ADVERTISEMENT

ചെന്നൈ∙ ഹിന്ദി–തമിഴ് ഭാഷാ വിവാദത്തിൽ ഡിഎംകെ സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ.അണ്ണാമലൈ. എതിർപ്പില്ലാതെ എല്ലാവരും ഹിന്ദി സ്വീകരിക്കണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആഹ്വാനം മറ്റ ഭാഷകൾ സംസാരിക്കുന്നവരെ ഹിന്ദിക്ക് അടിമകളാക്കാനുള്ള സ്വേച്ഛാധിപത്യ ശ്രമമാണെന്നും തമിഴ്നാട് ഒരു പാവ സംസ്ഥാനമല്ലെന്നും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അണ്ണാമലൈ. 

‘‘സ്റ്റാലിന് ഹിന്ദിയോ ഇംഗ്ലിഷോ അറിയില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് അമിത് ഷാ പറഞ്ഞത് എന്താണെന്ന് മനസ്സിലായിട്ടുമില്ല. തമിഴ്– ഹിന്ദി ഭാഷകളെവച്ച് വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുയാണ് ഡിഎംകെ. സ്റ്റാലിനും കൂട്ടാളികൾക്കും മറ്റൊന്നിനെ കുറിച്ചും സംസാരിക്കാനില്ലാത്തതിനാലാണ് എന്താണ് പറഞ്ഞതെന്ന് മനസ്സിലാകുക പോലും ചെയ്യാത്ത പ്രസ്താവനയിൽ അഭിപ്രായം പറയുന്നത്.’’– അണ്ണാമലൈ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും വിദ്യാഭ്യാസം മാതൃഭാഷയിലായിരിക്കണമെന്ന് അമിത് ഷാ വ്യക്തമായി പറഞ്ഞെന്നും അണ്ണാമലൈ അഭിപ്രായപ്പെട്ടു. 

വെള്ളിയാഴ്ച ഡൽഹിയിൽ നടന്ന പാർലമെന്റിന്റെ ഔദ്യോഗിക ഭാഷാസമിതി സമ്മേളനത്തിൽ, മന്ദഗതിയിലാണെങ്കിലും എതിർപ്പില്ലാതെ എല്ലാവരും ഹിന്ദിയെ അംഗീകരിക്കണമെന്ന് അറിയിച്ചിരുന്നു. ഹിന്ദി മറ്റു ഭാഷകളുമായി മത്സരത്തിലല്ലെന്നും എല്ലാ ഇന്ത്യൻ ഭാഷകളെയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാത്രമേ രാജ്യം കരുത്താർജിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

അതേസമയം, ഹിന്ദി സ്വീകരിക്കണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആഹ്വാനം മറ്റ് ഭാഷകൾ സംസാരിക്കുന്നവരെ ഹിന്ദിക്ക് അടിമകളാക്കാനുള്ള സ്വേച്ഛാധിപത്യ ശ്രമമാണെന്ന് സ്റ്റാലിൻ തിരിച്ചടിച്ചു. തമിഴ്നാട്ടിൽ വരുമ്പോൾ സംസ്ഥാനത്തിന്റെ പാരമ്പര്യത്തെക്കുറിച്ചു തേനൂറുന്ന വാക്കുകൾ പറയുന്ന അമിത് ഷാ ഡൽഹിയിൽ പോയാൽ വാക്കുകളിൽ വിഷം പുരട്ടുകയാണെന്നും ഇതു ബിജെപിയുടെ രാഷ്ട്രീയക്കളിയാണെന്ന് എല്ലാവർക്കും അറിയാമെന്നുമാണ് സ്റ്റാലിൻ പറഞ്ഞത്. 1965ലെ ഭാഷാ വിപ്ലവം പുനഃസൃഷ്ടിക്കരുതെന്ന മുന്നറിയിപ്പും സ്റ്റാലിൻ നൽകി.

English Sumamry:'MK Stalin does not know Hindi or English that's why...': BJP's K Annamalai on language row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com