മരണത്തിലേക്കുള്ള വഴിതുറന്ന് ദേശീയപാത; അപകടമുന്നറിയിപ്പ് നൽകാൻ പോലും നിർമാണക്കമ്പനി തയാറായിട്ടില്ല

Mail This Article
പിലാത്തറ∙ കാലവർഷം കനത്തതോടെ മരണത്തിലേക്കുള്ള വഴിതുറന്ന് ദേശീയപാത. പിലാത്തറയിൽ പാതിവഴിയിൽ നിൽക്കുന്ന നിർമാണ പ്രവൃത്തികളെക്കുറിച്ചുള്ള അപകടമുന്നറിയിപ്പ് നൽകാൻ പോലും നിർമാണക്കമ്പനി തയാറായിട്ടില്ല. സർവീസ് റോഡിൽ പുതുതായി നിർമിച്ച കലുങ്കും അപകടഭീഷണിയാകുന്നുണ്ട്. കലുങ്കിനു വേണ്ടിയെടുത്ത കുഴിയിൽ കോൺക്രീറ്റിനു ശേഷമുള്ള ഭാഗം തുറന്നുകിടന്നിട്ടും ഇതുവഴിയുള്ള ഗതാഗതം തടയുന്ന രീതിയിൽ ഡിവൈഡറുകൾ സ്ഥാപിച്ചിട്ടില്ലെന്നു നാട്ടുകാർ ആരോപിച്ചു. കലുങ്കിന് അകലെനിന്നു ഗതാഗതം തിരിച്ചുവിട്ടിരുന്നുവെങ്കിലും രാത്രി മുന്നറിയിപ്പ് ബോർഡ് കാണാനാകില്ല. അതിനുപുറമേയാണ്, പാതയ്ക്കരികിലുള്ള വലിയ കുഴികളും പാതയിലേക്കു നീളുന്ന കമ്പികളും. മണ്ണിടിച്ചിലും പാതയിലെ വെള്ളക്കെട്ടുമാണ് മറ്റൊരു അപകടക്കെണി.
മാസങ്ങൾക്കു മുൻപ് ദേശീയപാത നിർമാണത്തിനെടുത്ത കുഴിയിൽ നാഷനൽ പെർമിറ്റ് ലോറി മറിഞ്ഞിരുന്നു. പിലാത്തറ ദേശീയപാതയിൽ പീരക്കാംതടത്തിൽ പുലർച്ചെ 5.30ഓടെയാണ് ലോറി മറിഞ്ഞത്. മൂവാറ്റുപുഴയിൽ നിന്ന് മുംബൈയിലേക്ക് പൈനാപ്പിളുമായി പോകുകയായിരുന്ന ലോറിയാണു മറിഞ്ഞത്. അപകടത്തിൽ ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടതു ഭാഗ്യംകൊണ്ടു മാത്രമാണ്. എതിർദിശയിൽ നിന്ന് ഇരുചക്രവാഹനം വന്നപ്പോൾ വണ്ടി ഒതുക്കിയപ്പോഴാണ് ലോറി സർവീസ് റോഡിൽ നിന്നു പണി നടക്കുന്ന ദേശീയപാതയിലേക്ക് മറിഞ്ഞത്. അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ സൂചന ബോർഡുകളും ഡിവൈഡറുകളും സ്ഥാപിച്ച് അപകടസാധ്യത ഇല്ലാതാക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.