ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

വെള്ളിത്തിരയ്ക്ക് ചിന്തയുടെ തീ കൊടുക്കുകയാണ് കർണൻ. തീയറ്റർ വിട്ടിറങ്ങുമ്പോൾ കാണികൾ ഒരു വാക്കുപോലും സംസാരിക്കാൻ കഴിയാതെ തരിച്ചുനിൽക്കുകയാണ്.  സ്ഥിരം മാസ് മസാല ഫോർമുലകളെ മാറ്റിവച്ച് ദലിത് ജീവിതത്തിന്റെ നേർക്കാഴ്ചകൾ പങ്കുവയ്ക്കുകയാണ് സിനിമ. ജാതിരാഷ്ട്രീയത്തിന്റെ വെള്ളിടികളായി ചിത്രം മാറുന്നു.

 

ഉള്ളു ചുട്ടുപൊള്ളുന്ന അപമാനവും വേദനയും സംവിധായകൻ മാരി സെൽവരാജ് ഓരോ ഷോട്ടിലും, ഓരോ ഫ്രെയിമിലും കാത്തുവച്ചിട്ടുണ്ട്.  ‘പരിയേറും പെരുമാളി’നു ശേഷം മാരി സെൽവരാജ ് ധനുഷിനെ നായകനാക്കി ഒരുക്കിയ ചിത്രംകൂടിയാണ് കർണൻ.

karnan-teaser

 

1997ൽ  മധുരയ്ക്കുസമീപം മേലവളവിൽ നടന്ന കൂട്ടക്കൊലയിൽനിന്നുംം 1999ൽ താമിരഭരണിയിൽ നടന്ന മഞ്ഞൊലൈ കൂട്ടക്കൊലയിൽനിന്നും പ്രചോദനമുൾക്കൊണ്ടാണ് കർണന്റെ തിരക്കഥ ഒരുക്കിയതെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും സംവിധായകൻ ഇതെല്ലാം നിഷേധിച്ചിരുന്നു. ലോകത്തെല്ലായിടത്തും ദലിത് വിഭാഗങ്ങൾക്കുനേരെ നടക്കുന്ന അതിക്രമങ്ങൾ ഒരുപോലെയാണെന്ന് കർണൻ പറയാതെ പറയുന്നു. ഈ ചിത്രം കണ്ടില്ലെങ്കിൽ ശരാശരി തമിഴ് സിനിമാ പ്രേമിക്ക് ഒന്നുംനഷ്ടപ്പെടാനില്ല. എന്നാൽ ഈ ചിത്രം കണ്ടാൽ സമൂഹത്തോടുള്ള കാഴ്ചപ്പാട് മാറുമെന്ന് ഉറപ്പുണ്ട് !

 

നടുറോഡിൽ അപസ്മാരം ബാധിച്ചു കിടക്കുന്ന പെൺകുട്ടിയുടെ ദൃശ്യത്തിൽനിന്നാണ് ചിത്രം തുടങ്ങുന്നത്. ഒരു വാഹനം പോലും അവളെ രക്ഷിക്കാനായി നിർത്തുന്നില്ല. പതിയെ മുകളിലേക്കുയരുകയാണ് ക്യാമറ. മരണത്തിനു കീഴ്പ്പെടുന്ന ആ പെൺകുട്ടി ഊരിന്റെ ദേവതയായി മാറുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. കണ്ടാ വരസൊല്ലുങ്കെയെന്ന കൂത്തുപാട്ടിന്റെ താളത്തിലേക്ക് സിനിമ ഗതിമാറുന്നതോടെ ദലിത് ജീവിതം നമുക്കുമുന്നിൽ വിരിയുകയാണ്.

 

തീക്കൊള്ളികൾ കൊണ്ട് ചുമരിൽ ഒരു കലാകാരൻ ചിത്രം വരയ്ക്കുകയാണ്. നാട്ടുകാരുടെ കയ്യിലും മുതുകിലുമായി ഒരു ചിത്രം പച്ചകുത്തിയിരിക്കുകയാണ്. ആ ചിത്രങ്ങളെല്ലാം കർണന്റേതാണ്. ക്ലീഷേ മാസ് ചിത്രങ്ങളിൽ നായകനെ അവതരിപ്പിക്കുന്ന രീതികളെ അട്ടിമറിച്ച് ധനുഷിന്റെ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഈ രീതിയിലാണ്.

 

പൊടിയൻകുളമെന്ന ഊരിനെ ജനവാസമുള്ള നാടായി കാണാൻപോലും ഉന്നതജാതിക്കാരും ഭരണകൂടവും തയാറല്ല. ഒരു ബസ് പോലും അവിടെ നിർത്തുന്നില്ല. അയൽഗ്രാമത്തിലെ മുഖ്യൻ പൊടിയൻകുളത്തെ ജനങ്ങളെ തങ്ങളുടെ അടിമകളായി കൊണ്ടുനടക്കുകയാണ്. ഇതിനിടെയാണ് ധനുഷ് അവതരിപ്പിക്കുന്ന കർണൻ എന്ന  പ്രതിഷേധിക്കുന്ന യുവാവ് തങ്ങൾ നേരിടുന്ന അപമാനങ്ങൾക്കെതിരെ ഉയരുന്നത്.

 

ഒറ്റവരിയിൽ കഥ പറഞ്ഞാൽ, അടിമത്തത്തിനെതിരെ ഒരു ജനത നടത്തുന്ന പോരാട്ടമെന്ന കണ്ടുമടുത്ത കഥയാണെന്നു തോന്നിയേക്കാം. എന്നാൽ കർണൻ അതല്ല. സാധാരണ  മനുഷ്യന്റെയുള്ളിൽ നീറിപ്പുകയുന്ന ചെറിയചെറിയ കാര്യങ്ങളുടെ സൂക്ഷ്മമായ അവതരണമാണ് മാരി സെൽവരാജ് നടത്തുന്നത്. അതുകൊണ്ട് ചിത്രത്തിനു രാജ്യാന്തര നിലവാരം അവകാശപ്പെടാനും കഴിയും. പതിയെപതിയെ ഒരു പ്രശ്നത്തിൽനിന്ന് മറ്റൊരു പ്രശ്നത്തിലേക്കുള്ള യാത്രയാണ്. മാലപോലെ കോർത്തിണക്കിയ സംഭവങ്ങൾ യുദ്ധസമാനമായ ഒരു വയലൻസിലേക്ക് എത്തിക്കുകയാണ്. 

 

മലയാളികളുടെ പ്രിയതാരം രജിഷ വിജയനാണ് ചിത്രത്തിലെ നായിക. സംവിധാകനും നടനുമായ ലാൽ ശക്തമായ കഥാപാത്രമായെത്തുന്നുമുണ്ട്. തേനി ഈശ്വറിന്റെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾക്കുപോലും തമിഴ് മണ്ണിന്റെ നിറമാണ്. സന്തോഷ് നാരായണന്റെ സംഗീതത്തിൽ തമിഴ് ദലിത് തനതു താളങ്ങളാണ് ഇഴുകിച്ചേർന്നത്.ആശീർവാദ് സിനിമാസാണ് കേരളത്തിൽ ചിത്രത്തിന്റെ വിതരണക്കാർ.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com