നിവാർ: മരണം അഞ്ചായി, കർണാടകയ്ക്കും മുന്നറിയിപ്പ്

Mail This Article
ചെന്നൈ∙ നിവാർ ചുഴലിക്കാറ്റിൽ മരണം അഞ്ചായി. പുതുച്ചേരിക്കു സമീപം ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് ചുഴലിക്കാറ്റ് കരതൊട്ടത്. മരം വീണും വെള്ളത്തിൽ മുങ്ങിയും ഷോക്കേറ്റുമാണ് മരണങ്ങൾ. അതേസമയം, മരണസംഖ്യ എത്രയെന്നു വ്യക്തമാക്കാൻ തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫിസ് തയാറായില്ല.
കാറ്റ് ആന്ധ്രയിലേക്കു നീങ്ങിയതിനെ തുടർന്ന് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി സ്ഥിതി വിലയിരുത്തി. ജാഗ്രതപാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. തമിഴ്നാട്ടിലും ആന്ധ്രയിലും പുതുച്ചേരിയിലും ഉള്ള മീൻപിടിത്തത്തൊഴിലാളികൾ ഇന്നു രാത്രി കടലിൽ പോകരുതെന്ന നിർദേശവും നൽകിയിട്ടുണ്ട്.
നിവാർ വടക്കുപടിഞ്ഞാറൻ ദിശയിലേക്കു സഞ്ചരിക്കുന്നതിനാൽ കർണാടകയുടെ തെക്കൻ ജില്ലകളിൽ ശക്തമായി ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിനാൽ വ്യാഴം , വെള്ളി ദിവസങ്ങളിൽ ബെംഗളൂരുവിലും സമീപ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ആന്ധ്രാ പ്രദേശിലുണ്ടായ പേമാരിയിൽ ഒരാൾ മരിച്ചു. 6 മുതൽ 30 സെന്റീമീറ്റർ വരെ ശക്തമായ മഴയാണ് ആന്ധ്രയിലെ വിവിധ മേഖലകളിൽ പെയ്യുന്നത്. ചിറ്റൂർ ജില്ലയിൽ ഒരു കർഷകൻ ഒഴുകിപ്പോയതായി സംശയിക്കുന്നുണ്ട്. രണ്ടുപേരെ എൻഡിആർഎ രക്ഷപ്പെടുത്തിയിരുന്നു. നെൽപ്പാടത്തിലെ സ്ഥിതി വിലയിരുത്താൻ പോയതായിരുന്നു മൂവരും.
Content Highlights: Nivar updates, Puducherry, Tamil Nadu, Andhra Pradesh