അങ്കമാലി ഹരിത നഗരമാക്കും: എൽഡിഎഫ് പ്രകടനപത്രിക

Mail This Article
അങ്കമാലി ∙ അങ്കമാലിയെ ശുചിത്വമുള്ള ഹരിത നഗരമാക്കി മാറ്റും എന്നത് ഉൾപ്പെടെ ഒട്ടേറെ പദ്ധതികൾ നടപ്പാക്കുമെന്ന് അവകാശപ്പെട്ട് നഗരസഭ എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. നഗരസഭയിൽ ഭൂമിയുള്ള പുതിയ അപേക്ഷകർക്കും ഭൂരഹിതരായ എല്ലാ കുടുംബങ്ങൾക്കും 5 വർഷത്തിനകം ഭവനനിർമാണ സഹായം ഉറപ്പാക്കും.ഉറവിട മാലിന്യസംസ്കരണം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികൾ തുടരും. മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്തുന്നവർക്കു നികുതിയിൽ ഇളവു നൽകുമെന്നും പ്രകടനപത്രിക അവകാശപ്പെടുന്നു.
വാർഡ് അടിസ്ഥാനത്തിൽ രക്തദാന സേനയുണ്ടാക്കി ആവശ്യക്കാർക്ക് രക്തം ലഭ്യമാക്കാൻ നടപടി സ്വീകരിക്കും.വാർഡ് അടിസ്ഥാനത്തിൽ അവയവദാന സമ്മതപത്രം സ്വീകരിച്ച് സർക്കാരിലേക്ക് കൈമാറുകയും തുടർ പ്രവർത്തനങ്ങൾ ഉറപ്പ് വരുത്തുകയും ചെയ്യും.കാൻസർ, വൃക്ക, ഹൃദ്രോഗികൾ എന്നിവർക്ക് ചികിത്സയ്ക്കായി സൗജന്യ ആംബുലൻസ് യാത്ര ഉറപ്പാക്കും. നഗരസഭയിലെ വിവിധ മേഖലകളിൽ പകൽ വീടുകളൊരുക്കും.വയോമിത്രം ക്ലിനിക്കുകളുടെ എണ്ണം വാർഡിൽ രണ്ടായി ഉയർത്തും.കൗൺസലിങ് സെൽ, ലീഗൽ സെൽ എന്നിവ സജീവമാക്കും.
സിറ്റി സാനിറ്റേഷൻ പ്ലാൻ നടപ്പിലാക്കും.കരയാംപറമ്പിൽ നിന്നാരംഭിച്ച് മുല്ലശേരി തോടിനോടു ചേർന്ന് എംസി റോഡിൽ വേങ്ങൂർ ഡബിൾ പാലത്തിനു സമീപം എത്തിച്ചേരുന്ന റിങ് റോഡ് യാഥാർഥ്യമാക്കാൻ സർക്കാരുമായി യോജിച്ചു പ്രവർത്തിക്കും. മെട്രോ റെയിൽ അങ്കമാലി വരെ നീട്ടാനും ബൈപാസ് യാഥാർഥ്യമാക്കാനും പരിശ്രമിക്കും. നഗരസഭാ പ്രദേശത്തെ എല്ലായിടത്തും വൈഫൈ ലഭ്യമാക്കും.നഗരസഭയിലെ വിവിധ മേഖലകളിൽ ടർഫ് കോർട്ട് നിർമിക്കും. കളിസ്ഥലവും സ്റ്റേഡിയവും യാഥാർഥ്യമാക്കും..എല്ലാ വാർഡുകളിലും ബാഡ്മിന്റൺ കോർട്ട് ഉണ്ടാക്കും.
ക്രിക്കറ്റ് നെറ്റ്സ് പരിശീലന സൗകര്യം ഉണ്ടാക്കുമെന്നും എൽഡിഎഫ് പ്രകടനപത്രികയിൽ വാഗ്ദാനം നൽകുന്നുണ്ട്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.പി.പത്രോസും മുൻ മന്ത്രി ജോസ് തെറ്റയിലും ചേർന്ന് പ്രകാശനം ചെയ്തു. സിപിഎം ഏരിയ സെക്രട്ടറി കെ.കെ.ഷിബു, ബെന്നി മൂഞ്ഞേലി, എം.എ. ഗ്രേസി, ലോനപ്പൻ മാടശേരി,ജെറി മഞ്ഞളി, കെ.ഐ. കുര്യാക്കോസ്, സജി വർഗീസ്, എം.എസ്.ചന്ദ്രബോസ്, മാർട്ടിൻ ബി. മുണ്ടാടൻ എന്നിവർ പ്രസംഗിച്ചു.