'അച്ഛന് പെട്ടെന്നൊരു നെഞ്ചുവേദന, ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കു മരിച്ചു...'

Mail This Article
അവളുടെ കണ്ണുകൾ നിറഞ്ഞു. കവിളിലൂടെ മിഴിനീർ പൊട്ടിയൊഴുകി. വലിയൊരു നീർച്ചാൽ പോലെ അത് നിലത്തേക്ക് പതിച്ചു കൊണ്ടിരുന്നു. ജനാലയിലൂടെ അവൾ പുറത്തേക്ക് നോക്കി നിന്നു. അങ്ങകലെ പടിഞ്ഞാറേ ചക്രവാളത്തിൽ സൂര്യൻ അസ്തമിക്കുന്നു. തെക്കേ തൊടിയിൽ കുങ്കുമവർണ്ണം പരത്തിയ സന്ധ്യാംബരത്തിൽ അവൾ ചിതയിലേക്ക് നോക്കി നെടുവീർപ്പിട്ടു. ആ ചിത ഇനിയും കെട്ടടങ്ങിയിട്ടില്ല. തന്റെ എല്ലാമെല്ലാമായ അച്ഛൻ അവിടെ അന്ത്യ വിശ്രമം കൊള്ളുന്നു. അകലെ ആകാശത്തിലെ വെൺമേഘങ്ങൾക്കിടയിൽ പൊലിഞ്ഞു നിൽക്കുന്ന നക്ഷത്ര കൂട്ടങ്ങൾക്കിടയിൽ അച്ഛൻ തന്നെ നോക്കി കാണുന്നുണ്ടാകും. അവളുടെ ചുണ്ടുകൾ വിതുമ്പി. അവൾ ചോദിച്ചു എന്തേ അച്ഛാ ഞങ്ങളെ ഒറ്റക്കാക്കി അച്ഛൻ പോയേ? ഞങ്ങൾക്കിനി ആരുണ്ട്? മഞ്ഞുതുള്ളിയുടെ നൈർമ്മല്യവും പനിനീർ പൂവിന്റെ പരിശുദ്ധിയുമുള്ള അവളെ നോക്കി മരച്ചില്ലകളിൽ ഇരിക്കുന്ന കാക്ക കാ... കാ.... എന്ന് കരഞ്ഞു കൊണ്ടിരുന്നു.
അവൾ ഓർത്തു. രാത്രി ഭക്ഷണം കഴിച്ചു ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്നിരുന്ന അച്ഛന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയും ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകയും വഴിക്കുവെച്ചു മരണപ്പെടുകയും ചെയ്യുന്നു. ആ ചിന്തയിൽ നിന്നും ഞെട്ടി ഉണർന്ന അവൾ അമ്മയുടെ അടുക്കലേക്ക് നടന്നു. വേദന തളം കെട്ടി നിൽക്കുന്ന ആ മുഖവും കുഴിഞ്ഞ കണ്ണുകളും അവളിൽ നൊമ്പരമുണർത്തി. അവൾ ആ കൈകൾ എടുത്ത് തന്റെ മടിയിൽ വെച്ച് തലോടി കൊണ്ടിരുന്നു. ആ മിഴികൾ പരസ്പരം കൂട്ടിമുട്ടി. കണ്ണും കണ്ണും പരസ്പരം ദുഃഖം പങ്കിട്ടു കൊണ്ടിരുന്നു. അമ്മായി വന്ന് വിളിച്ചപ്പോഴാണ് അവർ ഞെട്ടിയുണർന്നത്? അമ്മായി പറഞ്ഞു നിങ്ങൾ ഇങ്ങനെ ഒന്നും കഴിക്കാതെയും വിഷമിച്ചും ഇരുന്നാൽ എങ്ങിനെയാ.? വല്ലതും വന്നു കഴിക്കിൻ. സ്നേഹമൂറുന്ന അവരുടെ വാക്കുകൾക്ക് മുൻപിൽ അവർ അവരെ അനുഗമിച്ചു. മാധവൻ നായരുടെ പെട്ടെന്നുള്ള മരണം ആ അമ്മയേയും മകളേയും ആകെ ഉലച്ചു.
വർഷങ്ങൾ കടന്നുപോയി. കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലല്ലോ? നാളെ നിഷയുടെ വിവാഹമാണ്. അവളുടെ മുറച്ചെറുക്കൻ നീതീഷ്. മാധവൻ നായരുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അത്. അച്ഛന്റെ ഫോട്ടോയിൽ പോയി തൊഴുതു പ്രാർഥിച്ച് അവൾ കതിർമണ്ഡപത്തിലേക്ക് കാലെടുത്തു വെച്ചു. നിറപറയുടേയും നിലവിളക്കിന്റെയും സാന്നിധ്യത്തിൽ നീതിഷ് നിഷയുടെ കഴുത്തിൽ വരണമാല്യം അണിഞ്ഞു. ആ രണ്ടു കുടുംബവും പരസ്പരം സന്തോഷത്തോടും ഒരുമയോടും മുന്നോട്ടു നീങ്ങി. പിങ്കിയമ്മയുടെ തലയിൽ അങ്ങിങ്ങായി വെള്ളിക്കമ്പികൾ തിളങ്ങി നിന്നു. എങ്കിലും ആ മുഖത്ത് സന്തോഷം തിരതല്ലിയിരുന്നു. നഷ്ടപ്പെട്ട സന്തോഷത്തിന്റെയും സമാധാനത്തിന്റേയും ജീവിതം അവർക്ക് തിരിച്ചു കിട്ടി. അനന്തതയിൽ ഇരുന്ന് എല്ലാം കാണുന്ന രണ്ടു കണ്ണുകൾ ആ നവദമ്പതിമാരിൽ അനുഗ്രഹവർഷം ചൊരിഞ്ഞു കൊണ്ടിരുന്നു.