മഴ കുറഞ്ഞു, മിഥുനത്തിലും നിറഞ്ഞില്ല കാനായി കാനം

Mail This Article
പയ്യന്നൂർ ∙ മിഥുനത്തിലും വരണ്ട് കിടക്കുകയാണ് കാനായി കാനം. വർഷം മുഴുവൻ നീരുറവകൾ വെള്ളച്ചാട്ടമായി ഒഴുകിയ കാനായി കാനം പയ്യന്നൂർ നഗരസഭ പരിധിയിൽ പ്രകൃതി ഒരുക്കിയ ഏക വിനോദ സഞ്ചാര കേന്ദ്രമായിരുന്നു. ഇടവപ്പാതി കഴിയുന്നതോടെ കണ്ണിന് ഇമ്പം നൽകുന്ന വെള്ളച്ചാട്ടം കാണാനും അതിൽ നീന്തിക്കുളിക്കാനുമൊക്കെ കണ്ണൂർ കാസർകോട് ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവിടെ ആളുകൾ എത്താറുണ്ടായിരുന്നു.
പുലർച്ചെ മുതൽ സന്ധ്യ വരെ ഈ കാനം ജനങ്ങളെക്കൊണ്ടു സജീവമായിരുന്നു. കാനത്തിന് മുകളിലെ വിശാലമായ ചെങ്കൽ പരപ്പിൽ നിന്നാണ് കൊടും വേനലിലും കാനത്തിൽ വെള്ളം നീരുവയായി ഒഴുകിയെത്തിരുന്നത്. ഈ കാനത്തെ മാത്രം ആശ്രയിച്ച് കാനായി വയലിൽ കർഷകർ രണ്ടു വിള കൃഷി ഇറക്കാറുണ്ടായിരുന്നു. എന്നാൽ ചെങ്കൽ പരപ്പുകൾ ചെങ്കൽ പണകളായി രൂപാന്തരം പ്രാപിച്ചപ്പോൾ നീരുറവകൾ കുറഞ്ഞു. വേനൽക്കാലം കാനം വറ്റി വരളും.
എങ്കിലും ഇടവപ്പാതിയോടെ മഴയിൽ വീണ്ടും കാനം വെള്ളച്ചാട്ടമൊരുക്കി സഞ്ചാരികളെ ആകർഷിക്കാറുണ്ടായിരുന്നു. ഇത്തവണ ആവശ്യത്തിന് മഴ ലഭിക്കാത്തതിനാൽ കാനത്തെ സജീവമാക്കിയില്ല. ലഭിച്ച മഴവെള്ളമൊന്നും ചെങ്കൽ പരപ്പിൽ നിന്ന് നീരുറവകളായി കാനത്തേക്ക് വന്നില്ല. അവയൊക്കെ ചെങ്കൽ പണകളിലും മറ്റും കെട്ടിക്കിടന്നു. അധികൃതരുടെ അനാസ്ഥ മൂലം നാടറിയുന്ന പയ്യന്നൂരിന്റെ ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടി ഇല്ലാതാവുകയാണ്.