അനൗൺസ്മെന്റിൽ ആശയക്കുഴപ്പം, 3 ട്രെയിനുകൾ വൈകി; പ്രയാഗ്രാജിലേക്ക് ഓരോ മണിക്കൂറിലും വിറ്റത് 1500 ടിക്കറ്റുകൾ

Mail This Article
ന്യൂഡൽഹി ∙ ഡൽഹി റെയിൽവേ സ്റ്റേഷനിലെ ദുരന്തത്തിനു കാരണം അറിയിപ്പ് നൽകിയതിലെ ആശയക്കുഴപ്പമെന്ന് ഡൽഹി പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ട്രെയിനുകളിലെ പേരുകളിലെ സാമ്യം യാത്രക്കാരിൽ ആശയക്കുഴപ്പത്തിനു കാരണമായി. സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രയാഗ്‌രാജിലേക്ക് പോകേണ്ട മൂന്നു ട്രെയിനുകളും വൈകിയതു കാരണമാണ് റെയിൽവേ സ്റ്റേഷനിൽ ഇത്രയധികം ആളുകൾ തടിച്ചുകൂടാനിടയതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രയാഗ്‌രാജിലേക്കുള്ള ട്രെയിനിനായി അനിയന്ത്രിതമായി ജനറല്‍ ടിക്കറ്റ് വിതരണം ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഓരോ മണിക്കൂറിലും 1,500ന് അടുത്ത് ജനറല്‍ ടിക്കറ്റുകള്‍ വിറ്റുവെന്നാണ് വിവരം.
പ്രയാഗ്‍രാജിലേക്ക് പോകുന്നതിനായി ശനിയാഴ്ച രാത്രി നൂറുകണക്കിന് യാത്രക്കാര്‍ പ്ലാറ്റ്‌ഫോം നമ്പര്‍ 14ല്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ന്യൂഡല്‍ഹിയില്‍ നിന്നും ദര്‍ഭംഗയിലേക്ക് പോകുന്ന സ്വതന്ത്രസേനാനി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനായി നിരവധി പേര്‍ പ്ലാറ്റ്‌ഫോം നമ്പര്‍ 13ലും ഉണ്ടായിരുന്നു. എന്നാല്‍ ഈ ട്രെയിന്‍ വൈകുകയും അര്‍ധരാത്രിയിലേക്ക് ഷെഡ്യൂള്‍ ചെയ്യുകയുമായിരുന്നു. ഇതിനു പുറമെ കൂടുതല്‍ ടിക്കറ്റുകള്‍ കൂടി വിറ്റതോടെ പ്ലാറ്റ്‌ഫോം നമ്പര്‍ 14ല്‍ യാത്രക്കാരുടെ എണ്ണം അനിയന്ത്രിതമായി ഉയരുകയും വലിയ ആള്‍ക്കൂട്ടം രൂപപ്പെടുകയും ചെയ്തു. ആളുകള്‍ക്ക് നില്‍ക്കാന്‍ പോലും കഴിയാത്ത സാഹചര്യം രൂപപ്പെട്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനിടെ പതിനാറാം നമ്പർ പ്ലാറ്റ്ഫോമിൽ പ്രയാഗ്‌രാജ് സ്പെഷൽ ട്രെയിൻ എത്തുന്നുവെന്ന അനൗണ്‍സ്‌മെന്റ് വന്നു. ട്രെയിന്‍ അനൗണ്‍സ്‌മെന്റ് കേട്ടതും പ്ലാറ്റ്‌ഫോം നമ്പര്‍ല 14ലെ യാത്രക്കാര്‍ ഒന്നടങ്കം തിരക്കിട്ട് മേല്‍പ്പാലത്തിലൂടെ 16ലേക്ക് ഓടി. പതിനാലിൽ തങ്ങൾ കാത്തിരുന്ന പ്രയാഗ്‌രാജ് എക്സ്പ്രസ് ട്രെയിനാണ് ഇതെന്ന് കരുതി ഓടിയവരും കൂട്ടത്തിലുണ്ടായിരുന്നു. ഓടുന്നതിനിടെ ഓവര്‍ബ്രിജിൽ ഇരിക്കുന്ന യാത്രക്കാരുടെ മുകളിലേക്ക് ഇവർ വീഴുകയും അപകടം ഉണ്ടാവുകയുമായിരുന്നു. സംഭവ സമയത്ത് പട്നയിലേക്ക് പോകുന്ന മഗധ് എക്സ്പ്രസ്, ജമ്മുവിലേക്കുള്ള ഉത്തര്‍ സമ്പര്‍ക്ക് ക്രാന്തി എന്നീ ട്രെയിനുകൾ അടുത്തടുത്ത പ്ലാറ്റ്ഫോമുകളിലുണ്ടായിരുന്നു.