പാലക്കാട്ട് മാത്രം 1400 പേർക്കു ജോലി; എട്ടിടത്തു കൂടി ലുലു മാളും ഹൈപ്പർ മാർക്കറ്റും, അടുത്തത് കോഴിക്കോട്ട്

Mail This Article
പാലക്കാട് ∙ കേരളത്തിൽ അടുത്ത ലുലു മാൾ കോഴിക്കോട്ട് തുറക്കുമെന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. പാലക്കാട് ദേശീയപാതയോരത്ത് കണ്ണാടി കാഴ്ചപറമ്പ് ജംക്‌ഷനിൽ ആരംഭിച്ച മാൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട്ടെ പ്രവൃത്തികൾ 80% പൂർത്തിയായി. കോഴിക്കോട്, തൃശൂർ, കോട്ടയം, പെരിന്തൽമണ്ണ, തിരൂർ ഉൾപ്പെടെ 8 സ്ഥലങ്ങളിൽ പുതിയ മാളുകളും ഹൈപ്പർമാർക്കറ്റുകളും ഉടൻ തുറക്കും. കേരളത്തിനു പുറത്ത് ഗുജറാത്ത് (അഹമ്മദാബാദ്), തമിഴ്നാട് (ചെന്നൈ), മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണു പദ്ധതി ആരംഭിക്കുക. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രം നോയിഡയിൽ ഒരുങ്ങുകയാണ്. എൻആർഐ നിക്ഷേപങ്ങളെ ആഭ്യന്തര നിക്ഷേപമായി കണ്ടു പിന്തുണയ്ക്കാനുള്ള സർക്കാർ തീരുമാനമാണ് ഇത്തരം വലിയ പദ്ധതികൾക്കു വഴിതുറന്നതെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട്ടെ കാർഷികമേഖലയ്ക്ക് ആശ്വാസമാകുന്ന രീതിയിൽ ആരംഭിച്ച മാളിൽ 1400 പേർക്കു പ്രത്യക്ഷമായും പരോക്ഷമായും ജോലി ലഭിക്കും. 2 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള മാളിൽ ഒരു ലക്ഷം ചതുരശ്ര അടിയിലുള്ള ലുലു ഹൈപ്പർമാർക്കറ്റ് തന്നെയാണ് പ്രധാന ആകർഷണം. ഗാർഹിക ഉൽപന്നങ്ങളുടെയും ഇലക്ട്രോണിക്സ്, ഡിജിറ്റൽ ഉൽപന്നങ്ങളുടെയും ശേഖരവുമായി ലുലു കണക്ട് ഉണ്ട്. 250 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഫുഡ് കോർട്ടും ഒരുക്കിയിട്ടുണ്ട്. ലോകപ്രസിദ്ധമായ ഒട്ടേറെ ബ്രാൻഡുകളുടെ സാന്നിധ്യവുമുണ്ട്.
എം.എ യൂസഫലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ, കണ്ണാടി പഞ്ചായത്ത് പ്രസിഡന്റ് എം.ലത എന്നിവരുടെ സാന്നിധ്യത്തിൽ ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷറഫ് അലി ഉദ്ഘാടനം ചെയ്തു. ശിലാഫലകം ഷാഫി പറമ്പിൽ എംഎൽഎ അനാഛാദനം ചെയ്തു. ലുലു ഗ്രൂപ്പ് ഡയറക്ടർമാരായ എം.എ.സലിം, മുഹമ്മദ് അൽത്താഫ്, ലുലു ഇന്ത്യ ഡയറക്ടർ ആൻഡ് സിഇഒ എം.എ.നിഷാദ്, ഡയറക്ടർ ഫഹാസ് അഷറഫ്, സിഒഒ രജിത്ത് രാധാകൃഷ്ണൻ, ലുലു ഗ്രൂപ്പ് സിഎഫ്ഒ സതീഷ് കുറുപ്പത്ത്, ഷോപ്പിങ് മാൾസ് ഡയറക്ടർ ഷിബു ഫിലിപ് എന്നിവരും പങ്കെടുത്തു.ജന്മനാ ഇരുകൈകളുമില്ലാത്ത ആലത്തൂർ സ്വദേശി എം.ബി.പ്രണവ് കാലുകൾ കൊണ്ടു വരച്ച ചിത്രം എം.എ.യൂസഫലിക്കു സമ്മാനിച്ചു. അദ്ദേഹം പ്രണവിനു ലുലു മാളിൽ ജോലി വാഗ്ദാനം ചെയ്തു.