ഗോകുലം 593 കോടി സമാഹരിച്ചു; ഗെസ്റ്റ് ഹൗസിൽനിന്നു മാധ്യമങ്ങളെ പുറത്താക്കണമെന്ന് സുരേഷ് ഗോപി: പ്രധാനവാർത്തകൾ വായിക്കാം

Mail This Article
ഗോകുലം നിയമവിരുദ്ധമായി 593 കോടി സമാഹരിച്ചു, ജീവനൊടുക്കിയ ഐബി ഉദ്യോഗസ്ഥയെ ഗർഭഛിദ്രത്തിന് സഹായിച്ച യുവതിക്കായി പൊലീസ്, പകരച്ചുങ്കത്തിൽ ‘കൂൾ’ ആകാൻ ട്രംപ്, ഗെസ്റ്റ് ഹൗസിൽ മാധ്യമങ്ങൾക്കു വിലക്കുമായി സുരേഷ് ഗോപി, ഒട്ടാവയിൽ ഇന്ത്യൻ പൗരൻ കുത്തേറ്റു മരിച്ചു തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകളിൽ ചിലത്. ഈ വാർത്തകൾ ഒരിക്കൽ കൂടി വിശദമായി വായിക്കാം.
ചിട്ടിക്ക് എന്ന പേരിൽ ശ്രീ ഗോകുലം ചിറ്റ്‌സ് ആൻഡ് ഫിനാൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് നിയമവിരുദ്ധമായി പ്രവാസികളിൽനിന്നു നേരിട്ട് 593 കോടി രൂപ സമാഹരിച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പിന്നീട് ഈ പണം അക്കൗണ്ട് വഴി കൈമാറിയെന്നും വിദേശത്തേക്കു പണമയച്ചെന്നും ഇത് ആര്‍ബിഐ, ഫെമ ചട്ടങ്ങളുടെ ലംഘനമാണെന്നും ഇ.ഡി അധികൃതർ അറിയിച്ചു.
എറണാകുളം ഗെസ്റ്റ് ഹൗസിൽനിന്നു മാധ്യമങ്ങളെ പുറത്താക്കാൻ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോടു ക്ഷുഭിതനായതിനെപ്പറ്റി ഇന്നു മാധ്യമപ്രവർത്തർ ചോദിച്ചപ്പോൾ പ്രതികരിക്കാൻ വിസമ്മതിച്ച സുരേഷ് ഗോപി, മാധ്യമങ്ങളെ അവിടെനിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന്, മാധ്യമങ്ങൾ ചോദ്യം ചോദിക്കുന്നത് കേന്ദ്രമന്ത്രിക്ക് അസൗകര്യം ഉണ്ടാക്കുന്നെന്നും അതിനാൽ പുറത്തുപോകണമെന്നും ഗെസ്റ്റ് ഹൗസ് ഉദ്യോഗസ്ഥർ വഴി മാധ്യമപ്രവർത്തകരെ അറിയിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് ജീവനൊടുക്കിയ ഐബി ഉദ്യോഗസ്ഥയെ ഗർഭഛിദ്രത്തിന് സഹായിച്ച യുവതിയെ തിരഞ്ഞ് പൊലീസ്. തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ യുവതി ഗർഭഛിദ്രം നടത്തിയതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. അതിന്‍റെ വിശദ അന്വേഷണത്തിലേക്ക് കടന്നതോടെയാണ് ഗര്‍ഭഛിദ്രത്തിന് പിന്നില്‍ മറ്റൊരു യുവതിയുടെ ഇടപെടല്‍ കൂടി രംഗത്തുവരുന്നത്.
പകരച്ചുങ്കത്തിൽ അനുനയ നീക്കവുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. പുതിയ താരിഫ് നയത്തിൽ ഇന്ത്യ, വിയറ്റ്നാം, ഇസ്രയേൽ രാജ്യങ്ങളുമായി യുഎസ് വ്യാപാര ചർച്ചകൾ നടത്തി വരികയാണെന്നാണ് റിപ്പോർട്ട്. ഈ രാജ്യങ്ങളുടെ പ്രതിനിധികളുമായി ഡോണാൾഡ് ട്രംപ് വ്യക്തിപരമായി ചർച്ച നടത്തുന്നുണ്ടെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്തു. പകരച്ചുങ്കം പൂർണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ചർച്ച.
ഒട്ടാവയിലെ റോക്ക്‌ലാൻഡിന് സമീപം ഇന്ത്യൻ പൗരൻ കുത്തേറ്റു മരിച്ചു. ഇയാൾ ഇന്ത്യൻ പൗരനാണെന്ന് കാനഡയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചെങ്കിലും പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. കൊലപാതകത്തിന്റെ കാരണവും വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് കാനഡയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.