ADVERTISEMENT

തിരുവനന്തപുരം ∙ കെട്ടിടനിർമാണ പെർമിറ്റ് ഫീസ് കുത്തനെ ഉയർത്തിയ 2023 ഏപ്രിലിലെ തീരുമാനം പുനഃപരിശോധിക്കാൻ സർക്കാരിനു സിപിഎം നിർദേശം നൽകി. ലോക്സഭാ തിരഞ്ഞെടുപ്പു തോൽവിയെ തുടർന്നുള്ള തിരുത്തൽ നടപടികളുടെ ഭാഗമായാണ് ഈ പാർട്ടി തീരുമാനം. പെർമിറ്റ് ഫീസിലെ വൻവർധന വ്യാപക പ്രതിഷേധത്തിന് കാരണമായെങ്കിലും പുനഃപരിശോധിക്കില്ലെന്ന നിലപാടാണ് സർക്കാർ ഇതുവരെ സ്വീകരിച്ചത്.

കെട്ടിടനിർമാണ അപേക്ഷാ ഫീസ്, പെർമിറ്റ് ഫീസ്, വൻകിട കെട്ടിടങ്ങൾക്കുള്ള ലേ ഔട്ട് അംഗീകാരത്തിനുള്ള സ്ക്രൂട്ടിനി ഫീസ് എന്നിവയിൽ വരുത്തിയ വർധന അശാസ്ത്രീയവും ജനവിരുദ്ധവുമാണെന്ന വിമർശനം ഉയർന്നിരുന്നു. അപേക്ഷാ ഫീസ് 50 രൂപയിൽനിന്ന് 1,000 രൂപയായി ഒറ്റയടിക്കു കൂട്ടി. പെർമിറ്റ് ഫീസ് പഞ്ചായത്തുകളിൽ ചെറിയ വീടുകൾക്ക് 525 രൂപയിൽനിന്ന് 7500 രൂപയായും വലിയ വീടുകൾക്ക് 1750 രൂപയിൽനിന്ന് 25,000 രൂപയായും കൂട്ടി. നഗരമേഖലയിൽ ചെറിയ വീടുകൾക്ക് 750 രൂപയിൽനിന്ന് 15,000 രൂപയായും വലിയ വീടുകൾക്ക് 2500 രൂപയിൽനിന്ന് 37,500 രൂപയായും വർധിപ്പിച്ചു. ചുരുക്കത്തിൽ ഏഴായിരം രൂപ ചെലവാകുന്നിടത്ത് എഴുപതിനായിരം വരെ ചെലവ് എന്ന സ്ഥിതി സംജാതമായി.

നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് കർഷകന് യഥാസമയം പണം നൽകാനുള്ള നടപടി സ്വീകരിക്കാനും സിപിഎം ആവശ്യപ്പെട്ടു. ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് അതു മുഖേന നൽകുന്ന ഇപ്പോഴത്തെ രീതി പുനഃപരിശോധിക്കും. പകരം പഴയതു പോലെ സഹകരണ ബാങ്കുകളുടെ കൺസോർഷ്യം മുഖേന നൽകാനാണ് ആലോചിക്കുന്നത്. 400 കോടി രൂപയാണ് കർഷകന് ഇപ്പോൾ നൽകാനുള്ള കുടിശിക. കർഷകന്റെ പക്കൽ നിന്നു വാങ്ങുന്ന ഉൽപന്നങ്ങൾക്ക് ആ സമയത്തു തന്നെ പണം കൊടുത്തേതീരൂ എന്നാണ് പാർട്ടി നിർദേശം.

English Summary:

CPM directed government to reconsider decisions taken in building permit fees and rice storage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com