ചങ്ങാടം തുഴയാൻ വെള്ളമില്ല; പുഴ കടക്കാൻ നടപ്പാത

Mail This Article
എടക്കര ∙ വേനൽ കാഠിന്യത്തിലേക്കു കടക്കും മുൻപേ മലയോരത്ത് പുഴകളിൽ ജലവിതാനം കുറഞ്ഞു. പുന്നപ്പുഴയിലെ വഴിക്കടവ് പുഞ്ചക്കൊല്ലിക്കടവിൽ രണ്ടാഴ്ച മുൻപുവരെ പുഴ കടക്കാൻ ആദിവാസികൾ ചങ്ങാടമാണ് ഉപയോഗിച്ചിരുന്നത്. വെള്ളം കുറഞ്ഞതോടെ പുഴയിലൂടെ താൽക്കാലിക നടപ്പാത ഒരുക്കി ഇതിലൂടെയാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. നീരൊഴുക്ക് കുറഞ്ഞതോടെ പുന്നപ്പുഴയിൽ ചിലയിടങ്ങളിൽ മൺതിട്ടകളായി. ചാലിയാറിലെ മുണ്ടേരി ഇരുട്ടുകുത്തിക്കടവിലും ആദിവാസികൾ പുഴയിറങ്ങി കടക്കാൻ തുടങ്ങിയിട്ടുണ്ട്.
കുറച്ചു ദിവസം മുൻപ് വരെ ഇരുട്ടുകുത്തി, വാണിയമ്പുഴ, തരിപ്പപൊട്ടി, കുമ്പളപ്പാറ എന്നീ ഊരുകളിലെ ആദിവാസി കുടുംബങ്ങൾ ചങ്ങാടത്തിലായിരുന്നു ഇരുട്ടുകുത്തിക്കടവ് കടന്നിരുന്നത്. മുൻവർഷങ്ങളിലെല്ലാം വേനലിലെ ജലക്ഷാമം നേരിടാൻ വെള്ളം സംഭരിക്കാൻ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പുഴകളിൽ താൽക്കാലിക തടയണകൾ നിർമിച്ചിരുന്നു. ഇത്തവണ എവിടെയും തടയണ നിർമാണം നടന്നിട്ടില്ല. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തടയണ നിർമാണം നടത്തുന്നതിന് അനുമതി ലഭിക്കാത്തതാണു തടസ്സമായി പറയുന്നത്. വെള്ളം സംഭരിക്കാത്തതു വരുംദിവസങ്ങളിൽ ശുദ്ധജല പദ്ധതികളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്.