ADVERTISEMENT

കൊച്ചി ∙ നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിൽ അനധികൃത പരിശോധന നടന്നിട്ടുണ്ടെന്ന പരാതിയിലെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.എസ്.ഡയസ് ഹർജി തള്ളിയത്. മെമ്മറി കാർഡിലെ വിവരങ്ങൾ ചോർന്നിട്ടുണ്ടെന്ന അതിജീവിതയുടെ പരാതിയിൽ നേരത്തെ ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മൂന്നു തവണ മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ടന്നും ഇതിന്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ടെന്നുമുള്ള റിപ്പോർട്ട് എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹൈക്കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.

എന്നാൽ വസ്തുതാപരമായി പരിഗണിക്കേണ്ട പല കാര്യങ്ങളും പരിഗണിക്കപ്പെട്ടിട്ടില്ലെന്നും അതിനാൽ ഈ റിപ്പോർട്ട് റദ്ദാക്കി പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അതിജീവിത വീണ്ടും കോടതിെയ സമീപിക്കുകയായിരുന്നു. ഐജി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഈ ഹർജി നിൽനിൽക്കുമോ എന്ന കാര്യത്തിൽ വാദം കേള്‍ക്കാമെന്ന് വ്യക്തമാക്കി ഫയലില്‍ സ്വീകരിക്കുകയും പീന്നീട് വാദം കേട്ട് വിധി പറയാൻ മാറ്റിവയ്ക്കുകയുമായിരുന്നു.

അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പും ഇതിലെ മൊഴികളുടെ പകർപ്പും അതിജീവിതയ്ക്ക് നൽകാൻ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ഇതേ ആവശ്യം കേസിലെ എട്ടാം പ്രതിയായ ദിലീപും ഉന്നയിച്ചിരുന്നെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. കേസിലെ ഒന്നാം പ്രതിയായ സുനിൽ കുമാർ എന്ന പൾസർ സുനിക്ക് ഏഴു വർഷത്തിനു ശേഷം അടുത്തിടെ ജാമ്യം ലഭിച്ചിരുന്നു. കേസിന്റെ അവസാനഘട്ട വിചാരണ സെഷൻസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. അതിജീവിതയ്ക്ക് മറ്റു നിയമപരമായ മാർഗങ്ങൾ തേടുന്നതിന് തടസങ്ങളില്ലെന്നും ഇന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

English Summary:

Actress Attack Case: Kerala High Court Rejected Her Plea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com