ADVERTISEMENT

കോഴിക്കോട്∙ പിഎസ്‌സി അംഗത്വത്തിനു കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന സിപിഎം യുവ നേതാവ്, മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ അയൽവാസി. ഹോമിയോ ഡോക്ടർമാരായ ദമ്പതിമാരാണ് പിഎസ്‌സി അംഗത്വത്തിനായി 22 ലക്ഷം രൂപ കോട്ടൂളി സ്വദേശിയായ ടൗൺ ഏരിയ കമ്മിറ്റി അംഗത്തിനു കൈമാറിയെന്നു പരാതി നൽകിയത്. സംഭവം പാർട്ടിക്ക് നാണക്കേടായതോടെ, ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്യും.

നേതാവിനെതിരെ നടപടിയുണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. നടപടി ഔദ്യോഗികമായി പാർട്ടി പിന്നീട് അറിയിക്കും. ആരോപണത്തിനു പിന്നാലെ നേതാവിനെ സിപിഎം, സിഐടിയു പദവികളിൽനിന്നു നീക്കാനാണു ധാരണ. പരാതി പൊലീസിൽ എത്തിയാൽ പാർട്ടി ഇടപെടില്ലെന്നും അറിയിച്ചു.

മുഹമ്മദ് റിയാസിനു പുറമേ എംഎൽഎമാരായ കെ.എം.സച്ചിൻദേവ്, തോട്ടത്തിൽ രവീന്ദ്രൻ എന്നിവരുടെ പേരുകളും പ്രാദേശിക നേതാവ് ഉപയോഗപ്പെടുത്തിയതായി ദമ്പതികളുടെ പരാതിയിലുണ്ട്. 60 ലക്ഷം നൽകിയാൽ പിഎസ്‌സി അംഗത്വം നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതിൽ 20 ലക്ഷം പിഎസ്‌സി അംഗത്വത്തിനും 2 ലക്ഷം മറ്റു ചെലവുകൾക്കുമായി ആദ്യഘട്ടത്തിൽ കൈമാറി. വനിതാ ഡോക്ടർക്കു വേണ്ടി ഭർത്താവാണു പണം നൽകിയത്.

അംഗത്വം കിട്ടാതെ വന്നപ്പോൾ ആയുഷ് മിഷനിൽ ഉയർന്ന തസ്തിക വാഗ്ദാനം ചെയ്തെങ്കിലും നടന്നില്ല. ഇതോടെയാണ് ഡോക്ടർ പാർട്ടി നേതൃത്വത്തിനു പരാതി നൽകിയത്. കോട്ടൂളി ഘടകം ഇതു ജില്ലാ കമ്മിറ്റിക്കു കൈമാറി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസിന്റെ പേരു പറഞ്ഞാണു പണം വാങ്ങിയത് എന്ന ആരോപണം പരാതിയിൽ ഉള്ളതിനാൽ പരാതി സംസ്ഥാന സെക്രട്ടേറിയറ്റിനും കൈമാറി.

ആരോപണം നേരത്തേതന്നെ അറിഞ്ഞ മുഹമ്മദ് റിയാസും കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. സംസ്ഥാന നേതൃത്വം ഈ വിഷയത്തിൽ പ്രാഥമികാന്വേഷണം നടത്തി ഇടപാടു നടന്നെന്നു ബോധ്യപ്പെട്ട ശേഷം അന്വേഷിക്കാനായി ജില്ലാ കമ്മിറ്റിക്കു കൈമാറി. മുൻപും യുവനേതാവിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു.

English Summary:

Bribe for PSC membership: Accused CPM youth leader is Minister Mohammed Riyas's neighbour

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com