ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

മലയാളത്തിലെ നിത്യരോമാഞ്ചമായ സിനിമ ചെമ്മീനി(1965)ന്റെ സംഗീതം അന്നു ഹിന്ദിയിലും ബംഗാളിയിലും പ്രഗൽഭനായിരുന്ന സലിൽ ചൗധരിയാണ് നിർവഹിച്ചത്. മലയാളത്തിൽ അതുവരെ ഇറങ്ങിയ ഏറ്റവും മികച്ച ചിത്രമായിരിക്കണം ‘ചെമ്മീൻ’ എന്നു നിർമാതാവായ കൺമണി ബാബുവിനു നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ചിത്രത്തിൽ സഹകരിക്കേണ്ടത് ഏറ്റവും മിടുക്കരായിരിക്കണമെന്ന് അദ്ദേഹം നിർദേശം വച്ചു. ആ നിർബന്ധത്തിന്റെ ഭാഗമായാണ് സലിൽ ചൗധരി ആദ്യമായി മലയാളത്തിൽ എത്തിയത്. പണം പ്രശ്നമല്ല, ഏറ്റവും നല്ല പാട്ടുകളായിരിക്കണം എന്നായിരുന്നു നിർമാതാവിന്റെ വ്യവസ്ഥ.

 

എങ്കിൽ ഒട്ടും കുറയ്ക്കേണ്ട മന്നാഡേയും ലതാ മങ്കേഷ്‌കറും പാടട്ടെ എന്നായി സലിൽ ചൗധരി. ചിത്രത്തിലെ ഏറ്റവും നിർണായക സന്ദർഭത്തിലെ ഗാനമായ ‘മാനസ മൈനേ വരൂ... ’ മന്നാഡേക്കു നൽകി. അദ്ദേഹം വളരെ കഷ്ടപ്പെട്ടാണ് ആ ഗാനം പഠിച്ചത്. ആദ്യം റിക്കോർഡ് ചെയ്ത ഗാനത്തിന്റെ ഉച്ചാരണം മുഴുവൻ തെറ്റായിരുന്നു. അദ്ദേഹത്തിന്റെ വികൃതമായ പാട്ട് കേട്ട് മലയാളിയായ ഭാര്യ സുലോചന പൊട്ടിച്ചിരിച്ചുപോയി. പിന്മാറാൻ ഒരുങ്ങിയ അദ്ദേഹത്തെ സുലോചന ക്ഷമാപൂർവം ആ പാട്ടിലെ ഓരോ വരിയുടെയും അർഥവും ഉച്ചാരണവും പഠിപ്പിച്ചു. അർധമനസ്സോടെയാണ് അദ്ദേഹം ഭാര്യയ്ക്കു മുന്നിൽ പഠിക്കാനിരുന്നത്. തനിക്ക് ഈ ഭാഷ വഴങ്ങുമെന്ന ഒരു വിശ്വാസ‌വും അദ്ദേഹത്തിനില്ലായിരുന്നു. സുലോചനയ്ക്കാവട്ടെ തന്റെ മാതൃഭാഷയിൽ ഭർത്താവിനെക്കൊണ്ട് ഒരു പാട്ട് പാടിക്കാൻ കിട്ടിയ അവസരം നഷ്ടപ്പെടുത്തരുത് എന്ന നിർബന്ധവും. പാട്ട് പഠിപ്പിച്ചു വരുന്നതിനിടയിൽ ‘കടലിലെ ഓളവും കരളിലെ മോഹവും അടങ്ങുകില്ലോമനോ അടങ്ങുകില്ല’ എന്ന വരിയുടെ അർഥം സുലോചന പറഞ്ഞപ്പോൾ മന്നാഡേയുടെ മട്ടുമാറി. ആ വരി അദ്ദേഹത്തെ ഹഠാദാകർഷിച്ചു. ‘എത്രയോ അർഥസമ്പുഷ്ടമായ വരി. ഈ പാട്ട് ഞാൻതന്നെ പാടും’ എന്നുപറഞ്ഞു പാട്ട് ഉത്സാഹത്തോടെ പഠിച്ചു, പാടി, ചരിത്രമായി.

 

ചെമ്മീനിലെ മറ്റൊരു ഹിറ്റ് ഗാനം ‘കടലിനക്കരെ പോണേരേ...’ യാണ് ലതാ മങ്കേഷ്കറെക്കൊണ്ടു പാടിക്കാൻ തീരുമാനിച്ചിരുന്നത്. സലിൽ ചൗധരി ആവശ്യം പറഞ്ഞപ്പോൾ ആദ്യം മടിപറഞ്ഞെങ്കിലും സ്നേഹപൂർണമായ നിർബന്ധത്തിനുമുന്നിൽ അവർ സമ്മതം മൂളി. അവരുടെ മലയാളം ഉച്ചാരണം തെറ്റാതിരിക്കാനുള്ള തയാറെടുപ്പുകൾ ഉണ്ടായി. 

 

അടുത്ത ദിവസം ഗായകൻ യേശുദാസിനെ വിളിച്ചു ചിത്രത്തിന്റെ സംവിധായകൻ രാമു കാര്യാട്ട് പറഞ്ഞു ‘കടലിനക്കരെ പോണോരേ... ലതാ മങ്കേഷ്‌കറെക്കൊണ്ടു പാടിക്കണമെന്നാണു വിചാരിക്കുന്നത്. അവർ സലിൽദായ്‌ക്കു സമ്മതം നൽകിക്കഴിഞ്ഞു. ചിത്രത്തിൽ ഷീലയുടെ റോളിനു പിന്നണിയായി വരും. ഇക്കാര്യത്തിൽ ദാസിന്റെ സഹായം വേണം. ലതാജിയെ മലയാളം ഉച്ചാരണം പഠിപ്പിക്കണം.

യേശുദാസ് അന്തിച്ചിരുന്നുപോയി. രാമു തുടർന്നു: ‘ഹിന്ദിക്കാരിയായതുകൊണ്ടു മലയാളവുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുണ്ടാവും. പക്ഷേ, അങ്ങനെ വിട്ടുകൊടുക്കാൻ പറ്റില്ല. പാട്ട് ഒന്നാന്തരമാക്കണം. ഏതായാലും അടുത്തയാഴ്‌ച നമുക്കു ബോംബെയിൽ പോയി ലതയെ കണ്ടു പാടിച്ചുനോക്കണം.’’

താൻ ബാല്യം മുതൽ ആരാധിച്ചിരുന്ന ഗായികയെ പാട്ടു പഠിപ്പിക്കുകയോ? യേശുദാസിന് ഇതു സ്വപ്‌നസദൃശമായ അനുഭവമായിരുന്നു. അവരെല്ലാം ഒന്നിച്ചു ബോംബെയിൽ പോയി.

 

പക്ഷേ, യേശുദാസ് എത്ര ശ്രമിച്ചിട്ടും മലയാള ഉച്ചാരണം പഠിക്കാൻ ലതയ്‌ക്കു കഴിഞ്ഞില്ല. തനിക്കു വഴങ്ങാത്ത ഭാഷയിൽ പാടാൻ അവർ സമ്മതിച്ചില്ല. അങ്ങനെയാണു ‘കടലിനക്കരെ പോണോരേ...’ യേശുദാസ് പാടുന്നത്. രംഗങ്ങളിലും ചില മാറ്റങ്ങൾ വരുത്തി.

പക്ഷേ, ലതയെ മലയാളത്തിൽ പാടിക്കണം എന്ന ആഗ്രഹം സലിൽദായ്‌ക്ക് ഉപേക്ഷിക്കാൻ കഴിഞ്ഞില്ല. അങ്ങനെ ഒടുവിൽ രാമു കാര്യാട്ട് സംവിധാനം ചെയ്‌ത നെല്ല് (1974) എന്ന ചിത്രത്തിൽ സലിലിന്റെ കടുത്ത നിർബന്ധത്തിനു വഴങ്ങി അവർ ഒരു പാട്ടു പാടി. ‘കദളീ കൺകദളി ...’(രചന–വയലാർ). ചിത്രത്തിൽ ജയഭാരതി വേഷമിടുന്ന ആദിവാസിപ്പെണ്ണ് പാടുന്ന ഗാനം. തേൻപോലൊരു പാട്ട്. ആയിരംതവണ കേട്ടാലും മടുക്കാത്ത സൗന്ദര്യവും ആലാപന മാധുര്യവും. ഒരു പെണ്ണിന്റെ ഒതുക്കിവച്ച പ്രണയവിചാരങ്ങളുടെ ആവിഷ്ക്കാരമെങ്കിലും ഒരേസമയം പ്രണയമായും വാത്സല്യമായും അനുഭവിക്കാവുന്ന ഗാനം.

ആലാപനം ആതീവ ഹൃദ്യമെങ്കിലും ഉച്ചാരണവൈകല്യത്തിൽനിന്ന് പാട്ട് വിമുക്തമായില്ല. അതിന്റെ പേരിൽ വിമർശനം ഉയർന്നു. ഇതു മനസ്സിലാക്കിയാവണം പിന്നീടൊരിക്കലും ഒരു മലയാളം പാട്ടു പാടാൻ ലതാ മങ്കേഷ്‌കർ തയാറാവാതിരുന്നത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com