ADVERTISEMENT

കൊച്ചി ∙ മുഖ്യശത്രുവായ ബിജെപിയെ അധികാരത്തിൽ നിന്നു പുറത്തെറിയാൻ ആരുമായും സഹകരണത്തിനു തയാറാണെന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി എഐസിസി പ്രഖ്യാപിച്ച ‘ഹാത് സേ ഹാത് ജോഡോ’ ബൂത്തുതല പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വടുതലയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വിദ്വേഷത്തിനും വർഗീയതയ്ക്കും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെയും വീടുകളിലെത്തി ആളുകളോടു സംസാരിക്കുക എന്നതാണു പദ്ധതിയുടെ ലക്ഷ്യമെന്നു വേണുഗോപാൽ പറഞ്ഞു. രാഷ്ട്രീയ വ്യത്യാസം മറന്ന് ഐക്യപ്പെടാൻ ഭാരത് ജോഡോ യാത്ര സഹായിച്ചു. ആ സന്ദേശം വീടുകളിൽ എത്തിക്കുകയാണു പ്രധാനം. കേരളത്തിൽ സിപിഎമ്മിന്റെ മുഖ്യ ശത്രു കോൺഗ്രസ് ആണെങ്കിലും കോൺഗ്രസിന് എല്ലായിടത്തും മുഖ്യശത്രു ബിജെപിയാണ്.

അദാനി വിഷയത്തിൽ എല്ലാ പ്രതിപക്ഷ കക്ഷികളും ഒറ്റക്കെട്ടായാണു സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ടത്. ബിജെപിക്കെതിരെ എല്ലാ പ്രതിപക്ഷ കക്ഷികളുടെയും പൊതുനിരയാണു കോൺഗ്രസ് ആഗ്രഹിക്കുന്നത്. ത്രിപുരയിൽ സിപിഎമ്മുമായി ധാരണയുണ്ടാക്കിയത് അതിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ കേരളത്തിലെ സിപിഎമ്മിനു ബിജെപിയല്ല, കോൺഗ്രസ് ആണു മുഖ്യശത്രു. മാധ്യമങ്ങളെ മോദി വിലയ്ക്കെടുത്തിരിക്കുന്നു. ഭാരത് ജോഡോ യാത്രയുടെ സമാപനം പോലും റിപ്പോർട്ട് ചെയ്യാത്ത മാധ്യമങ്ങളുണ്ട്. കോൺഗ്രസ് പുനഃസംഘടന വൈകാതെ പൂർത്തിയാകുമെന്നും വേണുഗോപാൽ പറഞ്ഞു.

കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല എംഎൽഎ, ഹൈബി ഇൗഡൻ എംപി, എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, എംഎൽഎമാരായ റോജി എം. ജോൺ, ടി.ജെ.വിനോദ്, അൻവർ സാദത്ത്, മാത്യു കുഴൽനാടൻ, എഐസിസി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണൻ, ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com