ADVERTISEMENT

അച്ഛന്റെ മരണശേഷം വീട്ട് ലോൺ അടയ്ക്കേണ്ട ബാധ്യത തന്റെ ചുമലിൽ വന്നപ്പോൾ തുടങ്ങിയ സംരംഭം ഇന്നു ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണു ഗൗരവ് സബർവാൾ എന്ന ചെറുപ്പക്കാരനു നേടിക്കൊടുക്കുന്നത്. ഹിമാചൽപ്രദേശിലെ സോളനിലെ 300 ചതുരശ്രയടി മാത്രം വലുപ്പമുള്ള കൊച്ചു മുറിക്കുള്ളിൽനിന്ന് കുങ്കുമപ്പൂ കൃഷിയിലൂടെ ലക്ഷക്കണക്കിന് രൂപയുടെ വരുമാനമുണ്ടാക്കുകയാണ് ഗൗരവ്. ഒരു കിലോ പൂവിന് 5 ലക്ഷം രൂപയാണ് വില.

ഇന്ത്യയുടെ കൂൺ നഗരം എന്നറിയപ്പെടുന്ന നഗരമാണ് സോളൻ. കൂൺ കൃഷി സമൃദ്ധമായ സോളനിൽ അതുകൊണ്ടു തന്നെ ആദ്യം കൂൺ  കൃഷി ചെയ്യാനായിരുന്നു ആദ്യം ഗൗരവ്  തീരുമാനിച്ചത്. എന്നാൽ വിൽപന പ്രശ്നമാകും എന്നു കണ്ട് വേണ്ടെന്നുവച്ചു. പിന്നീടാണ് കുങ്കുമത്തെക്കുറിച്ച് ആലോചിച്ചത്. അങ്ങനെ ഇന്റെർനെറ്റിലൂടെ കുങ്കുമപ്പൂകൃഷിയെക്കുറിച്ച് കൂടുതൽ തിരഞ്ഞു, പഠിച്ചു. ശേശം 2023 ഓഗസ്റ്റിൽ ‘ഷൂലിനി’ എന്ന കുങ്കുമപ്പൂ സംരംഭം ആരംഭിച്ചു. ഹിമാചൽ പ്രദേശിലെ മുൻനിര കുങ്കുമപ്പൂ ഉൽപാദകരിലൊരാളാണ് ‘ഷൂലിനി’.  

സാഹചര്യമറിഞ്ഞ കൃഷി

കാശ്മീരാണ് ഇന്ത്യയിൽ കുങ്കുമപ്പൂ കൃഷിയ്ക്ക് പ്രസിദ്ധം. എന്നാൽ കാലാവസ്ഥ വ്യതിയാനവും മറ്റു പല കാരണങ്ങളാലും ഈ കൃഷി അവിടെ കുറയാൻ തുടങ്ങി. കൂടാതെ കുങ്കുമപ്പൂവിന് വർധിച്ച ആവശ്യകതയാണുള്ളത്. ഇതു മനസിലാക്കിയാണ് ഗൗരവ് ഈ കൃഷിയിലേക്കു തിരിഞ്ഞത്. ഇതിനു വേണ്ടി പ്രൈംമിനിസ്റ്റേഴ്സ് എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗാം വഴി 10 ലക്ഷം രൂപ വായ്പ എടുത്തു. ഒരു കിലോ ബൾബിന് (കുങ്കുമപ്പൂവിന്റെ നടീൽ വസ്തു) 600 രൂപ നിരക്കിൽ കാശ്മീരിൽ നിന്ന് 500 കിലോ കുങ്കുമപ്പൂ ബൾബുകൾ വാങ്ങി. 

saffron-2

ഓരോ ബൾബിൽനിന്നും പുതിയ 3 പുത്രികാ ബൾബുകൾ ഉണ്ടാവും. ഇവ പൂവാകാൻ ഒരു വർഷമെടുക്കും. ഇപ്രകാരം വർധിക്കുന്നതിനാൽ  ഒരിക്കൽ മാത്രം ബൾബുകൾ വാങ്ങിയാൽ മതിയാകും. 

എയ്റോപോണിക്സ് വഴിയാണ് ഉൽപാദനം. ഈർപ്പം നിയന്ത്രിക്കുന്നതിന് ഹ്യൂമിഡിഫെയേഴ്സ് എന്ന ഉപകരണം ഉപയോഗിക്കുന്നു. ഏകദേശം ഏഴ് ആഴ്ചകൾക്കുശേഷമാണ് ബൾബുകൾ പൂവിടാൻ തുടങ്ങുക. ഓരോ പൂവിനും ചുവന്ന നിറമുള്ള മൂന്നു പരാഗണസ്ഥലമുണ്ട്. ഇതിനെയാണ് ‘സാഫ്രോൺ ത്രെഡ്’ എന്ന് പറയുന്നത്. പൂവുകൾ പൂർണമായും തുറക്കുമ്പോൾ ആണ് ഈ ത്രെഡുകൾ ശേഖരിക്കുക. ഇവയുടെ സംഭരണ കാലാവധി (ഷെൽഫ് ലൈഫ്) കൂട്ടുന്നതിനായി ഉണങ്ങി വായു കടക്കാത്ത ബോക്സിൽ സൂക്ഷിക്കുന്നു. 

പൂവിടുന്ന കാലം കഴിഞ്ഞാൽ മാർച്ച്-ജൂലൈ മാസങ്ങളിൽ ബൾബുകൾ നിദ്രാവസ്ഥയിലാകും. ഈ സമയത്താണ് മാതൃബൾബുകളിൽ പുത്രികാബൾബുകൾ ഉണ്ടാവുന്നത്. ബൾബുകൾ ഏഴു വർഷം ഉൽപാദനക്ഷമതയുള്ളതാണ്.  

വരുമാനം

ആദ്യത്തെ തവണ അരക്കിലോ പൂവായിരുന്നു ലഭിച്ചത്. അതിന് 2.5 ലക്ഷം രൂപ ലഭിച്ചു. അതായത് കിലോയ്ക്ക് 5 ലക്ഷം രൂപ. പൂവിന്റെ ത്രെഡിന് പുറമേ ഇതിന്റെ ഇതളുകൾ പെർഫ്യൂമുണ്ടാക്കാൻ ഉപയോഗിക്കാം. കിലോയ്ക്ക് 1000-1500 രൂപ കിട്ടും. അന്താരാഷ്ട്ര വിപണനത്തിനുള്ള ലൈസൻസ് ഇപ്പോൾ ‘ഷൂലിനി’ക്ക് ലഭിച്ചിട്ടുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com