ്പം രാമചന്ദ്ര പുലവർ.

ആദ്യകാല കൂത്തുസംഘങ്ങൾ

പുത്തൂർ, കൊല്ലങ്കോട്, മാത്തൂർ, കുത്തനൂർ, പാലപ്പുറം തുടങ്ങിയവയായിരുന്നു ആദ്യകാലത്തെ കൂത്തുസംഘങ്ങൾ. രാമചന്ദ്ര പുലരവരുടെ പിതാവ് കൃഷ്ണൻ കുട്ടി പുലവരുടെ ശിക്ഷണത്തിൽ പിന്നീട് പാലക്കാട് സംഘവും സജീവമായി. ഇതിനൊപ്പം കളരിപ്പണിക്കർ വിഭാഗവും പാവക്കൂത്തിൽ അധികാര സ്ഥാനങ്ങൾ നേടിയിരുന്നു. 

ഈ അമ്മയെ നമിച്ച് തുടങ്ങാം

അനുഷ്ഠാനം മാത്രമായ കല. ഉപജീവനം ഇത് കൊണ്ട് മാത്രം സാധ്യമല്ലാത്ത കാലം. അന്ന് കൃഷ്ണൻകുട്ടി പുലവർക്ക് തണലായിരുന്നു ഭാര്യ ഗോമതിയമ്മാൾ. വിവിധ സംഘങ്ങൾ എപ്പോൾ വന്നാലും ലഭ്യമായ പാവകൾ അവർ തിരഞ്ഞെടുത്ത് നൽകും. മകൻ രാമചന്ദ്രന് ലഭിച്ച പത്മശ്രീ ബഹുമതിക്ക് മുന്നിൽ കൂപ്പുകൈകളോടെ ഈ അമ്മയുമുണ്ട്.

English Summary: KK Ramachandra Pulavar, get Padmashri and his contribution to Tholpavakooth (Shadow Puppetry)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com