കടയിൽ വരുന്നവർ വാഹനത്തിൽ പ്രത്യേക ബോർഡ് തൂക്കണം, ഇല്ലെങ്കിൽ പിഴ; കാട്ടാക്കടയിൽ നടപടി തുടങ്ങി

Mail This Article
കാട്ടാക്കട ∙പട്ടണത്തിലെ ഗതാഗതക്കുരുക്കഴിക്കാനും കാൽനടയാത്ര സുഗമമാക്കാനും ലക്ഷ്യമിട്ട് അനധികൃത പാർക്കിങ് നിരോധനം 1 മുതൽ നിലവിൽ വന്നു. നൂറ്റിയൻപതിലേറെ യാത്രികർക്ക് പൊലീസ്–മോട്ടർവാഹന വകുപ്പ് അധികൃതർ പിഴ ചുമത്തി. കെഎസ്ആർടിസി ഡിപ്പോ പരിസരത്തുള്ള വഴിയോരക്കച്ചവടം ഉൾപ്പെടെയുള്ളവ നീക്കി. എന്നാൽ ചിലർ വഴിയോരക്കച്ചവടവും തട്ട് കച്ചവടവും നീക്കാൻ തയാറായില്ല. പൊലീസ് സ്റ്റേഷനു മുന്നിൽ നിർത്തിയിരിക്കുന്ന വാഹനങ്ങൾ മാറ്റിയില്ല. പിടിച്ചെടുത്ത വാഹനങ്ങൾ സൂക്ഷിക്കാൻ വേറെ സ്ഥലമില്ലാത്തതാണ് കാരണം. വ്യാപാര സ്ഥാപനങ്ങളിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവർ വാഹനങ്ങളിൽ പ്രത്യേക ബോർഡ് തൂക്കിയിട്ടുണ്ടെങ്കിൽ പിഴ ചുമത്തില്ല. സ്ഥാപന ഉടമകൾ തങ്ങളുടെ വാഹനങ്ങൾ കടയ്ക്ക് മുന്നിൽ വയ്ക്കുന്നത് തർക്കത്തിനു കാരണമായിട്ടുണ്ട്. ഉടമകൾ പാർക്കിങ്ങിൽ വാഹനം പാർക്ക് ചെയ്ത ശേഷം കടയിൽ എത്തണമെന്നാണു നിർദേശം.
പൊലീസില്ല; പദ്ധതിക്ക് ആശങ്ക
∙സ്റ്റേഷനിലെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും ആവശ്യത്തിനു പൊലീസ് ഇല്ലാതിരിക്കെ ഗതാഗത പരിഷ്ക്കരണത്തിന്റെ ഭാഗമായി പാർക്കിങ് നിരോധിത മേഖലകളിൽ ഡ്യൂട്ടിക്ക് കൂടുതൽ പൊലീസിനെ വിന്യസിക്കേണ്ട നിലയാണ്. പൊലീസുകാരുടെ കുറവ് പദ്ധതി നടപ്പാക്കലിനെ ബാധിക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നു.