ADVERTISEMENT

തിരുവനന്തപുരം ∙ തലസ്ഥാനത്ത് പേട്ടയിൽ ജനിച്ച ഡോ.പൽപുവിനു നഗരത്തിൽ ഉചിതമായ സ്മാരകമില്ല. നഗരമധ്യത്തിൽ മ്യൂസിയം ബെയ്ൻസ് കോംപൗണ്ടിലാണ് ഡോ.പൽപുവിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. ഇവിടെ ജന്മദിനത്തിനും ചരമദിനത്തിനും പ്രത്യേക പുഷ്പാർച്ചന നടക്കാറുണ്ട്. ഡോ. പൽപുവിന്റെ ആഗ്രഹപ്രകാരം ‘സ്വസ്തി’ ചിഹ്നത്തിന്റെ മാതൃകയിലാണ് അന്ത്യ വിശ്രമകേന്ദ്രം ഒരുക്കിയിരിക്കുന്നത്.

സപ്തവർണം ലയിച്ച് ഏകവർണമായി തീരുന്ന പ്രകാശ സംവിധാനം ഒരുക്കണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മതങ്ങൾ എല്ലാറ്റിന്റെയും സാരം ഒന്ന് എന്ന ആശയത്തിന്റെ സാക്ഷാത്കാരത്തിനു വേണ്ടിയായിരുന്നു ഇത്.

അന്ത്യ വിശ്രമകേന്ദ്രം സ്ഥിതിചെയ്യുന്ന ഭൂമിയിൽ സ്മാരകം വേണമെന്നാവശ്യപ്പെട്ട് സാംസ്കാരിക വകുപ്പിന് കത്തു നൽകിയിരുന്നതായി കുടുംബാംഗം സുചിത്ര രാജീവ് പറഞ്ഞു. ഡോ.പൽപുവിന്റെ ചെറുമകൻ എ.രവീന്ദ്രനാഥിന്റെ മകളാണ് സുചിത്ര. സാംസ്കാരിക വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തുവന്ന് പരിശോധന നടത്തിയെങ്കിലും തുടർനടപടികളായില്ല. 

ഒടുവിൽ ബന്ധപ്പെട്ടപ്പോൾ ഫയൽ അന്തിമഘട്ടത്തിലാണെന്നായിരുന്നു മറുപടി. ഡോ.പൽപു സ്മാരകം നിർമിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ നേരത്തേ കേന്ദ്ര സർക്കാരിനെയും സമീപിച്ചിരുന്നു.

ഡോ.പൽപു
ഡോ.പൽപു

ആ വിയോഗം 75 ആണ്ടുകൾ പിന്നിടുന്നു

ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങളിൽ ആകൃഷ്ടനായി ജാതി വിരുദ്ധ പോരാട്ടത്തിനും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും സാമൂഹിക പരിഷ്കരണത്തിനും തുടക്കം കുറിച്ച ഡോ.പൽപു വിടവാങ്ങിയിട്ട് 75 വർഷം. 1884– ൽ തിരുവിതാംകൂറിൽ മെഡിക്കൽ പഠനത്തിനു റാങ്കോടെ പ്രവേശനം ലഭിച്ചെങ്കിലും ജാതിവ്യവസ്ഥയുടെ ഇരയായി പ്രവേശനം നിഷേധിക്കപ്പെട്ടു.  തുടർന്ന് മദ്രാസ് മെഡിക്കൽ കോളജിൽനിന്ന് ബിരുദം നേടി ലണ്ടനിൽ ഉപരിപഠനം നടത്തി.

ബെംഗളൂരുവിൽ പ്ലേഗ് പടർന്നുപിടിച്ചപ്പോൾ സ്പെഷൽ ഓഫിസറായി നിയമിതനായി. 1892 ൽ സ്വാമി വിവേകാനന്ദനുമായി നടന്ന കൂടിക്കാഴ്ച ജാതിക്കെതിരായ പോരാട്ടത്തിനു ശക്തി പകർന്നു. തിരുവിതാംകൂർ മഹാരാജാവിനു സമർപ്പിച്ച ‘ഈഴവ മെമ്മോറിയൽ’ സാമൂഹിക നീതിക്കുവേണ്ടിയുളള ആദ്യ ആവശ്യമായിരുന്നു. മലയാളി മെമ്മോറിയലിന്റെ സൂത്രധാരനുമായിരുന്നു. ‘ഈഴവമഹാജനസഭ’യ്ക്കു രൂപം നൽകുകയും തുടർന്ന് എസ്എൻഡിപി യോഗ രൂപീകരണത്തിന്റെ നെടുംതൂണായി മാറുകയും ചെയ്തു.

മഹാകവി കുമാരനാശാനൊപ്പം സംഘടനയുടെ അടിത്തറ ശക്തമാക്കിയത് പൽപുവായിരുന്നു. നടരാജുഗുരു അദ്ദേഹത്തിന്റെ രണ്ടാമത്തെ പുത്രനാണ്. 1950 ജനുവരി 25നായിരുന്നു അന്ത്യം

English Summary:

No Monument for Dr. Palpu: Dr. Palpu, born in Pettah in the capital city, does not have a suitable monument in the city

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com