ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡൽഹി ∙ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ബഹളത്തോടെ തുടക്കം. ലോക്സഭയിൽ ബിജെപി അംഗം രമേഷ് ബിദൂഡിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിഎസ്പി അംഗം ഡാനിഷ് അലി ബഹളമുണ്ടാക്കിയതിനെത്തുടർന്ന് ലോക്സഭ ഒരു മണിക്കൂറോളം നിർത്തിവച്ചു. 3 സംസ്ഥാനങ്ങളിലെ മിന്നുന്ന ജയത്തിന്റെ ആവേശത്തിൽ ബിജെപി അംഗങ്ങൾ ആരവങ്ങളോടെയാണു പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലോക്സഭയിലേക്കു സ്വാഗതം ചെയ്തത്. ‘മൂന്നാം തവണയും മോദി, എല്ലാ തവണയും മോദി’ എന്ന മുദ്രാവാക്യം മുഴക്കി. പ്രതിപക്ഷത്തു സോണിയ ഗാന്ധിയടക്കമുള്ള പ്രമുഖ നേതാക്കളുണ്ടായിരുന്നു. രാഹുൽ ഗാന്ധി എത്തിയില്ല.

അന്തരിച്ച അംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ച ശേഷം പ്രധാനമന്ത്രി സഭ വിട്ടു. സ്പീക്കർ സഭാ നടപടികളിലേക്കു കടന്നപ്പോൾ പ്ലക്കാർഡുകൾ തൂക്കിയ കറുത്ത ഷർട്ട് ധരിച്ച് ഡാനിഷ് അലി മുന്നോട്ടുവരികയായിരുന്നു. പാർലമെന്റിൽ വിദ്വേഷ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ബിജെപി എംപി രമേഷ് ബിദൂഡിക്കെതിരെ നേരത്തേ ഡാനിഷ് അലി രംഗത്തെത്തിയിരുന്നു. പ്ലക്കാർഡുമായി പുറത്തുപോകണമെന്നു സ്പീക്കർ ഓം ബിർല നിർദേശിച്ചപ്പോൾ ഇന്ത്യ മുന്നണി അംഗങ്ങളും പ്രതിഷേധവുമായി എഴുന്നേറ്റു. തുടർന്ന് സ്പീക്കർ 12 മണിവരെ സഭ നിർത്തിവച്ചു. 

വീണ്ടും സഭ ചേർന്നപ്പോൾ, അന്തരിച്ച എം.എസ്.സ്വാമിനാഥന് ഉചിതമായ മരണാനന്തര ബഹുമതി നൽകുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്ന് ശൂന്യവേളയിൽ കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു. തെലങ്കാനയിൽ ഗോത്രവർഗ സർവകലാശാല സ്ഥാപിക്കാനുള്ള കേന്ദ്ര സർവകലാശാല നിയമ ഭേദഗതി ബിൽ മന്ത്രി ധർമേന്ദ്ര പ്രധാൻ അവതരിപ്പിച്ചു. ഇടനിലക്കാരെയും വ്യാജന്മാരെയും ഒഴിവാക്കി അഭിഭാഷകവൃത്തി ശുദ്ധീകരിക്കാനുള്ള അഡ്വക്കറ്റ്സ് നിയമഭേദഗതി ബിൽ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി.

മഹുവയ്ക്ക് എതിരെയുള്ള റിപ്പോർട്ട് സഭയിൽ വച്ചില്ല

∙ പാർലമെന്റിൽ പണം വാങ്ങി ചോദ്യം ചോദിച്ചുവെന്ന ആരോപണം നേരിടുന്ന തൃണമൂൽ കോൺഗ്രസ് അംഗം മഹുവ മൊയ്ത്രയ്ക്കെതിരെയുള്ള എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് സഭയിൽവച്ചില്ല. ഇതു സഭാ നടപടികളിൽ ചേർത്തിരുന്നെങ്കിലും അതൊഴിവാക്കി ചെയർ മറ്റു നടപടികളിലേക്കു കടന്നു. അജൻഡയിലുള്ള കാര്യത്തെക്കുറിച്ചു പറയണമെന്ന് എൻ.കെ.പ്രേമചന്ദ്രനടക്കമുള്ള അംഗങ്ങളും മഹുവയും ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല.

സസ്പെൻഷൻ കഴിഞ്ഞു; ഛദ്ദയ്ക്ക് രാജ്യസഭയിലെത്താം

∙ ആം ആദ്മി പാർട്ടിയുടെ രാജ്യസഭാംഗം രാഘവ് ഛദ്ദയുടെ സസ്പെൻഷൻ അവസാനിച്ചു. ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ച ശേഷം സഭാധ്യക്ഷനായ ജഗദീപ് ധൻകറാണ് ഛദ്ദയ്ക്കു നടപടികളിൽ പങ്കെടുക്കാമെന്ന് അറിയിച്ചത്. സഭാ നടത്തിപ്പുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുക വഴി സഭാധ്യക്ഷനെ അപമാനിച്ചു, സിലക്ട് കമ്മിറ്റിയിലേക്ക് അനുമതിയില്ലാതെ ചില അംഗങ്ങളുടെ പേരു നൽകി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഓഗസ്റ്റ് 11നാണ് ഛദ്ദയെ സസ്പെൻഡ് ചെയ്തത്.

തോറ്റതിന്റെ അരിശം സഭയിൽ തീർക്കരുത്

നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തോറ്റതിന്റെ അസ്വസ്ഥത പ്രതിപക്ഷം പാർലമെന്റി‍ൽ കാണിക്കരുത്. തോൽവികളിൽനിന്നു പാഠമുൾക്കൊള്ളുകയും ക്രിയാത്മക രാഷ്ട്രീയം പിന്തുടരുകയും വേണം. രാജ്യത്ത് നിഷേധാത്മക രാഷ്ട്രീയത്തിന്റെ കാലം അവസാനിച്ചു. ഭരണവിരുദ്ധ വികാരം ഇപ്പോഴില്ല. വികസനത്തെയും അവസാനത്തെ ആൾക്കും ക്ഷേമം ഉറപ്പാക്കുന്ന നടപടികളെയും ജനങ്ങൾ പിന്തുണയ്ക്കുന്നതാണ് കാണുന്നത്. ഇതു തുടരും. - പ്രധാനമന്ത്രി നരേന്ദ്ര മോദി

English Summary:

Parliament session has started

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com