‘ഇതാരെ സഹായിക്കാനാണ്, മുഖ്യമന്ത്രി ആദ്യം കണ്ണാടി നോക്കൂ’; വിമർശിച്ച് ഷാഫി

Mail This Article
പാലക്കാട് ∙ നടൻ ജോജു ജോർജും കോൺഗ്രസും തമ്മിൽ കുറച്ച് ദിവസങ്ങളായി നടക്കുന്ന പ്രശ്നത്തിൽ ആവിഷ്കാര സ്വാതന്ത്ര്യം, ഫാഷിസം എന്നിവയെ കൂട്ടുപിടിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. ഇതിനു പിന്നാലെ പിണറായിയും പാർട്ടിയും മുൻപ് നടത്തിയ ചില കാര്യങ്ങൾ ഓർമപ്പെടുത്തി ഷാഫി പറമ്പിൽ എംഎൽഎ രംഗത്തെത്തി. മറ്റാരെയെങ്കിലും ഫാഷിസ്റ്റ് എന്ന് വിളിക്കുന്നതിന് മുൻപ് മുഖ്യമന്ത്രി കണ്ണാടി നോക്കേണ്ടിയിരിക്കുന്നു എന്നാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ എഴുതിയത്.
ഷാഫിയുടെ കുറിപ്പ് വായിക്കാം:
ടിപി- 51 വെട്ടും, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും, ഈടയുമെല്ലാം കേരളത്തിലെ തിയറ്ററുകളിൽ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കുവാൻ അവസരമില്ലാതാക്കിയത് ആരുടെ ഭീഷണി മൂലം ആയിരുന്നു എന്ന് കേരളത്തിന് അറിയാം. എഴുത്തുകാരൻ പോൾ സക്കറിയയെ ഡിവൈഎഫ്ഐക്കാർ തല്ലിയത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത്.
ലഖിംപുർ ഖേരിയിൽ നിരവധി കർഷകരെ വാഹനം കയറ്റി കൊന്ന കേന്ദ്രമന്ത്രിപുത്രനെയും മന്ത്രിയെയും സംരക്ഷിക്കുന്ന ബിജെപി നിലപാടിനെ ഫാഷിസമെന്ന് വിളിക്കുന്നത് പോയിട്ട്, ഒരു വരിയിൽ അപലപിക്കുവാൻ പോലും തയാറാകാതിരുന്ന മുഖ്യമന്ത്രി, ഒരു പ്രാദേശിക പ്രതിഷേധത്തെ ഫാഷിസമെന്ന് വിളിക്കുന്നത് ആരെ സഹായിക്കാനാണ് ?
ആവിഷ്‌കാര സ്വാതന്ത്ര്യ സംരക്ഷണത്തിന് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ക്ലാസ് യൂത്ത് കോൺഗ്രസിന് ആവശ്യമില്ല. മറ്റാരെയെങ്കിലും ഫാഷിസ്റ്റ് എന്ന് വിളിക്കുന്നതിന് മുൻപ് മുഖ്യമന്ത്രി കണ്ണാടി നോക്കേണ്ടിയിരിക്കുന്നു. അങ്ങയുടെ വാക്കുകൾ അങ്ങയെതന്നെ ഓർമപ്പെടുത്തുന്നു. വിയോജിപ്പുള്ളവരെ ജീവിക്കുവാൻ അനുവദിക്കില്ല എന്നത് ഫാഷിസം തന്നെയാണ്.
കലാ-സാംസ്‌കാരിക-സാഹിത്യ മേഖലയില്‍ പ്രവർത്തിക്കുന്നവരെ യൂത്ത് കോൺഗ്രസ് ആദരവോടെയാണ് കണ്ടിട്ടുള്ളത്. അതിനിയും തുടരും. കേരളത്തിലെ സിനിമാ മേഖലയോട് യൂത്ത് കോൺഗ്രസിന് ഒരു പ്രശ്നവുമില്ല. മുല്ലപ്പെരിയാര്‍ മരംമുറി, ദീപാ മോഹൻ നേരിടേണ്ടി വന്ന ജാതി വിവേചനം, സംസ്ഥാനത്തെ ഇന്ധന നികുതി ഭീകരത തുടങ്ങി ജനകീയ പ്രശ്നങ്ങളിലെല്ലാം മൗനത്തിലായ മുഖ്യമന്ത്രിക്ക് പ്രതികരണ ശേഷി തിരിച്ചുകിട്ടിയതിൽ സന്തോഷം.
English Summary: Shafi parambil against Pinarayi vijayan