ADVERTISEMENT

ലഹോർ∙ എമർജിങ് ഏഷ്യാ കപ്പിനിടെ ഇന്ത്യൻ ബാറ്റർ അഭിഷേക് ശർമയോടു മോശമായി പെരുമാറിയ പാക്ക് സ്പിന്നർ സുഫിയാൻ മുഖീമിനെതിരെ രൂക്ഷവിമര്‍ശനവുമായി പാക്കിസ്ഥാൻ മുൻ താരം ബാസിത്ത് അലി. യുവതാരങ്ങൾ എതിരാളികളെ ബഹുമാനിക്കാനാണു പഠിക്കേണ്ടതെന്നു ബാസിത് അലി യുട്യൂബ് വിഡിയോയിൽ പ്രതികരിച്ചു. പാക്ക് താരത്തിന്റെ മോശം സ്വഭാവത്തിൽ തനിക്കു നിരാശയുണ്ടെന്നും ബാസിത്ത് അലി വ്യക്തമാക്കി. ഇന്ത്യ– പാക്ക് പോരാട്ടത്തിനിടെ അഭിഷേക് ശർമ പുറത്തായപ്പോഴായിരുന്നു സുഫിയാന്റെ ഗ്രൗണ്ടിലെ ‘ഷോ’.

‘‘ടോപ് ക്ലാസ് ക്രിക്കറ്റായിരുന്നെങ്കിലും സുഫിയാൻ മുഖീമും അഭിഷേക് ശർമയും തമ്മിലുള്ള പ്രശ്നമാണ് എന്നെ നിരാശനാക്കുന്നത്. ഞാൻ‌ ഡഗ് ഔട്ടിലോ, ടീം മാനേജരായോ ഉണ്ടായിരുന്നെങ്കിൽ സുഫിയാനോട് സ്വന്തം സാധനങ്ങളും എടുത്ത് സ്ഥലം വിടാൻ പറയുമായിരുന്നു. പാക്കിസ്ഥാനു വേണ്ടി നേരെ കളിക്കാൻ പോലും തുടങ്ങിയിട്ടില്ല. ഇപ്പോൾ തന്നെ എന്തൊരു മോശം ഭാഷയാണ് ഉപയോഗിക്കുന്നത്. എന്ത് സ്വഭാവമാണിത്?’’– ബാസിത് അലി വ്യക്തമാക്കി.

‘‘ഇങ്ങനെ കാണിക്കാൻ നിങ്ങൾക്ക് ഹാട്രിക്ക് വിക്കറ്റ് വല്ലതും ലഭിച്ചോ? സുഫിയാൻ ഇതുവരെ ആ ഒരു ലെവലിലേക്ക് ആയിട്ടില്ല. എതിരാളികളെ ബഹുമാനിക്കാൻ യുവതാരങ്ങളെ പാക്ക് ടീം മാനേജ്മെന്റ് പഠിപ്പിക്കണം.’’– ബാസിത്ത് അലി പറഞ്ഞു. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്കായി ഓപ്പണിങ് ബാറ്റര്‍മാർ പവർപ്ലേയിൽ 68 റൺസെടുത്തപ്പോഴാണ് പാക്കിസ്ഥാൻ സ്പിന്നർ സുഫിയാൻ പന്തെറിയാനെത്തുന്നത്.

ആദ്യ പന്തിൽ തന്നെ അഭിഷേക് ശർമയുടെ വിക്കറ്റ് ലഭിച്ചതോടെയാണു സുഫിയാൻ ഇന്ത്യൻ ബാറ്ററെ പ്രകോപിപ്പിക്കാൻ ശ്രമിച്ചത്. ഡഗ് ഔട്ടിലേക്കു പോകാൻ സുഫിയൻ ആംഗ്യം കാണിക്കുകയായിരുന്നു. പാക്ക് സ്പിന്നർക്കു മറുപടിയുമായി അഭിഷേക് എത്തിയെങ്കിലും, അംപയർ ഇടപ്പെട്ട് താരത്തെ സമാധാനിപ്പിക്കുകയായിരുന്നു. തുടർന്ന് അഭിഷേക് ശർമ ഡ്രസിങ് റൂമിലേക്കു മടങ്ങി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

മത്സരത്തിൽ ഇന്ത്യ എ ടീം ഏഴു റൺസ് വിജയമാണു നേടിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിൽ 183 റണ്‍സെടുത്തു. 35 പന്തിൽ 44 റൺസെടുത്ത തിലക് വർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഓപ്പണർമാരായ അഭിഷേക് ശർമ (22 പന്തിൽ 35), പ്രബ്സിമ്രൻ സിങ് (19 പന്തിൽ 36) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി. മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാൻ ഏഴു വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു.

English Summary:

Basith Ali blasts Pakistan bowler for Abhishek Sharma send off

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com