യാത്രക്കാർ പറയുന്നു: ഞങ്ങളെ കേൾക്കൂ...പരിഹാരം നൽകൂ

Mail This Article
ചങ്ങനാശേരി ∙ യാത്രക്കാർ ഉന്നയിക്കുന്ന ആവശ്യങ്ങളോടു റെയിൽവേ അധികൃതർ കൃത്യമായി പ്രതികരിക്കുകയും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്താൽ ചങ്ങനാശേരി റെയിൽവേ സ്റ്റേഷൻ കൂടുതൽ പുരോഗതി കൈവരിക്കുമെന്ന് ജനങ്ങൾ പറയുന്നു. എത്തിപ്പെടാനുള്ള സൗകര്യം, താരതമ്യേന പുതിയ സ്റ്റേഷൻ കെട്ടിടം, ജനസാന്ദ്രത കൂടിയ പ്രദേശം എന്നിങ്ങനെയുള്ള വിവിധ സാധ്യതകൾ പരിഗണിച്ച് തുടർപദ്ധതികൾ ആവിഷ്കരിക്കണമെന്നും ഇവർ പറയുന്നു.
സ്റ്റേഷനിൽ 4.85 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചതായി അടുത്തയിടെ കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചിരുന്നു. ഈ ജോലികൾ കൂടി പൂർത്തിയാകുന്നതോടെ സ്റ്റേഷനിലെ സൗകര്യങ്ങൾ ഏറെ മെച്ചപ്പെടും. ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് റെയിൽവേ തിരുവനന്തപുരം ഡിവിഷനൽ മാനേജർ സന്ദർശനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സ്റ്റേഷൻ വികസനത്തിന് സഹായകരമായ നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വേണം നടപടി
∙ തിരക്കുള്ള സമയങ്ങളിൽ കൂടുതൽ ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിപ്പിക്കാൻ ക്രമീകരണം ഏർപ്പെടുത്തണം.
∙ പഴയ സ്റ്റേഷൻ കെട്ടിടത്തിലോ രണ്ടാം പ്ലാറ്റ്ഫോമിലോ അധികമായി ടിക്കറ്റ് കൗണ്ടർ സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കണം.
∙ കോച്ച് പൊസിഷൻ ചാർട്ട് ഉൾപ്പെടെ യാത്രക്കാർക്ക് അത്യാവശ്യം വേണ്ട സേവനങ്ങൾ പുതിയ സ്റ്റേഷൻ കെട്ടിടത്തിൽ ഉറപ്പാക്കണം.
∙ സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആർപിഎഫ് ഓഫിസ് പുതിയ സ്റ്റേഷൻ കെട്ടിടത്തിന്റെ ഭാഗത്തേക്ക് സ്ഥാപിക്കാനുള്ള സാധ്യത തേടുക. നിലവിൽ സ്റ്റേഷന്റെ വടക്കേ അറ്റത്താണ് (കോട്ടയം എൻഡ്) ആർപിഎഫ് ഓഫിസ്.
∙ തിരുവനന്തപുരം ഭാഗത്തേക്കുള്ള യാത്രയിൽ ചങ്ങനാശേരിയിൽ സ്റ്റോപ്പ് ഇല്ലാതാക്കിയ 3 ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കുക. കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിന്റെ സാധ്യത തേടുക.
∙ പാർക്കിങ് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുക. പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഏർപ്പെടുത്തുന്നതിനുമുള്ള സാധ്യത തേടുക.
∙ പുതിയ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ വിശാലമായ ഹാൾ അടച്ചിട്ടിരിക്കുന്ന നിലയിലാണ്. ഈ ഭാഗം പ്രയോജനപ്പെടുത്താൻ നടപടി വേണം.
പ്രതീക്ഷകൾ
പ്രധാന പ്ലാറ്റ്ഫോമുകളിൽ ഷെൽറ്റർ സൗകര്യം ഒരുക്കുന്നതും പുതിയ എഫ്ഒബി സ്ഥാപിക്കുന്നതും ഉൾപ്പെടെയുള്ള വിവിധ ജോലികൾക്കാണ് 4.85 കോടി രൂപ അടുത്തയിടെ അനുവദിച്ചിരിക്കുന്നത്. പുതിയ സ്റ്റേഷൻ കെട്ടിടത്തിനു വലതു വശത്തായി 1, 2 പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ച് 6 മീറ്റർ വീതിയിൽ ഫുട് ഓവർ ബ്രിജ് സ്ഥാപിക്കുക, 1, 2 പ്ലാറ്റ്ഫോമുകളിൽ പൂർണമായി മൂടുന്ന വിധത്തിൽ പ്ലാറ്റ്ഫോം ഷെൽറ്റർ നിർമിക്കുക, പഴയ സ്റ്റേഷൻ കെട്ടിടത്തിന്റെ ചോർച്ച പരിഹരിക്കുക, അറ്റകുറ്റപ്പണികൾ നടത്തുക, 2–ാം നമ്പർ പ്ലാറ്റ്ഫോമിൽ 40 ബെഞ്ചുകൾ, ലിഫ്റ്റ്, എസ്കലേറ്റർ, സ്റ്റേഷന്റെ തിരുവല്ല എൻഡിൽ 1, 2 പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ച് ട്രോളി പാത്ത് എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. ഈ ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടി വേണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.