ADVERTISEMENT

ഭാരതത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കന്യാകുമാരി ക്ഷേത്രം. തമിഴ്നാട്ടിൽ കന്യാകുമാരി ജില്ലയിൽ കടൽ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദിപരാശക്തിയുടെ അവതാരമാണ് കന്യാകുമാരി എന്നാണ് ഐതീഹ്യം. ദേവിയുടെ വൈരമൂക്കൂത്തി ഏറെ പ്രസിദ്ധമാണ്. ക്ഷേത്രത്തിലേക്ക് വടക്കേ വാതിലിലൂടെ വേണം പ്രവേശിക്കാൻ. കിഴക്കേ വാതിൽ സ്ഥിരമായി അടച്ചിടുന്നു. ചില വിശേഷ ദിവസങ്ങളിൽ മാത്രമാണ് ഇത് തുറക്കുന്നത്. മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവരെയും കടലിലൂടെ സഞ്ചരിക്കുന്നവരെയും ഒക്കെ ദേവി സംരക്ഷിക്കുന്നു എന്നാണ് വിശ്വാസം. ഇവിടെ നിന്നും അഞ്ച് കിലോമീറ്റർ ദൂരെയാണ് ശുചീന്ദ്രം. മൂവായിരം വർഷത്തോളം പഴക്കമുള്ളതാണീ ക്ഷേത്രം. ബാണാസുരനെ വധിക്കാനായാണ് ദേവി അവതരിച്ചത്. പരശുരാമൻ പ്രതിഷ്ഠിച്ചതാണ് ഈ ക്ഷേത്രം എന്നാണ് വിശ്വാസം. മലയാളികളും തമിഴരും അധികമായി സന്ദർശിക്കുന്ന ഒരു ക്ഷേത്രമാണിത്.

സ്വാമി വിവേകാനന്ദൻ തപസ്സു ചെയ്ത പാറയും ഇവിടെയാണ്. അത് വിവേകാനന്ദ സ്മാരകമായി നിലകൊള്ളുന്നു. സൂര്യോദയവും സൂര്യാസ്തമയവും കടൽതീരത്ത് നിന്നാൽ കാണാം. ശുചീന്ദ്ര നാഥനെ വരനായി കിട്ടുവാൻ പ്രതീക്ഷയോടെ തപസ് ചെയ്യുന്ന ദേവി കന്യാകുമാരിയുടെ ചൈതന്യം കുടികൊള്ളുന്ന സ്ഥലമാണ് വിവേകാനന്ദപ്പാറ. ബംഗാൾ ഉൾക്കടലും, അറബിക്കടലും, ഇന്ത്യൻ മഹാസമുദ്രവും യോജിച്ച് ഒന്നായിത്തീരുന്ന ത്രിവേണി സമുദ്രസംഗമം ഇവിടെ നിന്നാല്‍ കാണാം. ദേവി കന്യാകുമാരി ഒറ്റക്കാലിൽ നിന്ന് തപസ് അനുഷ്ഠിച്ചു എന്ന് വിശ്വസിക്കുന്ന ശ്രീപാദപ്പാറ വിവേകാനന്ദപ്പാറയിലാണുള്ളത്. ദേവിയുടേതെന്ന് വിശ്വസിക്കുന്ന പാദമുദ്ര അഥവാ ശ്രീപാദം ഇപ്പോഴും അവിടെ പൂജിക്കപ്പെടുന്നു. ഈ പാറയിലാണ് സ്വാമി വിവേകാനന്ദൻ 1892 ഡിസംബറിൽ മൂന്ന് ദിവസം തുടർച്ചയായി തപസ്സനുഷ്ഠിച്ചത്.

വിവേകാനന്ദ പാറയ്ക്ക് സമീപമായി മറ്റൊരു പാറയില്‍ തിരുവള്ളൂരിന്റെ പ്രതിമയും കാണാം. ആദിപരാശക്തിയുടെ എല്ലാ അവതാരങ്ങളിലും ശിവൻ അവതരിക്കുകയും അവർ തമ്മിൽ വിവാഹിതരാകുകയും ചെയ്തിട്ടുണ്ട്. ദേവി കന്യാകുമാരിയും സുന്ദരേശ്വരനുമായി മാത്രം വിവാഹം നടന്നില്ല. കോഴി കൂവുന്നതിന് മുൻപ് എത്താം എന്ന് ഭഗവാൻ വാക്ക് കൊടുത്തിരുന്നു. യാത്രാമധ്യേ കോഴി കൂവുന്നത് കേട്ട് ഭഗവാൻ തിരിച്ചുപോയി. കല്ല്യാണം മുടങ്ങി. കോഴിയായി നാരദനാണ് കൂവിയത്. കല്ല്യാണം മുടങ്ങി ദേവി കന്യകയായി നിന്നാലേ ബാണാസുരനെ വധിക്കാൻ കഴിയൂ. അതിനാൽ ദേവന്മാരുടെ ആവശ്യപ്രകാരമാണ് നാരദൻ ഇങ്ങനെ പ്രവർത്തിച്ചത്. കന്യാകുമാരി ദേവിയോട് ഭ്രമം തോന്നിയ ബാണാസുരന്റെ വിവാഹാഭ്യർത്ഥന ദേവി നിരസിച്ചതിനാൽ യുദ്ധത്തിനായി വന്ന ബാണാസുരനെ ദേവി ചക്രായുധം കൊണ്ട് വധിക്കുകയായിരുന്നു. ശുചീന്ദ്രനാഥനുമായുള്ള വിവാഹം മുടങ്ങിയതിനാൽ നിത്യകന്യകയാണ് ദേവി. യോഗശാസ്ത്രമനുസരിച്ച് ഭാരതത്തിന്റെ മൂലാധാര ചക്രമാണ് കന്യാകുമാരി ക്ഷേത്രം. കാശിവിശ്വനാഥക്ഷേത്രമാണ് സഹസ്രാരപത്മം. കന്യാകുമാരി ദേവി (ബാലാംബിക), ഹേമാംബിക (പാലക്കാട് കൈപത്തി ക്ഷേത്രം), കോഴിക്കോട് ലോകാംബിക (ലോകനാർകാവ്), മൂകാംബിക എന്നീ നാല് ക്ഷേത്രങ്ങൾ കേരളത്തെ സംരക്ഷിച്ചു പോരുന്നു. ഈ നാല് ക്ഷേത്രങ്ങളിലും ദർശനം ഒരു വർഷത്തിൽ നടത്തിയാൽ അവർക്ക് സകല ഐശ്വര്യങ്ങളും ഉണ്ടാകുന്നതാണ്.

mystical-beauty-kanyakumari-temple
Image Credit: ImagesofIndia/ Shutterstock

51 ശക്തി പീഠങ്ങളിൽ ഒന്നാണ് കന്യാകുമാരി. ഭഗവാൻ ശ്രീകൃഷ്ണന്റെ സഹോദരിയാണ് കന്യാകുമാരി ദേവി എന്നും വിശ്വസിക്കപ്പെടുന്നു. കേരളീയ സമ്പ്രദായപ്രകാരമുള്ള പൂജകളാണ് ഇവിടെ നടക്കുന്നത്. അവിവാഹിതരായവർ ദേവിയോട് പ്രാർത്ഥിച്ചാൽ പെട്ടെന്ന് വിവാഹം നടക്കുമെന്നാണ് വിശ്വാസം. ആളുകൾ അത് ശരിവയ്ക്കുകയും ചെയ്യുന്നു. പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു കന്യാകുമാരി. ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനം വിഭജിച്ചപ്പോൾ ഇത് തമിഴ്നാടിന്റെ ഭാഗമായി. തിരുവിതാംകൂറിന്റെ വട്ടകോട്ട എന്ന കോട്ട ഇന്നും ഇവിടെ നിലനിൽക്കുന്നു. സതീദേവിയുടെ നട്ടെല്ല് വീണ സ്ഥലം ക്ഷേത്രത്തിനകത്ത് കാലഭൈരവന്റെ ശ്രീകോവിലായി നിലകൊള്ളുന്നു. കന്യാകുമാരിയിൽ ബലിതർപ്പണം ചെയ്യുന്നതും വിശേഷമാണ്. കന്യാകുമാരിക്ക് സമീപമുള്ള നാഗരാജക്ഷേത്രം നാഗർകോവിലിൽ സ്ഥിതി ചെയ്യുന്നു. സുചീന്ദ്രത്തുള്ള താണുമലയൻ ക്ഷേത്രം ബ്രഹ്മവിഷ്ണുമഹേശ്വരൻമാർ ഒന്നിച്ചു ചേർന്ന വിഗ്രഹമാണ്. കന്യാകുമാരിക്കടുത്താണ് അഗസ്ത്യമുനി തപസ്സു ചെയ്തിരുന്ന അഗസ്ത്യമല. കന്യാകുമാരിയിൽ നിന്നും ഏഴു കിലോമീറ്റർ ദൂരെയായി മരുന്തുവാഴ് മല, രാമരാവണ യുദ്ധകാലത്ത് ഹനുമാൻ ചുമന്നു കൊണ്ട് പോയ മലയിൽ നിന്നും അടർന്നു വീണതാണ് എന്നാണ് ഐതീഹ്യം. ധാരാളം ഔഷധ ചെടികൾ ഇവിടെ കാണാം.

ദേവിയുടെ കളികൂട്ടുകാരായിരുന്ന വിജയസുന്ദരിയുടെയും, ബാലസുന്ദരിയുടെയും ശ്രീകോവിലുകളും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രമണ്ഡപത്തിലെ നാലു തൂണുകളിൽ തട്ടിയാൽ വീണ, മൃദംഗം, ജലതരംഗം, ഓടക്കുഴൽ എന്നിവയുടെ നാദം കേൾക്കാം. ചുവന്ന സാരിയും നെയ്യ് വിളക്കുമാണ് ദേവിക്കുള്ള പ്രധാന വഴിപാട്. ക്ഷേത്രത്തിന് സമീപം കടലിൽ പതിനൊന്ന് തീർത്ഥങ്ങളും ഉണ്ട്. രാവിലെ 6.00 മുതൽ 11.00 വരെയും വൈകുന്നേരം 4.00 മുതൽ രാത്രി 8.00 വരെയും ക്ഷേത്രം ദർശനത്തിനായി തുറന്നിരിക്കും. മെയ് മാസത്തിലെ ചിത്രാപൗർണമി ഉത്സവമാണ് പ്രധാനം. സെപ്റ്റംബർ– ഒക്ടോബർ മാസങ്ങളിൽ 9 ദിവസം നീണ്ടുനിൽക്കുന്ന നവരാത്രിയും കൊണ്ടാടുന്നു. മെയ്– ജൂൺ മാസത്തിലെ 10 ദിവസം നീണ്ടു നിൽക്കുന്ന വൈശാഖോത്സവത്തിന് ദേവിയെ തോണിയിൽ ഒമ്പതാം ദിവസം വെള്ളത്തിലൂടെ എഴുന്നള്ളിക്കും. കർക്കടകമാസത്തിലെ അവസാന വെള്ളിയാഴ്ച വിഗ്രഹത്തിന് ചന്ദനം ചാർത്തലും നടത്തുന്നു.

ലേഖകൻ
Dr. P. B. Rajesh
Rama Nivas, Poovathum parambil
Near ESI Dispensary, Eloor East
Udyogamandal P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com