സിപിഎമ്മിന്റെ അമരത്ത് ഇനി ബേബി; പാമ്പൻ പാലം മോദി നാടിനു സമർപ്പിച്ചു – വായിക്കാം പ്രധാനവാർത്തകൾ

Mail This Article
സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ. ബേബി തിരഞ്ഞെടുക്കപ്പെട്ടതായിരുന്നു ഇന്നത്തെ പ്രധാന വാർത്ത. രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽപാലമായ രാമേശ്വരത്തെ പുതിയ പാമ്പൻ റെയിൽപാലത്തിന്റെ ഉദ്ഘാടനം, ദക്ഷിണ സുഡാനിലെ മുഴുവൻ ആളുകളുടെയും വീസ റദ്ദാക്കിയ യുഎസ് നടപടി, ജോലി സമ്മർദം മൂലം 23 വയസ്സുള്ള ഐടി ജീവനക്കാരൻ ആത്മഹത്യ ചെയ്തത് എന്നിവയും ചർച്ചയായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽ കൂടി.
സിപിഎം ജനറൽ സെക്രട്ടറിയായി എം.എ ബേബി. പിബി യോഗത്തിൽ എം.എ. ബേബിയുടെ പേര് അംഗീകരിച്ചു. വോട്ടെടുപ്പില്ലാതെയാണ് പിബി എം.എ.ബേബിയെ നേതൃസ്ഥാനത്തേക്ക് അംഗീകരിച്ചത്. നേരത്തേ ബേബിയെ എതിർത്ത ബംഗാൾ ഘടകം പിന്നീട് പിന്മാറിയിരുന്നു. ഇഎംഎസിന് ശേഷം സിപിഎം ജനറൽ സെക്രട്ടറി പദവിയിലെത്തുന്ന കേരളഘടകത്തിൽ നിന്നുള്ളയാളാണ് എം.എ.ബേബി.
രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽപാലമായ രാമേശ്വരത്തെ പുതിയ പാമ്പൻ റെയിൽപാലം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു. തുടർന്നു രാമേശ്വരത്തുനിന്ന് താംബരത്തേക്കുള്ള പുതിയ ട്രെയിൻ സർവീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഈ ട്രെയിൻ കടന്നുപോയതിനുശേഷം പാലത്തിന്റെ വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ ഉയർത്തി തീരസംരക്ഷണസേനയുടെ ചെറുകപ്പൽ അടിയിലൂടെ കടത്തിവിടും.
അനധികൃത കുടിയേറ്റത്തിന്റെ പേരിൽ നാടുകടത്തിയ പൗരന്മാരെ തിരികെ സ്വീകരിക്കാൻ ദക്ഷിണ സുഡാൻ സർക്കാർ തയാറാകാത്തതിനെ തുടർന്ന് ആ രാജ്യത്തുനിന്നുള്ള മുഴുവൻ ആളുകളുടെയും വീസ റദ്ദാക്കി യുഎസ്. അനധികൃത കുടിയേറ്റത്തിന്റെ പേരിൽ നാടുകടത്തുന്ന പൗരന്മാരെ അതതു രാജ്യങ്ങൾ സ്വീകരിക്കണമെന്ന് യുഎസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതു പാലിക്കാത്തവർക്ക് തിരിച്ചടിയുണ്ടാകുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റൂബിയോ മുന്നറിയിപ്പു നൽകിയിരുന്നു.
ജീവനക്കാരെ കഴുത്തിൽ ബെൽറ്റിട്ട് മുട്ടുകുത്തിച്ച് നടത്തിക്കുന്നതിന്റെയും വസ്ത്രം ഉരിയുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ, നടന്നത് തൊഴിൽപീഡനമല്ലെന്ന് യുവാക്കൾ. സ്ഥാപനത്തെ കുടുക്കാനുള്ള ശ്രമമെന്നാണ് ദൃശ്യങ്ങളിലുള്ള യുവാക്കളുടെ പ്രതികരണം. നടന്നതു തൊഴിൽപീഡനമല്ലെന്നാണ് തൊഴിൽവകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വിലയിരുത്തുന്നത്. പെരുമ്പാവൂരിലെ കമ്പനിയിൽ നടന്ന കാര്യങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത് എന്നാണ് റിപ്പോർട്ട്.
ഐടി ജീവനക്കാരനായ യുവാവിനെ ഫ്ലാറ്റിൽനിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തി. ജോലി സമ്മർദമാണ് മരണത്തിലേക്കു നയിച്ചതെന്നാണ് പരാതി. എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരൻ ജേക്കബ് തോമസ് (23) ആണ് മരിച്ചത്. കോട്ടയം കഞ്ഞിക്കുഴി മുട്ടമ്പലത്തെ ഫ്ലാറ്റിലാണ് സംഭവം.