ADVERTISEMENT

അഭിനേത്രിയും എഴുത്തുകാരിയായും ഇന്ത്യന്‍ മണ്ണില്‍ കഴിവു തെളിയിച്ച ആളാണ്‌ കൽക്കി കേക്‌ല. ഫ്രാന്‍സില്‍ നിന്നും വന്ന് പോണ്ടിച്ചേരിയില്‍ വേരുറപ്പിച്ച ഒരു കുടുംബത്തില്‍ നിന്നും ആദ്യമായാണ് ചലച്ചിത്രലോകത്ത് നിറ സാന്നിധ്യമാകുന്നത്. ദേശീയ അവാര്‍ഡിന് വരെ നാമനിര്‍ദ്ദേശം ലഭിച്ച കല്‍ക്കി, ഫിലിം ഫെയർ അവാർഡും രണ്ടു സ്ക്രീൻ അവാർഡുകളും നേടിയിട്ടുണ്ട്. സിനിമ കൂടാതെ നാടകങ്ങളിലും കല്‍ക്കി സ്ഥിരം സാന്നിധ്യമാണ്. എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്നതുകൊണ്ടു തന്നെ രാജ്യമൊട്ടാകെയുള്ള പ്രേക്ഷകര്‍ക്കു സുപരിചിതയാണ് കല്‍ക്കി. 

കുടുംബവും വ്യക്തിജീവിതവും യാത്രകളുമെല്ലാം കല്‍ക്കി തന്‍റെ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകര്‍ക്കു മുന്നില്‍ പങ്കുവയ്ക്കാറുണ്ട്. അസര്‍ബൈജാനില്‍ നിന്നുള്ള കാഴ്ചകള്‍ ഈയിടെ കല്‍ക്കി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിരുന്നു.  

നഗരക്കാഴ്ചകളും മധുരപലഹാരങ്ങളും ചരിത്രപരമായ കെട്ടിടങ്ങളും തെരുവുകളുമെല്ലാം ഇതില്‍ കാണാം. ഒപ്പം അസര്‍ബൈജാനിലെ ക്യാബ് ഡ്രൈവര്‍ ഒരു ഹിന്ദി ഗാനം പ്ലേ ചെയ്യുന്ന വിഡിയോയുമുണ്ട്.

Image Credit: scaliger/istockphoto
Image Credit: scaliger/istockphoto

ഈയിടെ മലയാളികള്‍ അടക്കം, ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്കിടയില്‍ വളരെ ജനപ്രിയമായ ഒരു വിനോദസഞ്ചാരകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന രാജ്യമാണ്‌, യൂറോപ്പിലും വടക്കുപടിഞ്ഞാറൻ ഏഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന അസര്‍ബൈജാന്‍.  റഷ്യ, ജോർജിയ, അർമേനിയ, ഇറാൻ, തുര്‍ക്കി എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന അസര്‍ബൈജാന്‍ അതിന്‍റെ സമ്പന്നമായ ചരിത്രത്തിനും സംസ്കാരത്തിനും പ്രകൃതിഭംഗി തുളുമ്പുന്ന ഭൂപ്രദേശങ്ങള്‍ക്കും പേരുകേട്ടതാണ്. 

സോവിയറ്റ് യൂണിയനിൽ നിന്ന് സ്വാതന്ത്ര്യം നേടി, സ്വതന്ത്രരാജ്യമായി തീര്‍ന്ന തൊണ്ണൂറുകൾ മുതൽ, അസർബൈജാനി സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന മേഖലയാണ് ടൂറിസം. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ റിപ്പോർട്ട് പ്രകാരം, 2010 മുതൽ 2016 വരെ സന്ദർശകരുടെ കയറ്റുമതിയിൽ ഏറ്റവും വലിയ വർധനവുണ്ടായ ആദ്യ പത്ത് രാജ്യങ്ങളിൽ ഒന്നാണ് അസർബൈജാൻ.

Azerbaijan. Image Credit: SERGEI MUGASHEV/istockphoto
Azerbaijan. Image Credit: SERGEI MUGASHEV/istockphoto

രാജ്യത്തെ ആദ്യ യുനെസ്കോ പൈതൃകസൈറ്റും തലസ്ഥാന നഗരവുമായ ബാക്കുവാണ് അസർബൈജാനിലെ ഒരു പ്രധാന കാഴ്ച. കാസ്പിയൻ കടൽ തീരത്തു സ്ഥിതിചെയ്യുന്ന ഈ നഗരം അസർബെയ്ജാനിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവും, ഏറ്റവും വലിയ തുറമുഖവും കൂടിയാണ്‌. ഏകദേശം 20 ലക്ഷത്തോളം ആളുകൾ വസിക്കുന്ന ബാകുവില്‍, ചരിത്രപരവും വാസ്തുവിദ്യയുടെ മനോഹാരിത വഴിഞ്ഞൊഴുകുന്നതുമായ ഒട്ടേറെ കോട്ടകളും കൊട്ടാരങ്ങളുമുണ്ട്. 

ബാക്കുവിന്‍റെ തെക്കുപടിഞ്ഞാറുള്ള ഗോബുസ്ഥാൻ ദേശീയോദ്യാനത്തില്‍ 5,000 മുതൽ 40,000 വർഷം വരെ പഴക്കമുള്ള 6,000-ലധികം പാറ കൊത്തുപണികള്‍ കാണാം.

അസര്‍ബൈജാനിലെ ഗഞ്ച , നഖ്‌ചിവൻ, ഗബാല , ഷാക്കി തുടങ്ങിയ റിസോര്‍ട്ട് പ്രദേശങ്ങള്‍ മനോഹരമായ കാലാവസ്ഥയ്ക്കും പ്രകൃതിഭംഗിക്കും പേരുകേട്ടതാണ്. ട്രെക്കിംഗ് പോലുള്ള സാഹസിക വിനോദങ്ങള്‍ക്കും മഞ്ഞുകാലങ്ങളില്‍ സ്കീയിംഗിനും സ്നോബോർഡിംഗിനുമെല്ലാം അവസരമൊരുക്കുന്ന പർവത വിനോദസഞ്ചാരവും അസർബൈജാനിൽ ജനപ്രിയമാണ്. 

ബാക്കുവിലെ ബാക്കു മ്യൂസിയം ഓഫ് മിനിയേച്ചർ ബുക്‌സ് ഉൾപ്പെടെ, ഗഞ്ച, നഖ്‌ചിവൻ, സുംഗൈറ്റ്, ലങ്കാരൻ, മിങ്‌ചെവിർ, ഷാക്കി തുടങ്ങിയ പ്രധാന നഗരങ്ങളില്‍ ധാരാളം മ്യൂസിയങ്ങളുമുണ്ട്.

പ്രകൃതി സഞ്ചാരികള്‍ക്കായി കാത്തുവെച്ച അപൂര്‍വ്വ മനോഹരമായ കാഴ്ചകളിലൊന്നാണ് അസര്‍ബൈജാനിലുള്ള കാന്‍ഡി കെയ്ന്‍ മലനിരകള്‍. ഗ്രേറ്റർ കോക്കസസ് പർവതനിരയുടെ ഭാഗമായ കാൻഡി കെയ്ൻ കുന്നുകള്‍ ഖിസി, സിയാസാൻ ജില്ലകളിലായാണ് സ്ഥിതിചെയ്യുന്നത്. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ മനോഹരമായ ചുവപ്പും  വെളുപ്പും ഇടകലര്‍ന്ന പാറ്റേണുമായി ഒരു കാന്‍ഡിയെ ഓര്‍മ്മിപ്പിക്കും, ഈ പ്രദേശം. 

സഞ്ചാരികള്‍ക്ക് കാന്‍ഡി കെയ്ന്‍ മലനിരകളിലൂടെ ഹൈക്കിംഗ് നടത്താം. ഇതിനായി നിരവധി പാതകളുണ്ട്. കൂടാതെ, മനോഹരമായ ഫോട്ടോകള്‍ എടുക്കാം. ബാകുവിലെ ഓൾഡ് സിറ്റി പ്രദേശത്ത് നിന്നും സഞ്ചാരികള്‍ക്കായി ഇവിടേക്ക്  ഗൈഡഡ് ടൂർ സര്‍വീസുകള്‍ ലഭ്യമാണ്.

അസർബൈജാൻ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏപ്രിൽ മുതൽ ജൂൺ വരെയും സെപ്റ്റംബർ മുതൽ ഒക്‌ടോബർ വരെയും ആണ്. മാര്‍ച്ച് മാസത്തില്‍ പേർഷ്യൻ പുതുവർഷ ആഘോഷമായ നോവ്റൂസ് ബൈറാമി ആഘോഷങ്ങളിൽ പങ്കെടുക്കാന്‍ നിരവധി ആളുകള്‍ എത്താറുണ്ട്.

English Summary:

Kalki Koechlin's Azerbaijan Adventure: Uncovering Hidden Gems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com