പരിഭവവും പ്രതിഷേധവും തീർന്നിട്ടില്ല; 2016ലെ നവകേരള മാർച്ചിന്റെ ചിത്രവുമായി കടകംപള്ളി: ‘ആശ്ചര്യചിഹ്നം വെറുതെയല്ല’

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാന സമ്മേളനം തീർന്നതിനു പിന്നാലെ സിപിഎം നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ നിന്നുയരുന്ന പ്രതിഷേധങ്ങളും അസംതൃപ്തിയും തുടരുന്നു. മുൻ മന്ത്രിയും മുതിർന്ന നേതാവുമായ കടകംപള്ളി സുരേന്ദ്രൻ ഫെയ്സ്ബുക്കിലെ കവർചിത്രം മാറ്റിയാണു പ്രതിഷേധം അറിയിച്ചത്.
‘നവകേരള മാർച്ചിന്റെ സമാപന സമ്മേളനം, 2016 ഫെബ്രുവരി 15!’ എന്ന കുറിപ്പോടെയാണു പുതിയ കവർചിത്രം. പാർട്ടി പ്രവർത്തകരുടെ വലിയ കൂട്ടത്തെ വേദിയിൽനിന്നു കടകംപള്ളി അഭിസംബോധന ചെയ്യുന്നതാണു ചിത്രം. ആശ്ചര്യചിഹ്നം ചേർത്തു കുറിപ്പിട്ടത് വെറുതെയല്ലെന്നാണു രാഷ്ട്രീയവൃത്തങ്ങൾ കരുതുന്നത്. കടകംപള്ളിയെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്കു പരിഗണിക്കുമെന്നു കരുതിയെങ്കിലും ഉൾപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞദിവസം സമാപിച്ച കൊല്ലം സമ്മേളനം വലിയ വിജയമാണെന്നു പാർട്ടി അവകാശപ്പെടുമ്പോഴാണ് 2016ലെ ചിത്രവുമായി കടകംപള്ളി രംഗത്തെത്തിയത് എന്നതും ശ്രദ്ധേയമാണ്.
എ.പത്മകുമാറിന്റെയും എൻ.സുകന്യയുടെയും പോസ്റ്റുകൾ ചർച്ചയായതിനു പിന്നാലെ കടകംപള്ളിയുടെ ചിത്രംമാറ്റലും സിപിഎമ്മിനു തലവേദനയായി. 2016ലെ തിരഞ്ഞെടുപ്പിനു മുൻപായി മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച നവകേരള യാത്രയുടെ സമാപന സമ്മേളനം ശ്രദ്ധിക്കപ്പെട്ടിരുന്നു. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന കടകംപള്ളി ആയിരുന്നു അന്നു ശംഖുമുഖത്തെ മഹാറാലിയുടെ പ്രധാന സംഘാടകൻ. ജില്ലയിൽ സിപിഎമ്മിന്റെ സംഘടനാശേഷിയുടെ തെളിവായാണു സമ്മേളനത്തെ നേതൃത്വം അന്ന് വിശേഷിപ്പിച്ചത്.