മംഗളൂരു ബോട്ടപകടം: ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞു

Mail This Article
ബേപ്പൂർ ∙ മംഗളൂരു ബോട്ടപകടത്തിൽ നാവികസേന കണ്ടെത്തിയ 3 മൃതദേഹങ്ങളിൽ ഒരെണ്ണം തിരിച്ചറിഞ്ഞു. തമിഴ്നാട് രാമനാഥപുരം കനിരാജപുരം പഴനിവേലിന്റെ (51 )മൃതദേഹമാണു ബന്ധുക്കൾ തിരിച്ചറിഞ്ഞത്.
മംഗളൂരു വെൻലോക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. അഴുകിയ നിലയിലുള്ള 2 മൃതദേഹങ്ങൾ തിരിച്ചറിയാനായിട്ടില്ല. കാണാതായ ബംഗാൾ സ്വദേശികളുടേതാണെന്നാണു സംശയം. ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തിയതായും സൂചനയുണ്ട്. മൽപെ ഭാഗത്തു നിന്നു വൈകിട്ടു മൃതദേഹം കിട്ടിയെന്നാണു വിവരം. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
അപകടത്തിൽ കാണാതായ 9 മത്സ്യത്തൊഴിലാളികളിൽ 3 പേരുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം നാവികസേന കണ്ടെത്തിയത്. 6 പേരെ ഇനിയും കണ്ടെത്താനുണ്ട്. നാവികസേനയുടെ മുങ്ങൽ വിദഗ്ധരും ഐഎൻഎസ് നിരീക്ഷക് കപ്പലും മംഗളൂരു പുറംകടലിൽ തിരച്ചിൽ തുടരുകയാണ്.
11നു ബേപ്പൂർ ഹാർബറിൽ നിന്നു മീൻപിടിക്കാൻ പോയ, മാമന്റകത്ത് ജാഫറിന്റെ ഉടമസ്ഥതയിലുള്ള റബാ ബോട്ടിലാണ് മുംബൈ ഭാഗത്തേക്കു പോകുകയായിരുന്ന വിദേശ ചരക്കു കപ്പൽ ഇടിച്ചത്.
പുറംകടലിൽ 51 നോട്ടിക്കൽ മൈൽ അകലെ 12നു രാത്രി 11.30നായിരുന്നു അപകടം. 3 മൃതദേഹങ്ങൾ അന്നു തന്നെ കണ്ടെത്തിയിരുന്നു. അപകടത്തിനിടയാക്കിയ എപിഎൽ ലി ഹാവ്റെ വിദേശ കപ്പൽ പുതുമംഗളൂരു തുറമുഖത്തിനു സമീപം ഇന്നലെ മർക്കന്റൈൽ മറൈൻ വകുപ്പ് പരിശോധിച്ചു.
Content Highlights: Mangalore boat crash