‘പോരായ്മകൾ ചൂണ്ടിക്കാട്ടി വിഡിയോ’: സ്വിഫ്റ്റ് ജീവനക്കാരനെ പിരിച്ചുവിട്ടു

Mail This Article
പത്തനംതിട്ട ∙ കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസിന്റെ പോരായ്മകൾ തുറന്നുകാട്ടി വിഡിയോ ചെയ്തതിന്റെ പേരിൽ കരാർ ജീവനക്കാരനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. മാവേലിക്കര യൂണിറ്റിലെ ഡ്രൈവർ കം കണ്ടക്ടറായ ഹരിപ്പാട് കുമാരപുരം ദേവദേയത്തിൽ കെ.കമലനെയാണ് കഴിഞ്ഞ 23ന് പിരിച്ചുവിട്ടത്.
20 വർഷത്തെ സൈനിക സേവനം അവസാനിപ്പിച്ചാണ് 2022ൽ ദിവസ വേതന അടിസ്ഥാനത്തിൽ സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടറായി കമലൻ ജോലിയിൽ പ്രവേശിച്ചത്. മോട്ടർ ട്രാൻസ്പോർട്ട് ഡ്രൈവർ ഹവിൽദാരായിട്ടാണ് വിരമിച്ചത്.
സ്വിഫ്റ്റിൽ നടക്കുന്ന അനീതികൾക്കെതിരെ മന്ത്രിയോടും ഉന്നത ഉദ്യോഗസ്ഥരോടുമടക്കം പലതവണ തെളിവുസഹിതം പരാതി പറഞ്ഞിട്ടും നടപടിയുണ്ടാകാതെ വന്നപ്പോഴാണ് സ്വിഫ്റ്റ് ജീവനക്കാരും കമലനും ചേർന്ന് സമൂഹ മാധ്യമത്തിൽ വിഡിയോ പോസ്റ്റ് ചെയ്തത്. എന്നാൽ കരാർ വ്യവസ്ഥകൾ ലംഘിച്ചു എന്നാരോപിച്ചാണ് കമലനെ പിരിച്ചുവിട്ടത്.
വെട്ടിക്കുറച്ച ആനുകൂല്യങ്ങൾ തിരികെ നൽകണമെന്നും വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ കൃത്യമായി നിർവഹിക്കണമെന്നും ആവശ്യപ്പെട്ട് കമലന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും ജീവനക്കാർ പലതവണ നിവേദനങ്ങളും പരാതികളും നൽകിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല.
‘മതിയായ പരിശോധനകളില്ലാതെയാണ് ഇപ്പോൾ സ്വിഫ്റ്റിലേക്ക് ജീവനക്കാരെ എടുക്കുന്നത്. ഡ്രൈവർമാരുടെ പരിചയക്കുറവ് അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു. എന്നാൽ ഇത് മന്ത്രിയടക്കമുള്ളവർ കണ്ടില്ലെന്നു നടിക്കുന്നതിലാണ് വിഷമം. കഴിഞ്ഞ വർഷം സ്വിഫ്റ്റിൽനിന്ന് 500ൽ അധികം ജീവനക്കാരാണ് രാജിവച്ചുപോയത്.’– കമലൻ പറഞ്ഞു. പിരിച്ചുവിട്ട നടപടിക്കെതിരെ കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് കമലൻ.