ADVERTISEMENT

സിനിമയ്ക്കു മുൻപേ മനസ്സിൽ തളിരായും തണലായും വളർന്നതു  പ്രകൃതിയോടുള്ള ഇഷ്ടം... സിനിമാകുടുംബത്തിൽ ജനിച്ചിട്ടും സ്കൂൾ കാലം മുതൽ ഒപ്പം കൂട്ടിയത് ഓരോ ഇലപ്പച്ചയോടുമുള്ള കനിവ്.... അങ്ങനെയൊരാൾക്ക് ആ വഴികളിൽനിന്നു മാറാനാവില്ലല്ലോ. അതുകൊണ്ടാണ്, കാവുകളെയും കുളങ്ങളെയും സംരക്ഷിക്കാൻ നടൻ വിനുമോഹൻ ഇന്നും മുന്നിട്ടിറങ്ങുന്നത്. 

 

മനുഷ്യനെയും പ്രകൃതിയെയും സംരക്ഷിക്കുന്നതു രണ്ടായി കാണരുതെന്നാണ് എന്റെ അഭിപ്രായം– വിനു മോഹൻ പറയുന്നു. സിനിമയിൽനിന്നു പരിസ്ഥിതിയിലേക്കോ എന്ന് ആരെങ്കിലും സംശയിച്ചാൽ അദ്ദേഹത്തിന് ഉത്തരമുണ്ട് – ‘അല്ല, അതിനുമുൻപേ ഇതായിരുന്നു എന്റെ വഴി’. 

 

കേരള യൂത്ത് പ്രമോഷൻ കൗൺസിൽ എന്ന സന്നദ്ധസംഘടനയുടെ പ്രകൃതിസംരക്ഷണ പദ്ധതികളിലും തെരുവോരം മുരുകന്റെ പുനരധിവാസ പ്രവർത്തനങ്ങളിലും സജീവമാണ് ഈ നടൻ. സ്കൂളിലെ സഹപാഠിയും സുഹൃത്തുമായ സുമൻജിത്ത് മിഷയാണ് യൂത്ത് പ്രമോഷൻ കൗൺസിലിന്റെ ചെയർമാൻ. ചെടികൾ നടുന്നതു മുതൽ പരിസ്ഥിതിയെക്കുറിച്ചുള്ള പഠനയാത്രകളിൽ വരെ 2007 മുതൽ വിനുമോഹനും പങ്കാളിയാണ്. പിറന്നാളിനും വിവാഹത്തിനും വിടപറഞ്ഞുപോയ ഉറ്റവരുടെ ഓർമയ്ക്കുമെല്ലാം ചെടികളും വൃക്ഷത്തൈകളും കൈമാറുന്നതാണു കൂട്ടായ്മയുടെ പ്രത്യേകത.  കണ്ടൽക്കാട് സംരക്ഷണം, പക്ഷിക്കൊരു തണ്ണീർക്കുടം പദ്ധതി, വീടുകളിൽ ഒരു ഫലവൃക്ഷം എന്നിങ്ങനെ നീളുന്നു സംഘടനയുടെ പദ്ധതികൾ. 

vinu045
നടൻ വിനുമോഹനും ഭാര്യ വിദ്യയും സന്നദ്ധപ്രവർത്തനത്തിനിടെ . കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ സമീപം.(ഫയൽചിത്രം)

 

കാവുകളും കുളങ്ങളും 

vinu-2
കാവുസംരക്ഷണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ പള്ളിക്കൽ കാവിൽ തൈ നടുന്ന വിനുമോഹനും സംഘവും.

 

പക്ഷികളുടെ അഭയകേന്ദ്രമാണു കാവുകളും കുളങ്ങളും. വേനൽക്കാലത്തും കാവുകളോടു ചേർന്ന കുളങ്ങൾ വറ്റാറില്ല. അവ സംരക്ഷിക്കുന്നതു പക്ഷികളെയും കാക്കുന്നതു പോലെയാണ്. കോവിഡ്  കാലത്ത് ഒട്ടേറെ കിളികളെ ഈ കാവുകളിലെല്ലാം കാണാനായി– വിനുമോഹൻ പറയുന്നു. കഴിഞ്ഞ വർഷം 5 കാവുകളെയാണു യൂത്ത് പ്രമോഷൻ കൗൺസിൽ സംരക്ഷിച്ചത്. രണ്ടാംഘട്ട പരിപാടി ഈയിടെ കരുനാഗപ്പള്ളി പള്ളിക്കൽ കാവിൽ സി.ആർ. മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കാവുകളിൽ നടുന്നത് ആ ആവാസവ്യവസ്ഥയ്ക്കു ചേർന്ന തൈകളാണ്. വനംവകുപ്പിൽനിന്നാണു വാങ്ങുന്നത്.  ചൂരൽ, മുള, ഇലഞ്ഞി, കൂവളം, മഞ്ചാടി, താന്നി, ഉങ്ങ്, മരോട്ടി, ഞാവൽ, വെട്ടി, കുളമാവ്, രക്തചന്ദനം,  പ്ലാശ്, കണിക്കൊന്ന തുടങ്ങി 23 ഇനം വൃക്ഷത്തൈകളാണു ഓരോ കാവിലും നട്ടുപിടിപ്പിച്ചത്. 

vinu-3
കാവുസംരക്ഷണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം സി.ആർ. മഹേഷ് എംഎൽഎ നിർവഹിച്ചശേഷം പള്ളിക്കൽ കാവിൽ തൈ നടുന്ന വിനുമോഹനും സുമൻജിത്ത് മിഷയും. വിദ്യ മോഹൻ സമീപം.

 

ഒരു ദിനമല്ല പരിപാലനം

 

‘പരിസ്ഥിതി ദിനത്തിൽ ചെടികൾ നടുക എന്നതിലുപരി, അവ സംരക്ഷിക്കുകയാണു ചെയ്യുന്നത്. വേനലിൽ നട്ടു പരിപാലിച്ച്, ജൂണിലെ മഴയിൽ ചെടി തഴച്ചുവളരണമെന്നതാണു രീതി. ഫലവൃക്ഷങ്ങൾ വീടുകളിലാണെങ്കിലും നട്ടിട്ടു പോരുകയല്ല, സംഘടനയിലെ വോളന്റിയർമാർ അവ വളരുന്നുണ്ടോ എന്നു നേരിട്ടെത്തി അന്വേഷിക്കാറുണ്ട്’– വാക്കുകളിലുണ്ട് ആ കരുതൽ. സ്കൂൾതലത്തിൽ തന്നെ പരിസ്ഥിതി സംരക്ഷണത്തിനായി കൈകോർത്ത സുഹൃത്ത് സുമൻജിത്ത് മിഷയ്ക്കൊപ്പം പ്രവർത്തിക്കുന്നതിന്റെ സന്തോഷവുമുണ്ട് വിനുവിന്.  വേനലിൽ പക്ഷിസംരക്ഷണത്തിനായി വീടുകളിൽ സൗജന്യമായി 5000 തണ്ണീർക്കുടങ്ങൾ സ്ഥാപിക്കാൻ ഇവരുടെ കൂട്ടായ്മയ്ക്കായി. പലയിടങ്ങളിലും വീടുകളിൽ നേരിട്ടെത്തി സ്ഥാപിച്ചുകൊടുക്കുകയായിരുന്നെന്നും വിനു പറയുന്നു.

 

തെരുവോരത്തെ നിറങ്ങൾ

 

സിനിമയുടെ നിറങ്ങൾ മോഹിപ്പിക്കുമ്പോഴും തെരുവിലെ നിറമില്ലാത്ത ജീവിതങ്ങളെ ചേർത്തുനിർത്താനായതിന്റെ ആഹ്ലാദമുണ്ട് ഈ നടന്.  ‘പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കിടെയാണു മുരുകനെ പരിചയപ്പെടുന്നതും അവരുടെ പ്രവർത്തനങ്ങൾ ആകർഷിച്ചതും. തെരുവിൽ അലയുന്നവർക്കു ഭക്ഷണം നൽകാൻ ഒട്ടേറെപ്പേരുണ്ട്. പക്ഷേ,  ഏറ്റെടുക്കാനെത്തുന്നവർ വളരെക്കുറവാണ്. ഇങ്ങനെ അലയുന്നവരെ കണ്ടെത്തി, തെരുവോരം സംഘടനയുടെ കാക്കനാട്ടെ അഭയകേന്ദ്രത്തിലെത്തിച്ചു ചികിത്സ നൽകും. പിന്നീടു കോടതിയുടെ അനുമതിയോടെ സർക്കാർ സ്ഥാപനങ്ങളിലേക്കോ മറ്റോ മാറ്റുകയാണു ചെയ്യുക. ’

 

ലോക്ഡൗണിലെ ‘അർഹർ’

 

ലോക്ഡൗൺ കാലത്താണു തെരുവിൽ യഥാർഥത്തിൽ അലയുന്നവരെ കണ്ടെത്തിയതെന്നു വിനുമോഹൻ പറയുന്നു.  അല്ലാത്ത സമയങ്ങളിൽ പല മാഫിയകളുമായി ബന്ധമുള്ളവരും ഉണ്ടാകും. ലോക്ഡൗൺ സമയത്ത് ഇത്തരക്കാർ സൗകര്യപ്രദമായ മറ്റു സ്ഥലങ്ങളിലേക്കു പോകും. വേറെ വഴിയില്ലാതെ തെരുവിൽ കഴിയുന്നവരെ അങ്ങനെ കണ്ടെത്തിയിട്ടുണ്ട്. സഹായമെത്തിക്കുന്നവരോടും വിനുമോഹന് ഒരു അഭ്യർഥനയുണ്ട്– കഴിവതും അത് അർഹരിലേക്ക് എത്തണം.

 

ആ പിറന്നാൾ സന്ദേശ മധുരം

 

തെരുവിൽനിന്നു രക്ഷിച്ചവർ  പിറന്നാൾ ആശംസ അറിയിച്ചുകൊണ്ട് അയച്ചു തന്ന വിഡിയോ തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട സമ്മാനമാണെന്നു പറയുന്നു വിനു.  ‘ജഡ പിടിച്ച മുടിയൊക്കെ വെട്ടി, കുളിപ്പിച്ചു വൃത്തിയാക്കുമ്പോൾ ചിലർ പറയാറുണ്ട്; ഇപ്പോഴാണ് സമാധാനമായത് എന്ന്.  അതു കേൾക്കുമ്പോഴുള്ള സന്തോഷം വളരെ വലുതാണ്. ഇതൊക്കെ പബ്ലിക്കായി അറിയിക്കണോ എന്നു ചോദിച്ചു ഫെയ്സ്ബുക്ക് പേജിൽ കമന്റിട്ടവരുണ്ട്.  കാലങ്ങളായി ഇതൊക്കെ ചെയ്യുന്നുണ്ട്. പക്ഷേ ഇപ്പോഴതു വാർത്തയാകുമ്പോൾ അതിനു മറ്റൊരു വശമുണ്ട്. ഞാൻ ചെയ്യുന്നതുകണ്ട് മറ്റൊരാൾക്കും ഇങ്ങനെ ചെയ്യാൻ തോന്നിയാലോ...അതല്ലേ വലിയ കാര്യം...’– വിനുമോഹന്റെ വാക്കുകളിൽ നിറചിരി.  

 

ബോറെന്നോ...

 

ലോക്ഡൗണിൽ ബോറടിക്കുന്നെന്നു പറയുന്നവരുണ്ട്. ഈ സമയത്തും ഇങ്ങനെ ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് അവരെ ഓർമിപ്പിക്കുന്നു വിനു മോഹൻ. വനത്തിൽ കഴിയുന്ന ആദിവാസികൾക്കായുള്ള സംരക്ഷണപ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാണ്. കാടകമെന്ന ആ പദ്ധതി കോവിഡ് മാനദണ്ഡങ്ങൾ കാരണം നിലച്ചിരിക്കുകയാണ്. നിയന്ത്രണങ്ങൾ നീങ്ങുമ്പോൾ വീണ്ടും രംഗത്തിറങ്ങണമെന്നാണ് ആഗ്രഹം.   

 

കുടുംബം ഒപ്പം

 

എറണാകുളത്തു തൃപ്പൂണിത്തുറയിലാണു വിനുമോഹന്റെ താമസം. പ്രകൃതിസംരക്ഷണമായാലും ആലംബമില്ലാത്തവരെ സംരക്ഷിക്കുന്നതിനായാലും കരുത്തേകി ഒപ്പമുണ്ട്,  ഭാര്യ വിദ്യ മോഹൻ. അമ്മ ശോഭാമോഹനും സഹോദരൻ അനുമോഹനും കുടുംബവും നൽകുന്ന പിന്തുണയെക്കുറിച്ചും വിനു വാചാലനായി. 

 

കൊട്ടാരക്കര ശ്രീധരൻ നായരുടെ ചെറുമകൻ, നടൻ കെ. മോഹൻകുമാറിന്റെയും നടി ശോഭാമോഹന്റെയും മകൻ, നടൻ സായികുമാറിന്റെ അനന്തരവൻ ഇങ്ങനെ വിശേഷണങ്ങളേറെയുള്ള വിനുവിനെ മലയാളസിനിമ ആദ്യം കാണുന്നതു 2007ലാണ്; നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ. പിന്നീട് സൈക്കിൾ, ചട്ടമ്പിനാട്, പുലിമുരുകൻ, ഇട്ടിമാണി തുടങ്ങി ഒട്ടേറെ സിനിമകളിൽ സാന്നിധ്യമറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com