സേനയ്ക്കും ആദിവാസികൾക്കും ആത്മവിശ്വാസം പകർന്ന് അതിർത്തി ഗ്രാമങ്ങളിൽ ബംഗാൾ ഗവർണർ

Mail This Article
കൊൽക്കത്ത∙ അഭ്യൂഹങ്ങളും ആശങ്കകളും നിലനിൽക്കുന്ന തന്ത്രപ്രധാനമായ ഇന്ത്യ- നേപ്പാൾ, ഇന്ത്യ-ഭൂട്ടാൻ അതിർത്തി മേഖലകളിൽ കഴിഞ്ഞ രണ്ടുദിവസം ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് നടത്തിയ സന്ദർശനവും കൂടിക്കാഴ്ചകളും വിവരശേഖരണവും ദേശീയതലത്തിൽ ശ്രദ്ധേയമായി. ഭൂട്ടാൻ അതിർത്തിയിൽ അലിയ്പുര്‍ദ്വാര്‍ ജില്ലയിലെ ടോട്ടോപാരാ ആദിവാസി ഗ്രാമം, നേപ്പാൾ അതിർത്തിയിലെ പാണിറ്റാങ്കി, ഗോർസിങ് ബസ്ടി ഗ്രാമങ്ങൾ എന്നിവിടങ്ങളിലായിരുന്നു അമാർഗ്രാം (എന്റെ ഗ്രാമം) ദൗത്യത്തിന്റെ ഭാഗമായി ഗവർണറുടെ പര്യടനം.
ഇരു അതിർത്തികളിലും ഗവർണർ അതിർത്തി കാക്കുന്ന കേന്ദ്ര സായുധ പൊലീസ് സേനാംഗങ്ങളും ഗ്രാമവാസികളും ജനപ്രതിനിധികളും വിദ്യാർഥികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകളും ചർച്ചകളും നടത്തി, നിർണായക വിവരങ്ങൾ ശേഖരിച്ചു. സശസ്ത്ര സീമാ ബലിന്റെ (എസ്എസ്ബി) സിലിഗുരി ഫ്രണ്ടിയർ ഹെഡ്ക്വാർട്ടേഴ്സിനു കീഴിൽ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ വിന്യസിച്ച 41-ാമത്തെ ബറ്റാലിയന്റെ (രാണി ഡാംഗ) പ്രവർത്തന മേഖലകളായ പാണിറ്റാങ്കി, ഗോർസിങ് ബസ്ടി, ഭൂട്ടാൻ അതിർത്തിയിൽ അലിയ്പുര്‍ദ്വാര്‍ ജില്ലയിലെ ടോട്ടോപാരാ ആദിവാസി ഗ്രാമം എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും ഗവർണറുടെ സന്ദർശനം.

മയക്കുമരുന്ന്, ആയുധങ്ങൾ, വ്യാജ കറൻസി, വന്യജീവി ഉൽപന്നങ്ങൾ എന്നിവയുടെ കള്ളക്കടത്തും മനുഷ്യക്കടത്തും തീവ്രവാദപ്രവർത്തനങ്ങളും തടയുന്നതിന് അതിർത്തിഗ്രാമങ്ങളിൽ സായുധസേന, സർക്കാർ സംവിധാനങ്ങൾ, സാമൂഹിക സംഘടനകൾ എന്നിവ നടത്തുന്ന പ്രവർത്തനങ്ങളും ജനക്ഷേമപദ്ധതികളും നിരീക്ഷിക്കുകയായിരുന്നു പ്രധാന സന്ദർശനോദ്ദേശ്യം. പൂർവഭാരതത്തിലെ നിർണായക അതിർത്തി മേഖലയായ സിലിഗുരി ഇടനാഴിയിൽ സശസ്ത്ര സീമാ ബലിന്റെ നേതൃത്വത്തിൽ നടക്കുന്ന സുരക്ഷാ- ജാഗ്രതാ പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി. ഇടതുപക്ഷ തീവ്രവാദത്തിന്റെയും വിഘടനപ്രവർത്തനങ്ങളുടെയും പ്രഭവകേന്ദ്രമായിരുന്ന നക്സൽബാരിയും കാമ്താപൂർ വിമോചന സംഘടന (കെഎൽഒ) യുമൊക്കെ ഉൾപ്പെട്ട അതിർത്തിഗ്രാമങ്ങളിൽ രാജ്യസുരക്ഷയും സമാധാനപൂർണമായ ജനജീവിതവും ഉറപ്പുവരുത്തുന്നതിൽ അവർ നൽകിവരുന്ന നിർണായക സംഭാവനകളെ ഗവർണർ പ്രശംസിച്ചു.
കിഴക്കൻ നേപ്പാളിലേക്കുള്ള പ്രവേശന കവാടമായി അറിയപ്പെടുന്ന പാണിറ്റാങ്കി അതിർത്തി ഔട്ട്‌പോസ്റ്റിന് കീഴിലെ പഴയ മേച്ചി പാലം, ചെക്ക്പോസ്റ്റ്, ഗോർസിങ് ബസ്ടി അതിർത്തി ഔട്ട്‌പോസ്റ്റ്, അലിയ്പുര്‍ദ്വാര്‍ ജില്ലയിലെ ടോട്ടോപാരാ ആദിവാസി ഗ്രാമം എന്നിവിടങ്ങളിൽ അദ്ദേഹം ഉദ്യോഗസ്ഥരും ജനങ്ങളുമായി സംവദിച്ചു. ഗോർസിങ് ബസ്ടി അതിർത്തി ഔട്ട്‌പോസ്റ്റിൽ പ്രതീകാത്മകമായി അദ്ദേഹം വൃക്ഷത്തൈ നട്ടു. വിവിധ സർക്കാർ പദ്ധതികളെക്കുറിച്ചുള്ള ബോധന പ്രവർത്തനങ്ങൾ, ശരദാ വിദ്യാമന്ദിർ വിദ്യാർഥികളുടെ ദേശഭക്തിഗാനങ്ങൾ, നൃത്ത നൃത്യങ്ങൾ, സാന്താളി, രാജ്ബൻഷി, നേപ്പാളി നാടോടി നൃത്തങ്ങൾ, വനോൽപന്നപ്രദർശനം, എസ്എസ്ബി ജാസ് ബാൻഡിന്റെ സംഗീതവിരുന്ന് തുടങ്ങിയവ കൊണ്ട് വർണാഭമായിരുന്നു സ്വീകരണം.

കലാപ്രതിഭകളെയും മികവുതെളിയിച്ച ഉദ്യോഗസ്ഥരെയും രാജ്ഭവന്റെ ഗവർണേഴ്‌സ് എക്സലൻസ് പുരസ്കാരങ്ങൾ നൽകി ഗവർണർ അനുമോദിച്ചു. പ്രോട്ടോകോൾ മറികടന്ന് ഉദ്യോഗസ്ഥർ, സൈനികർ, ഗ്രാമീണർ, വിദ്യാർഥികൾ എന്നിവർക്കൊപ്പമിരുന്ന് ഗവർണർ ഭക്ഷണം കഴിച്ചതും വിസ്മയമുണർത്തി. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ വ്യാപകമായ ‘ചിക്കൻ നെക്ക്’ മേഖലയിൽ കുറഞ്ഞകാലയളവിൽ നൂറുകണക്കിനാളുകളെ പിടികൂടുകയും അതിക്രമങ്ങൾ തടയുകയും ചെയ്ത അതിർത്തി ഔട്ട്‌പോസ്റ്റിലെ സേനാംഗങ്ങളെ ഗവർണർ അഭിനന്ദിച്ചു.
ഗവർണറുടെ അമാർഗ്രാം പദ്ധതിയുൾപ്പെട്ട ടോട്ടോപാരാ ആദിവാസി ഗ്രാമത്തിൽ അതിർത്തി പ്രദേശവാസികളുടെ വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, ഉപജീവന മാർഗങ്ങൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവ സംബന്ധിച്ച് ഗവർണർ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുകയും പരിശീലന പരിപാടികൾ പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് സമ്മാനിക്കുകയും ചെയ്തു. ദുർഗമ പ്രദേശങ്ങളിലെ ഗോത്രവർഗ ജനതയുടെ ജീവിതോന്നതിക്കായി എസ്എസ്‌ബി ചെയ്യുന്ന പ്രവർത്തനങ്ങൾ ദേശീയ സുരക്ഷ ശക്തിപ്പെടുത്തുകയും ജനങ്ങളിൽ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്തിരിക്കുന്നുവെന്ന് സന്ദർശന ശേഷം ഗവർണർ ആനന്ദബോസ് മാധ്യമങ്ങളോട് പറഞ്ഞു. ഗവർണറുടെ സന്ദർശനം അതിർത്തി മേഖലയിലെ വികസനത്തിനു പുതിയ ദിശയും പ്രചോദനവും ഉണർവുമേകിയെന്ന് ബംഗാൾ, ദേശീയ മാധ്യമങ്ങൾ വിലയിരുത്തി.