ഹസ്തദാനം നൽകാതെ വൈശാലിയെ അവഗണിച്ചതിൽ വിശദീകരണം, ക്ഷമാപണം; യാക്കുബോയെവിന്റെ എക്സ് അക്കൗണ്ട് ‘കാണാനില്ല’!
![yakubboev-account-deleted നോദിർബെക് യാക്കുബോയെവിന്റെ അക്കൗണ്ട് അപ്രത്യക്ഷമായപ്പോൾ, യാക്കുബോയെവ്](https://img-mm.manoramaonline.com/content/dam/mm/mo/sports/other-sports/images/2025/1/28/yakubboev-account-deleted.jpg?w=1120&h=583)
Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ.വൈശാലിക്ക് ഹസ്തദാനം നൽകാൻ വിസമ്മതിച്ച് വിവാദത്തിൽ ചാടിയ ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള ഗ്രാൻഡ് മാസ്റ്റർ നോദിർബെക് യാക്കുബോയെവ്, സംഭവത്തിൽ വിശദീകരണവും ക്ഷമാപണവും സഹിതം എക്സിൽ പങ്കുവച്ച കുറിപ്പ് അക്കൗണ്ട് സഹിതം അപ്രത്യക്ഷമായി. വൈശാലിക്ക് കൈകൊടുക്കാതെ അവഗണിച്ചത് വൻ വിവാദമായതിനു പിന്നാലെയാണ് സാമാന്യം സുദീർഘമായൊരു കുറിപ്പ് പങ്കുവച്ച് യാക്കുബോയെവ് തന്റെ ഭാഗം വിശദീകരിച്ചത്. മതപരമായ കാരണത്താലാണ് ഹസ്തദാനം ഒഴിവാക്കിയതെന്നും, വൈശാലിയോട് പൂർണ ബഹുമാനമാണെന്നും കുറിപ്പിൽ യാക്കുബോയെവ് വ്യക്തമാക്കിയിരുന്നു. ഈ വിശദീകരണക്കുറിപ്പ് ഉൾപ്പെടെ വൻതോതിൽ വാർത്താ പ്രാധാന്യം നേടിയതിനു പിന്നാലെയാണ്, താരത്തിന്റെ അക്കൗണ്ട് തന്നെ അപ്രത്യക്ഷമായത്.
നെതർലൻഡ്സിലെ വിക് ആൻ സീയിൽ നടക്കുന്ന ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസ് ടൂർണമെന്റിനിടെയാണ് വൈശാലിക്കു ഹസ്തദാനം നൽകാൻ വിസമ്മതിച്ച് യാക്കുബോയെവ് വിവാദം സൃഷ്ടിച്ചത്. വൈശാലി ഹസ്തദാനത്തിനായി കൈനീട്ടിയിട്ടും ഉസ്ബെക്കിസ്ഥാൻ താരം പിൻവലിഞ്ഞു നിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. യാക്കുബോയെവിനെതിരായ നാലാം റൗണ്ട് മത്സരത്തിനു മുന്നോടിയായാണ്, പതിവുള്ള ഹസ്തദാനത്തിനായി വൈശാലി കൈ നീട്ടിയത്. എന്നാൽ, കൈ നീട്ടിയെ വൈശാലിയെ അവഗണിച്ച് യാക്കുബോയെവ് എതിരെയുള്ള കസേരയിൽ ഇരിക്കുന്നതായിരുന്നു ദൃശ്യങ്ങളിൽ. ഇതോടെയാണ്, മതപരമായ കാരണങ്ങളാൽ അന്യസ്ത്രീകളെ സ്പർശിക്കാറില്ലെന്നും അതുകൊണ്ടാണ് ഹസ്തദാനം ഒഴിവാക്കിയതെന്നും താരം വിശദീകരിച്ചത്.
∙ യാക്കുബോയെവിന്റെ ‘അപ്രത്യക്ഷമായ’ വിശദീകരണക്കുറിപ്പ്
‘‘വൈശാലിയുമായുള്ള മത്സരത്തിലുണ്ടായ ആ സംഭവത്തിൽ എന്റെ ഭാഗം വിശദീകരിക്കാൻ ആഗ്രഹിക്കുന്നു. സ്ത്രീകളോടും ഇന്ത്യൻ ചെസ് താരങ്ങളോടുമുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ, മതപരമായ കാരണങ്ങളാൽ ഞാൻ അന്യ സ്ത്രീകളെ സ്പർശിക്കാറില്ല.’’
‘‘ഇന്ത്യയിൽ നിന്നുള്ള ശക്തരായ ചെസ് താരങ്ങളെന്ന നിലയിൽ വൈശാലിയെയും സഹോദരനെയും ഞാൻ വളരെയധികം ബഹുമാനിക്കുന്നു. എന്റെ പെരുമാറ്റം അവർക്ക് അപമാനകരമായെങ്കിൽ, ഞാൻ ക്ഷമ ചോദിക്കുന്നു. ഇതിനൊപ്പം എനിക്ക് മറ്റു ചില കാര്യങ്ങൾ കൂടി സൂചിപ്പിക്കാനുണ്ട്. 1. ചെസ് ഒരിക്കലും ഹറാമല്ല.’’
‘‘2. ഇതിനു മുൻപ് എന്റെ ഭാഗത്തുനിന്നുണ്ടായ നടപടികൾ (2023ൽ ദിവ്യയുമായുള്ള മത്സരത്തിൽ ഉൾപ്പെടെ സംഭവിച്ച കാര്യങ്ങൾ) എന്റെ ഭാഗത്തുനിന്നുള്ള പിഴവായി ഞാൻ മനസ്സിലാക്കുന്നു.’’
‘‘3. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളാണ് ഞാൻ ചെയ്യുന്നത്. എതിർ ലിംഗത്തിൽപ്പെട്ടവരുമായി ഹസ്തദാനം നടത്തരുതെന്ന് ഞാൻ ആരെയും നിർബന്ധിക്കാറില്ല. ഹിജാബോ ബുർഖയോ ധരിക്കാൻ സ്ത്രീകളെയും ഉപദേശിക്കാറില്ല. അത് അവരുടെ മാത്രം കാര്യമായാണ് ഞാൻ കാണുന്നത്.’’
‘‘ഇന്ന് (ഞായർ) മത്സരത്തിനു മുന്നോടിയായി എന്റെ ഈ രീതിയേക്കുറിച്ച് ഐറിന ബുൽമാഗയെ (റുമാനിയൻ താരം) ഞാൻ അറിയിച്ചിട്ടുണ്ട്. അവർ അത് അംഗീകരിക്കുകയും ചെയ്തു. എന്നിട്ടും മത്സരത്തിനായി എത്തിയപ്പോൾ കുറഞ്ഞപക്ഷം ഞാൻ അവരെ അഭിവാദ്യം ചെയ്യുകയെങ്കിലും വേണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ദിവ്യയ്‌ക്കും വൈശാലിക്കും എതിരായ മത്സരത്തിനു മുന്നോടിയായി എന്റെ ഈ രീതിയെക്കുറിച്ച് അവരെ അറിയിക്കാൻ സാധിക്കാതിരുന്നത് എന്റെ വീഴ്ചയാണ്. അതുകൊണ്ടാണ് അത്തരമൊരു അനാവശ്യ സംഭവം ഉണ്ടായത്.’’