ADVERTISEMENT

മനാമ ∙ ബഹ്‌റൈനിലെ ഫ്ലാറ്റുകളിലോ കടകളിലോ  കുടിവെള്ള വിതരണവുമായി ഒരാൾ  കടന്നെത്തുന്നുണ്ടെങ്കിൽ ഉറപ്പായിട്ടും അത് ഒരു കാസർകോട് സ്വദേശി ആയിരിക്കും. അല്ലെങ്കിൽ അത് ഒരു കാസർകോട് സ്വദേശിയുടെ വാട്ടർ കമ്പനിയിലെ ജീവനക്കാരൻ ആയിരിക്കും. രാജ്യത്ത് കഴിഞ്ഞ 75 വർഷത്തോളമായി ഈ മേഖല കാസർകോട് ജില്ലക്കാരുടെ കൈയ്യിൽ ഭദ്രമാണ്. നിലവിൽ കുടിവെള്ള വിതരണം നടത്തുന്ന ഇത്തരം പല കമ്പനികളും പാരമ്പര്യമായി കൈമാറി ഇതേ മേഖലയിൽ തുടരുന്നവരാണ്.

46 വർഷമായി കുടിവെള്ള വിതരണ മേഖലയിൽ ജോലി ചെയ്യുന്ന കാസർകോട് ആലംപാടി സ്വദേശി അബ്ദുല്ലയ്ക്ക്  ഈ മേഖലയെപ്പറ്റി പറയാൻ ഏറെയുണ്ട്. പണ്ട് കാസർകോട് നിന്ന് ബഹ്‌റൈനിൽ എത്തിയവരിൽ ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ളവർ വളരെ കുറവായിരുന്നു. ചെറിയ വിദ്യാഭ്യാസം നേടിയവർ എല്ലാം ഏതെങ്കിലും കമ്പനികളിലോ കോൾഡ് സ്റ്റോറുകൾ പോലുള്ള  തൊഴിലിടങ്ങളിലോ ജോലി  ചെയ്തു. തൊഴിൽ പരിചയമോ വിദ്യാഭ്യാസമോ ആവശ്യമില്ലാത്ത തൊഴിൽ മേഖലയാണ് വെള്ളം വിതരണം. അങ്ങനെ പലരും തുടക്കത്തിൽ തന്നെ ഈ ജോലി ഏറ്റെടുത്തു. അധ്വാനിക്കാനുള്ള മനസ്സും കൃത്യനിഷ്ഠയും ഉള്ളവർ എല്ലാം ഈ തൊഴിലിൽ വിജയിക്കുകയും പിന്നീട് അവർ അവരുടെ പിൻ തലമുറകളെയും ഇവിടേയ്ക്ക് കൊണ്ടുവരികയുമാണുണ്ടായത്. അതിൽ ചിലരാകട്ടെ സ്വന്തമായി കമ്പനികൾ സ്‌ഥാപിച്ച്‌ കുടിവെള്ളം വിതരണം ചെയ്യാൻ ടാങ്കറുകൾ അടക്കമുള്ള വാഹനങ്ങൾ വാങ്ങുകയും വിതരണം വിപുലമാക്കുകയും ചെയ്തു. ഇന്ന് നാൽപ്പതിനായിരം ലീറ്റർ മുതൽ നാല് ലക്ഷം ലീറ്റർ വരെ പ്രതിദിനം കുടിവെള്ളം വിതരണം ചെയ്യുന്ന കാസർകോട്കാരുടെ കുടിവെള്ള വിതരണ കമ്പനികൾക്ക് കീഴിൽ നിരവധി തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.

drinking-water
തൊഴിൽ പരിചയമോ വിദ്യാഭ്യാസമോ ആവശ്യമില്ലാത്ത തൊഴിൽ മേഖലയാണ് വെള്ളം വിതരണം.

 ∙ വേനൽക്കാലം ദുരിതപൂർണ്ണം
കുടിവെള്ള വിതരണ തൊഴിലാളികളുടെ ദുരിതകാലമാണ് വേനൽക്കാലം. കൊടിയ ചൂടിൽ ലിഫ്റ്റുകൾ പോലും ഇല്ലാത്ത കെട്ടിടങ്ങളിലെ ഫ്ലാറ്റുകളിൽ  കുടിവെള്ളം എത്തിക്കേണ്ട ചുമതല കുറച്ച് ദുഷ്കരമാണ് എന്ന് കാഞ്ഞങ്ങാട് സ്വദേശിയായ റഫീഖ് പറഞ്ഞു. ഫ്ലാറ്റുകളുടെ അടുത്ത് ടാങ്കർ വാഹനങ്ങൾക്ക് പാർക്കിങ് കിട്ടിയെന്ന് വരില്ല. അപ്പോൾ ഭാരമേറിയ  വാട്ടർകാൻ ചുമന്ന് പല ഫ്ലാറ്റുകളിലും  വെള്ളം എത്തിക്കുക എന്നത് വലിയ കായികാദ്ധ്വാനമുള്ള ജോലിയാണെന്ന്  അദ്ദേഹം പറഞ്ഞു. ലിഫ്റ്റുകൾ ഇല്ലാത്ത ഫ്ലാറ്റുകളിൽ പലപ്പോഴും വരുമാനം കുറഞ്ഞ ആളുകളാണ് താമസിക്കുക. അത് കൊണ്ട് തന്നെ അവർക്ക് കുടിവെള്ളം എത്തിക്കാതിരിക്കാനും ആവില്ല. നല്ല ശമ്പളം ഉള്ളവർ പലരും മുന്തിയ കമ്പനികളുടെ സ്വീറ്റ് വാട്ടറുകൾ ഓർഡർ ചെയ്തു വരുത്തുകയും ചെയ്യും. ഞങ്ങളുടെ ഉപഭോക്താക്കൾ പലപ്പോഴും സാധാരണക്കാരാണ്. അത് കൊണ്ട് തന്നെ ഒരു ദിവസം പോലും അവധി എടുക്കാതെ ഞങ്ങൾ ഈ ജോലി ചെയ്യുന്നു.' അദ്ദേഹം പറഞ്ഞു.

 ∙ അന്നും ഇന്നും വില വർധനയില്ല
46 വർഷം മുൻപ്  കുടിവെള്ള വിതരണത്തിന് വാങ്ങിയ 100 ഫിൽ‌സ് ആണ് ഇന്നും കുടിവെള്ളത്തിന് രാജ്യത്ത് ഈടാക്കുന്നത്. വീടുകൾക്ക് അടുത്ത് വാഹനങ്ങൾ വരുന്ന സ്‌ഥലത്ത്‌ ശേഖരിക്കുമ്പോഴും ഇതേ തുകയാണ്. ഫ്ലാറ്റുകളിൽ ഡോർ ഡെലിവറിക്ക് 200 ഫിൽ‌സ് ആണ് വാങ്ങുന്നത്. മുൻപൊക്കെ ഓരോ പ്രദേശങ്ങൾക്കും ഓരോ കമ്പനികളുടെ വിതരണ ശൃംഖലയായി ഏരിയകൾ തിരിച്ചായിരുന്നു വിതരണം ഇപ്പോൾ പല സ്വീറ്റ് വാട്ടർ കമ്പനികളും പല ഏരിയകളിലും വിതരണം നടത്തി വരുന്നുണ്ട്. എങ്കിലും കാസർകോട് കാരുടെ വിതരണ ശൃംഖല ഇന്നും ശക്തമാണ് എന്ന് ലോലി വാട്ടർ കമ്പനി ഉടമ അബ്ദുൽറഹ്മാൻ പട്ള  പറയുന്നു. മാൽകിയ, ബുദയ്യ പ്രദേശങ്ങളിൽ ഇപ്പോൾ ബംഗ്ലാദേശ്, പാക്കിസ്‌ഥാൻ സ്വദേശികളും പുതിയതായി എത്തിയിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസമോ, പ്രവർത്തി പരിചയമോ വെള്ള വിതരണത്തിൽ ആവശ്യമില്ല എന്നതാണ് ഇപ്പോൾ ചില അന്യരാജ്യക്കാരെയും ഈ തൊഴിലിൽ ആകൃഷ്ടരാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ വളരെ വൃത്തിയോടെയും വെടിപ്പോടെയും ചെയ്യേണ്ട ജോലിയാണെന്നും സത്യസന്ധതയും  വൃത്തിയുടെ കാര്യത്തിൽ വിട്ടു വീഴ്ച ഇല്ലാത്തവർക്കും മാത്രമേ ഈ തൊഴിലിനോട് നീതി പുലർത്താൻ കഴിയു എന്നും അബ്ദുൽ റഹ്‌മാൻ പറഞ്ഞു. എല്ലാ വർഷവും ആരോഗ്യ വിഭാഗത്തിൽ ടാങ്ക് പരിശോധനയ്ക്ക് വിധേയമാക്കും.

drinking-water1
ബഹ്‌റൈനില്‍ കുടിവെള്ളം വിതരണം ചെയ്യുന്നു

എംകെ, പികെ, ടിപി എന്നീ ചുരുക്കപ്പേരുകളിൽ അറിയപ്പെടുന്ന എം. കെ. മുഹമ്മദ്, പി. കെ. മുഹമ്മദ്, ടി. പി. അബ്ബാസ് തുടങ്ങിയ കാസർകോട് സ്വദേശികളാണ് കുടിവെള്ള വിതരണ മേഖലയിൽ ബഹ്‌റൈനിൽ കാസർഗോഡുകാരുടെ വിത്ത് പാകിയത്. എല്ലാവരും കാസർകോട്  ജില്ലക്കാര്‍. പിന്നീട് ഇവർ അവരുടെ കുടുംബാംഗങ്ങളെ ഈ മേഖലയിലേക്കു കൊണ്ടുവരികയും അവർ പിന്നീട് വിതരണ കമ്പനികൾ നടത്താനും തുടങ്ങിയതോടെയാണ് രാജ്യം മുഴുവനും കുടിവെള്ളം ഏറ്റവും കൂടുതൽ വിതരണം നടത്തുന്ന  ശൃംഖലയായി കാസർഗോഡുകാർ മാറിയതെന്ന് ഈ രംഗത്ത് 34 വർഷമായി  പ്രവർത്തിക്കുന്ന അബ്ദുൽറഹ്മാൻ പറയുന്നു. ഇപ്പോൾ ഈ മേഖലയിൽ സീൽഡ് ബോട്ടിൽ സ്വീറ്റ് വാട്ടർ കമ്പനികൾ നിരവധി ഉണ്ടെങ്കിലും സാധാരണക്കാരുടെ വീടുകളിൽ ഇന്നും ഞങ്ങൾ കാസറഗോഡ് കാരുടെ കുടിവെള്ളമാണ് ഉപയോഗിക്കുന്നത് എന്നതിൽ വളരെ അഭിമാനമുണ്ടെന്നും ലോലി വാട്ടർ കമ്പനി ഉടമയായ അദ്ദേഹം പറഞ്ഞു.

English Summary:

Kasargod Natives Success Story Behind Drinking Water Supply in Bahrain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com