ADVERTISEMENT

ലണ്ടൻ∙ സ്കൂൾ അവധിക്കാലം പ്രമാണിച്ച് നിരവധി യുകെ മലയാളികൾ ഇപ്പോൾ കേരളത്തിലുണ്ട്.  സെപ്റ്റംബർ ആദ്യ വാരത്തിൽ സ്കൂൾ തുറക്കുന്നത് പ്രമാണിച്ച് ഇവരിൽ പലരും അവധി കഴിഞ്ഞു യുകെയിലേക്ക് തിരികെയെത്തിയും തുടങ്ങി. അത്തരത്തിൽ എത്തിയ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മലയാളി കുടുംബത്തിനുണ്ടായ അനുഭവം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. ഒപ്പം പ്രവാസി മലയാളികൾക്ക് ഒരു മുന്നറിയിപ്പും. അവധി കഴിഞ്ഞു ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രം യുകെയിൽതിരികെയെത്തിയ ലണ്ടനിലെ ഹെഡ് ഫോർഡ് ഷെയറിൽ താമസിക്കുന്ന ഒരു കുടുംബത്തിനുണ്ടായ അനുഭവം ആരെയും ഞെട്ടിക്കുന്നതായിരുന്നു. 

യുകെയിൽ തന്നെയുള്ള അവരുടെ ഏറ്റവും അടുത്ത ഒരു സുഹൃത്തിന്‍റെ അവശ്യപ്രകാരം നാട്ടിൽ വെച്ച് കൈമാറിയ പാഴ്സലിൽ ആയുർവേദ മരുന്നുകളും എണ്ണയും ആണെന്നാണ് പറഞ്ഞിരുന്നത്. എണ്ണയും മറ്റ് സാധനങ്ങളും ദ്രാവക രൂപത്തിൽ ആയതിനാൽ നല്ല രീതിയിൽ പായ്ക്ക് ചെയ്താണ് കൊടുക്കുന്നത് എന്നും അറിയിച്ചിരുന്നു. നെടുമ്പാശ്ശേരി എയർപോർട്ടിലേക്കുള്ള യാത്രാമദ്ധ്യേ ലഭിച്ച പാഴ്സൽ തുറന്ന് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് നിരോധിച്ച ഹാൻസ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ആയിരുന്നു. ഒരുപക്ഷേ പിടിക്കപ്പെട്ടിരുന്നെങ്കിൽ രണ്ട് മക്കളുമായി യുകെയിലേക്ക് തിരിച്ച കുടുംബത്തിന്‍റെ യാത്ര മുടങ്ങുന്ന സാഹചര്യം ഉണ്ടാകുമായിരുന്നു. അതു മാത്രമല്ല നിയമനടപടികളും നേരിടേണ്ടി വരും. 

സംഭവത്തെ കുറിച്ച് യുകെയിലെ നിരവധി മലയാളികൾ വ്ലോഗുകളും മറ്റും ചെയ്തപ്പോഴാണ് മിക്കവരും സംഭവത്തിന്‍റെ ഗൗരവം ഉൾക്കൊണ്ടത്. ഇത്തരം അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ പാഴ്സലുകൾ ആര് തന്നു വിട്ടാലും ഒന്ന് തുറന്നു നോക്കുന്നത് നല്ലത് ആണെന്ന് പ്രവാസികളെ ഒരിക്കൽ കൂടി അനുഭവസ്ഥർ ഓർമ്മപ്പെടുത്തുകയാണ്. ആയുർവേദ മരുന്നുകളും എണ്ണകളും മറ്റും സ്വന്തം ആവശ്യത്തിനായി കൊണ്ടുപോകുമ്പോൾ പോലും കൃത്യമായ ബില്ലുകൾ സൂക്ഷിക്കാൻ മറക്കരുത്, ആയുർവേദ പൊടികളും എണ്ണയും മറ്റും നിരോധിത വസ്തുക്കൾ ആണെന്ന് തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട് എന്നിങ്ങനെ പോകുന്നു അനുഭവസ്ഥരുടെ ഓർമ്മപ്പെടുത്താൽ. 

അവധി ആഘോഷിച്ചിട്ട് മലയാളികളിൽ പലരും യുകെയിലേക്ക് തിരിച്ചു പോകുന്നത് കടുത്ത ഗൃഹാതുരത്വവുമായിട്ടാണ്. അതുകൊണ്ടുതന്നെ നാട്ടിൽ നിന്നുള്ള ഇഷ്ടവിഭവങ്ങളിൽ പലതും മിക്കവരും കൂടെ കൊണ്ടു വരാറുണ്ട്. ഉണക്ക കപ്പയും ചക്ക ഉണങ്ങിയതും ഉണക്കമീനും ഉണക്ക ഇറച്ചിയും ഉൾപ്പെടെയുള്ള സാധനങ്ങൾ പിടിക്കപ്പെട്ടാൽ ശരിയായ രീതിയിൽ വിശദീകരിക്കാൻ സാധിച്ചില്ലെങ്കിൽ ‘പണി’ കിട്ടാൻ സാധ്യതയുണ്ട്. മുൻകാലങ്ങളിൽ പൊതിച്ചു പാക്ക് ചെയ്തു കൊണ്ടുപോയ തേങ്ങ ബോംബാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട സംഭവങ്ങളും എയർപോർട്ടിൽ ഉണ്ടായിട്ടുണ്ട്. സ്വന്തം സാധനമാണെങ്കിലും മറ്റുള്ളവർ തന്നു വിടുന്നത് ആണെങ്കിലും ഓരോ ലഗേജിലെയും പാക്കറ്റുകളിൽ എന്തൊക്കെ സാധനങ്ങൾ ആണെന്ന് ഉറപ്പുവരുത്തിയാൽ ദുഃഖിക്കേണ്ടി വരില്ലെന്ന് ചുരുക്കം.

English Summary:

Parcel peril: Expat narrowly avoids disaster

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com