10 ലക്ഷത്തിൽ 5 പേരെ മാത്രം ബാധിക്കുന്ന അപൂർവ രോഗം; ഒരു ഡോസ് മരുന്നിന് 45 ലക്ഷം, ചികിത്സയിൽ തുണയായത് മലയാളി ഡോക്ടർ

Mail This Article
അബുദാബി∙ കരളിൽ വിഷ മെറ്റബോളൈറ്റുകൾ രൂപപ്പെടുന്ന അപൂർവ രോഗത്തിന് നൂതന ചികിത്സ യുഎഇയിൽ ആദ്യമായി ലഭ്യമാക്കി മലയാളി ഡോക്ടർ നിയാസ് ഖാലിദ്. 10 ലക്ഷത്തിൽ 5 പേരെ മാത്രം ബാധിക്കുന്ന അപൂർവ അവസ്ഥയായ അക്യൂട്ട് ഇൻ്റർമിറ്റൻ്റ് ഹെപ്പാറ്റിക് പോർഫിറിയ (എഐപി) ബാധിച്ച യുഎഇ സ്വദേശി മുഹമ്മദിന്റെ ചികിത്സയ്ക്കായാണ് വൻ വിലയുള്ള ഗിവോസിറാൻ മരുന്ന് ആദ്യമായി രാജ്യത്ത് ഉപയോഗിച്ചത്.
അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിൽ (ബിഎംസി) ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്തിന്റെ (ഡിഒഎച്ച്) പിന്തുണയോടെയാണ് ഗുരുതര ആരോഗ്യ നിലയിലുണ്ടായിരുന്ന മുഹമ്മദിന് ഈ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ ലഭ്യമാക്കിയത്. കഠിനമായ വയറുവേദന, നിരന്തരമായ ക്ഷീണം, ശരീരഭാരം കുറയൽ തുടങ്ങിയ ആരോഗ്യ പ്രശ്‍നങ്ങളുമായാണ് 21 വയസുള്ള മുഹമ്മദ് ഒന്നരവർഷം മുൻപ് ബിഎംസിയിൽ എത്തിയത്. ഡോ. നിയാസിന്റെ സമയോചിതമായ ഇടപെടലിലൂടെ രോഗാവസ്ഥ നിർണ്ണയിക്കപ്പെട്ടു. തുടർന്നാണ് മാസത്തിൽ ഒരു തവണ നൽകേണ്ട കുത്തിവയ്പ് യുഎഇയിൽ ലഭ്യമാക്കാനായി ഡിഒഎച്ച് പിന്തുണയോടെ നടപടി തുടങ്ങിയത്.
ഒരു ഡോസിന് 45 ലക്ഷം രൂപയോളം വിലമതിക്കുന്ന മരുന്ന് ഡിഒഎച്ചിന്റെ ഡിപാർട്ട്‌മെൻ്റിൻ്റെ റിസർച് ആൻഡ് ഇന്നൊവേഷൻ സെൻ്ററിൻ്റെ വിലയിരുത്തലിന് ശേഷമാണ് എത്തിച്ചത്. എൻസൈം പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന മൂലമുണ്ടാകുന്ന എഐപി രോഗാവസ്ഥയിലൂടെ കരളിൽ രൂപപ്പെടുന്ന വിഷ മെറ്റബോളൈറ്റുകൾ ന്യൂറോ സൈക്യാട്രിക് ഡിസോർഡേഴ്സ് പോലുള്ള അവസ്ഥകൾക്കാണ് ഇടയാക്കുന്നത്. വൃക്കയുടെ പ്രവർത്തനം നിലയ്ക്കൽ, പക്ഷാഘാതം, കരളിന്റെ പ്രവർത്തനം നിലയ്ക്കൽ, കരളിലെ അർബുദം, എന്നിവയുൾപ്പെടെയുള്ള ഗുരുതര സങ്കീർണതകൾക്കും ഇത് കാരണമാകും. ശരീരത്തിലെ വിഷ മെറ്റബോളിറ്റുകളുടെ അളവ് ഫലപ്രദമായി കുറച്ചാണ് ഗിവോസിറാൻ പ്രവർത്തിക്കുന്നത്. ആദ്യ ഇഞ്ചക് ഷൻ നൽകിയപ്പോൾ തന്നെ മുഹമ്മദിന്റെ ആരോഗ്യ നിലയിൽ മികച്ച മാറ്റമുണ്ടായി.
യുഎഇയിലെ അപൂർവ രോഗങ്ങൾ ചികിത്സിക്കുന്നതിൽ മുഹമ്മദിൻ്റെ കേസ് ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ബുർജീൽ മെഡിക്കൽ സിറ്റിയിൽ ഇൻ്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റായ പെരിന്തൽമണ്ണ സ്വദേശി ഡോ.നിയാസ് ഖാലിദ് പറഞ്ഞു. ചില ജനിതക രോഗങ്ങൾ അസാധാരണമായ രീതിയിലാണ് കാണപ്പെടുക. എന്നാൽ മികച്ച പരിശോധനകളിലൂടെയും വൈദഗ്ധ്യത്തിലൂടെയും രോഗ നിർണയം സാധ്യമാകുമെന്നതിന് ഉദാഹരണമാണ് മുഹമ്മദിന്റെ കേസ്. ഇതിലൂടെ രാജ്യത്തെ അംഗീകൃത മരുന്നുകളുടെ പട്ടികയിൽ ഗിവോസിറാൻ ഔദ്യോഗികമായി ലഭ്യമാക്കാൻ കഴിഞ്ഞത് കൂടുതൽ രോഗികൾക്ക് ചികിത്സ ലഭ്യമാക്കാൻ വഴിയൊരുക്കും.
തുടർച്ചയായ ആശുപത്രിവാസവും രോഗം കൃത്യമായി നിർണ്ണയിക്കാൻ കഴിയാത്തതു കൊണ്ടുള്ള ക്ലേശങ്ങളും കാരണം വലഞ്ഞ കുടുംബത്തിന് ഡോ. നിയാസ് ഖാലിദിന്റെയും ബുർജീൽ മെഡിക്കൽ സിറ്റിയിലെ ആരോഗ്യ പ്രവർത്തകരുടെയും പിന്തുണ ഏറെ സഹായകരമായെന്ന് മുഹമ്മദിന്റെ മാതാവ് ഫാത്തിമ പറഞ്ഞു.